ഡല്‍ഹി: 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്ത് ഏക സിവില്‍ കോഡ് കൊണ്ടുവരുവാന്‍ ബിജെപി നീക്കം ആരംഭിച്ചതായി റിപ്പോര്‍ട്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇതുസംബന്ധിച്ച് സജീവമായി ചര്‍ച്ചകള്‍ നടക്കുന്നുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏക സിവില്‍ കോഡ് നടപ്പിലാക്കാന്‍ ബിജെപി മുഖ്യമന്ത്രിമാര്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടുവെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡും ഉത്തർപ്രദേശും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ പൊതുനയം രൂപീകരിക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോകുന്നതിനിടെയാണ് ഏക സിവിൽ കോഡ് എന്ന ആവശ്യം ശക്തമാകുന്നത്.
ഏക സിവില്‍ കോഡിന്‍റെ കരട് തയ്യാറാക്കാന്‍ സംസ്ഥാനത്ത് ഒരു ഉന്നതതല കമ്മിറ്റി രൂപീകരിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പറഞ്ഞു. സംസ്ഥാനത്തെ സാമുദായിക ഐക്യം തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും ഉത്തരാഖണ്ഡില്‍ ഏക സിവിൽ കോഡ് നടപ്പിലായാല്‍ മറ്റ് സംസ്ഥാനങ്ങളും ഇത് പിന്തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുപിയും ഹിമാചല്‍പ്രദേശും ഈ ആശയത്തെ അംഗീകരിക്കുന്നുണ്ടെന്നും ധാമി കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇതേസമയം, ഏക സിവില്‍ കോഡ് നടപ്പിലാക്കുന്നതിനെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും ഇക്കാര്യം ഗൌരവമായി കാണുന്നുണ്ടെന്നും യുപി ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യ പറഞ്ഞു. ഏക സിവില്‍കോഡ് ഒരു മികച്ച നീക്കമാണെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ്‌റാം താക്കൂര്‍ പറഞ്ഞു. ഹിമാചലില്‍ ഏക സിവില്‍ കോഡ് നടപ്പാക്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിച്ചു വരികയാണെന്നും ജയ്‌റാം താക്കൂര്‍ പറഞ്ഞു. അസമും സമാനമായ താത്പര്യമാണ് പങ്കുവെച്ചിരിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം, ഏക സിവില്‍ കോഡ് നടപ്പിലാക്കുന്നതിന്‍റെ വിവിധ വശങ്ങള്‍ പഠിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവും രാജ്യസഭാ എംപിയുമായ അജയ് പ്രതാപ് സിങ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാന് കത്തയച്ചിരുന്നു. കൂടാതെ മധ്യപ്രദേശില്‍ വെച്ച് നടന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ ഏക സിവില്‍ കോഡ് നടപ്പിലാക്കുന്നതിനെക്കുറിച്ച് സൂചന നല്‍കിയിരുന്നു. ബിജെപിയുടെ പ്രകടനപത്രികയുടെ പ്രധാനഭാഗമാണ് ഏക സിവില്‍ കോഡെന്ന ആശയം.