ചെന്നൈ: നീറ്റ് വിഷയത്തില്‍ ഗവര്‍ണര്‍ ആർ എൻ രവി ഒരു പോസ്റ്റ്‌മാന്‍ മാത്രമാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. നിയമസഭ പാസാക്കിയ നീറ്റ് വിരുദ്ധ ബില്ലിന് ഗവര്‍ണറുടെ അംഗീകാരം ആവശ്യമില്ല. കാരണം, ബിൽ രാഷ്ട്രപതിക്ക് അയക്കാൻ ഗവർണർ വിസമ്മതിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. നീറ്റിനെതിരെ ഡി എം കെ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് സ്റ്റാലിന്‍റെ പ്രതികരണം.
'ഗവർണറോട് അനുമതി ചോദിക്കുന്നില്ല. അംഗീകരിക്കാൻ അദ്ദേഹത്തിന് അധികാരമില്ല. ബിൽ രാഷ്ട്രപതിക്ക് അയയ്ക്കാൻ ആവശ്യപ്പെടുകയാണ്. ഗവര്‍ണര്‍ പോസ്റ്റ്മാന്‍റെ ജോലിയാണ് ചെയ്യുന്നത്. ജനങ്ങള്‍ തെരഞ്ഞെടുത്ത നിയമസഭാംഗങ്ങള്‍ പാസാക്കിയ ബിൽ ഒരു നോമിനേറ്റഡ് ഗവർണർ തിരിച്ചയക്കുകയാണ്. ഈ രാജ്യത്ത് ജനാധിപത്യം നിലനിൽക്കുന്നുണ്ടെന്ന് നമുക്ക് അവകാശപ്പെടാമോ? - എം കെ സ്റ്റാലിന്‍ ചോദിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തമിഴ്നാട്ടിലെ മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് പരീക്ഷ ഒഴിവാക്കിക്കൊണ്ടുള്ള നിയമസഭ പാസാക്കിയ ബില്ല് ഗവര്‍ണര്‍ തിരിച്ചയച്ചിരുന്നു. ഇതിനെതിരെയാണ് ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി രംഗത്തെത്തിയത്. നീറ്റ് പരീക്ഷയിൽ നിന്ന് തമിഴ്നാടിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സ്റ്റാലിനാണ് നിയമസഭയിൽ ബിൽ അവതരിപ്പിച്ചത്. പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ പ്രവേശനം നല്‍കണമെന്നാണ് തമിഴ്‌നാടിന്‍റെ ആവശ്യം.
പ്ലസ് ടൂ മാര്‍ക്കിന്‍റെ അടിസ്ഥാനത്തിലായിരുന്നു ആദ്യം മെഡിക്കല്‍ പ്രവേശനമെങ്കിലും 2017-ല്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നീറ്റ് പരീക്ഷ നിര്‍ബന്ധമാക്കുകയായിരുന്നു. സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ ആണ് നീറ്റ് പരീക്ഷ നടത്തുന്നത്. സംസ്ഥാന സിലബസില്‍ നിന്ന് വ്യത്യസ്ഥമായ ചോദ്യങ്ങളാണ് പരീക്ഷയില്‍ ഉണ്ടാവുക. അതിനാല്‍ നീറ്റ് പരീക്ഷ വിദ്യാര്‍ഥികളെ ദോഷകരമായി ബാധിക്കുന്നുവെന്നും സ്റ്റാലിന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.