തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ പ്രമുഖരെ തൊടാന്‍ സര്‍ക്കാരിന് പേടിയാണെന്ന് സാമൂഹിക പ്രവര്‍ത്തക കെ അജിത. പ്രതിപക്ഷത്തിനും ആ പേടിയുണ്ടെന്നും കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ എസ് ശ്രീജിത്തിനെ മാറ്റിയത് അന്വേഷണ സംഘത്തിന്റെ ആത്മവീര്യം കെടുത്താനാണെന്നും അജിത പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി വിയോടായിരുന്നു കെ അജിതയുടെ പ്രതികരണം. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ ആരോപിതനായ ആള്‍ക്കെതിരെ ധാരാളം തെളിവുകളുണ്ടായിട്ടും അയാളെ പ്രതിപോലുമാക്കാതെ വിട്ടയയ്ക്കുന്നത് കണ്ടതാണ്. നമ്മള്‍ എത്ര ശ്രമിച്ചാലും പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കില്ലെന്ന് സമൂഹം ധരിച്ചുതുടങ്ങിയിട്ടുണ്ട്- കെ അജിത പറഞ്ഞു.
അതേസമയം, നടിയെ ആക്രമിച്ച കേസിന്റെ മേല്‍നോട്ട ചുമതലയില്‍ നിന്ന് ക്രൈംബ്രാഞ്ച് എ ഡി ജി പി എസ് ശ്രീജിത്തിനെ മാറ്റിയതില്‍ ആശങ്കയുണ്ടെന്ന് വിമണ്‍ ഇന്‍ സിനിമാ കളക്ടീ പറഞ്ഞു. തങ്ങളുടെ സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ട കേസ് അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോള്‍ എല്ലാ വിധ പ്രതീക്ഷകളും ഇല്ലാതാക്കുന്ന വിധത്തിലാണ് പൊലീസ് തലപ്പത്ത് അഴിച്ചുപണി നടത്തിയതെന്ന് ഡബ്ല്യു സി സി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കോടതി ഉത്തരവനുസരിച്ച് തുടരന്വേഷണത്തിനായി ഒന്നര മാസം കൂടി നീട്ടി നൽകപ്പെട്ട അവസ്ഥയിൽ അന്വേഷണത്തലവനെ മാറ്റുന്നത് പോലീസ് സിനിമകളിലെ സ്ഥിരം ആന്റി ക്ലൈമാക്സ് രംഗം പോലെ നിരാശാജനകമാണ്. വഴിതെറ്റിയെന്നും നീതി അസാധ്യമെന്നും തോന്നിച്ചിടത്തുനിന്നുമാണ് പുതിയ വഴിത്തിരിവുകൾ വഴി തെളിവുകളുടെ ഒരു പരമ്പര തന്നെ പുറത്തെത്തിയത്. കേസ് അട്ടിമറിക്കാൻ പ്രതിഭാഗം വക്കിൽമാരുടെ ഓഫീസ് ശ്രമിക്കുന്നു എന്ന ഞങ്ങളുടെ സഹപ്രവർത്തകയുടെ പരാതി ശരിയെന്ന് ബോധ്യപ്പെടുത്തും വിധമാമായിരുന്നു ഈ തെളിവുകൾ. അന്വേഷണം അങ്ങോട്ടേക്ക് നീങ്ങുമ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥനെതിരെ പ്രതിഭാഗം വക്കീലന്മാർ പരാതിയുമായി സർക്കാറിനെ സമീപിക്കുന്നതും അന്വേഷണത്തലവനെ മാറ്റുന്നതും. ഇത് എല്ലാ നിലക്കും തങ്ങളെ ആശങ്കാഭരിതരാക്കുന്നുവെന്നും സ്ത്രീപക്ഷ കേരളം ഈ അട്ടിമറിശ്രമത്തോട് ജാഗരൂകരായിരിക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും ഡബ്ല്യു സി സി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.