തിരുവനന്തപുരം: സംസ്ഥാനത്തിന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് അനുവദിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്‍റെ നീക്കത്തിന് തൊട്ടുപിന്നാലെ സ്ഥാപനം സാക്ഷാത്കരിക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. എയിംസിനായി കോഴിക്കോട് ജില്ലയിലെ താമരശ്ശേരിക്കടുത്ത് കിനാലൂരിലാണ് കാമ്പസ് ഒരുങ്ങുക. ഇതിനായി വ്യവസായ വകുപ്പിന്‍റെ ഉടമസ്ഥതയിലുള്ള ഭൂമി ആരോഗ്യവകുപ്പിന് കീഴിലേക്ക് കൊണ്ടുവരും. ഇക്കാര്യത്തില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവിറങ്ങിക്കഴിഞ്ഞു. കൈമാറുന്ന ഭൂമിയുടെ സ്‌കെച്ചും മഹസര്‍ റിപ്പോര്‍ട്ടും അടക്കം റവന്യു വകുപ്പ് തയ്യാറാക്കി കഴിഞ്ഞു.
കേരളത്തില്‍ എയിംസ് സ്ഥാപിക്കാനുള്ള തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (Kerala AIIMS) കേന്ദ്ര സർക്കാരിന്റെ സജീവ പരിഗണയിലാണെന്ന് കേന്ദ്ര ആരോഗ്യസഹമന്ത്രി ഭാരതി പ്രവീൺ പവാറാണ് കഴിഞ്ഞാഴ്ച കെ. മുരളീധരൻ എംപിയെ അറിയിച്ചത്. കോഴിക്കോട് ജില്ലയിലെ കിനാലൂര്‍ അടക്കം നാല് സ്ഥലങ്ങളാണ് എയിംസ് സ്ഥാപിക്കാന്‍ കേന്ദ്രത്തിന് മുന്‍പില്‍ കേരളം നിര്‍ദേശിച്ചത്. ഒടുവില്‍ കിനാലൂര്‍ തന്നെ ഉറപ്പിക്കുകയായിരുന്നു. കിനാലൂരിൽ സർക്കാർ ഏറ്റെടുത്ത 200 ഏക്കർ ഭൂമി എയിംസിന് അനുയോജ്യമാണ് എന്ന നിലപാടിലാണ് സംസ്ഥാന ആരോഗ്യവകുപ്പ് കാര്യങ്ങള്‍ നീക്കുന്നത്. എയിംസ് അനുവദിച്ചാല്‍ സ്ഥാപിക്കുക കിനാലൂരില്‍ ആണെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജും പ്രതികരിച്ചിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തിലാണ് കെ മുരളീധരന്‍ എം.പി കോഴിക്കോട് കിനാലൂരില്‍ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിച്ചത്. കേരളത്തിനും ഇതുമായി ബന്ധപ്പെട്ടുള്ള കത്ത് കേന്ദ്രം കൈമാറിയിട്ടുണ്ട്. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന പ്രകാരം എല്ലാ സംസ്ഥാനങ്ങളിലും എയിംസ് സ്ഥാപിക്കുക എന്നതാണ് കേന്ദ്ര സർക്കാറിന്റെ നയമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. എയിംസ് സ്ഥാപിക്കുന്നത് സംബന്ധിച്ച് ധനമന്ത്രാലയമാണ് തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടത്.