ക്രൈംബ്രാഞ്ച് ഡി ജി പി സ്ഥാനത്തുനിന്ന് എസ് ശ്രീജിത്ത് ഐ പി എസിനെ മാറ്റിയ സംഭവത്തില്‍ പ്രതികരണവുമായി സിനിമാ പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ദീദീ ദാമോദരന്‍. കേസന്വേഷണം തീരുന്നതിന് തൊട്ടുമുന്‍പ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുന്ന പതിവ് നടി ആക്രമിക്കപ്പെട്ട കേസിലും ആവര്‍ത്തിച്ചിരിക്കുകയാണെന്ന് ദീദി പറഞ്ഞു. പ്രബലര്‍ കുറ്റവാളികളായി വരുന്ന കേസുകളില്‍ ഇത് സ്വാഭാവികമാണെന്നും നീതി നടപ്പിലാകുമെന്ന പ്രതീക്ഷ അസ്തമിച്ചുകഴിഞ്ഞെന്നും അവര്‍ പറഞ്ഞു.
'നീതി നടപ്പായാലും ഇല്ലെങ്കിലും, മൂടിവെച്ചാലും സത്യം പുറത്തുവരും. അത് കനല്‍പോലെ ജ്വലിക്കും. അന്യായങ്ങള്‍ ചോദ്യംചെയ്യപ്പെട്ടുകൊണ്ടിരിക്കും. അത് അധികാരികള്‍ക്ക് സ്വസ്ഥത തരില്ല. കോടതികള്‍ അവസാനവാക്കല്ല. ഞങ്ങള്‍ പോരാട്ടം തുടരും. കഥകളിലെന്നപോലെ എന്നും രാക്ഷസന്‍ തന്നെ ജയിക്കണമെന്നില്ല'- ദീദീ ദാമോദരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ദീദീ ദാമോദരന്റെ കുറിപ്പ്
പതിവ് പോലെ എനിക്ക് ഞെട്ടലില്ല, ഖേദമേയുള്ളു.
കേസന്വേഷണം തീരാനുകുന്നതിന് തൊട്ടു മുമ്പ് അന്വേഷണ ഉദ്യോഗസ്ഥനെ തൽസ്ഥാനത്ത് നിന്നും മാറ്റുക - ഈ പതിവ് മാതൃക നടി ആക്രമിക്കപ്പെട്ട കേസിലും ആവർത്തിച്ചിരിക്കുന്നു. അധികാരത്തിന്റെ കീഴ് വഴക്കങ്ങളൊന്നും തെറ്റിക്കരുതല്ലോ. പ്രബലർ കുറ്റവാളികളായി വരുന്ന ഏത് കേസിലും ഇത് സ്വാഭാവികം. ഓർമ്മയിൽ ഐസ്ക്രീം പാർലർ കേസ് മുതൽ ഇതു കണ്ടതാണ്. പിന്നെ നീതി മുഖം മൂടിയിട്ട എത്രയോ കേസുകൾ.
കഴിഞ്ഞ അഞ്ചു വർഷമായി ഒരു കലാകാരി ആക്രമിക്കപ്പെട്ട കേസിൽ നീതി നടപ്പാക്കും എന്ന തോന്നൽ പലവുരു ഉളവാക്കി. ലോകം മാറിപ്പോയോ എന്ന് നമ്മൾ അതിശയം കൊണ്ടു. എന്നാൽ ആചാരം തെറ്റിക്കാതെ നമ്മുടെ അധികാര ചരിത്രത്തിൽ കൊടിയ അന്യായങ്ങൾ ചൂട്ടുപിടിയ്ക്കുന്നത് നാം വീണ്ടും കണ്ടു . ഇനിയും എന്തെല്ലാം കാണാനിരിക്കുന്നു. നീതി നടപ്പിലാകും എന്ന പ്രതീക്ഷ അസ്തമിച്ചു കഴിഞ്ഞു .
കാരണം ഇത് ആണുങ്ങളുടെ ലോകമാണ്. കോടതിയിലായാലും പോലീസിലായാലും രാഷ്ട്രീയ പാർട്ടിയിലായാലും. അതുകൊണ്ടാണ് നീതിയുടെ ഉന്മൂലനം പ്രതികളുടെ അവകാശമായി മാറുന്നത്. അതിനായി ചാനൽ ചർച്ചകളിൽ പോലും നീതിയുടെ വായടപ്പിക്കാൻ അനീതിക്ക് കപ്പം വാങ്ങിയവരുണ്ടാകുന്നത്.
ആരുമെന്താ ഒന്നും മിണ്ടാതിരിക്കുന്നത് എന്ന് കേരളത്തിലെ വിരലിലെണ്ണാവുന്ന സ്ത്രീകളോട് തന്നെ നിരന്തരം ചോദ്യം ചോദിക്കുന്നതിലാണ് സമൂഹത്തിന്റെ ആനന്ദം. അതൊന്നും നമ്മെ കാലാകാലമായി ഭരിക്കുന്ന ആൺരാഷ്ട്രീയ പാർട്ടികളുടെ യോ സിനിമകക്കത്തും പുറത്തുമുള്ള സാംസ്കാരിക നായകരുടെയോ സംഘടനാ പ്രമാണികളുടെയോ ചുമതലയല്ല എന്നാണ് ഇവർക്ക് തോന്നുന്നത്.
നല്ല കാര്യം. അതിനോടൊക്കെ ഒരു നല്ല നമസ്കാരമേ പറയാനുള്ളൂ. എത്ര മൂടി വച്ചാലും സത്യം പുറത്തു വന്നുകൊണ്ടേയിരിക്കും , നീതി നടപ്പായാലും ഇല്ലെങ്കിലും. അത് കനൽ പോലെ ജ്വലിക്കും. അന്യായങ്ങൾ ചോദ്യം ചെയ്യപ്പെട്ടുകൊണ്ടേയിരിക്കും. അത് അധികാരികൾക്ക് സ്വസ്ഥത തരില്ല. നിശബ്ദതയുടെ പ്രവാഹം ലംഘിച്ച് സത്യം വിളിച്ചു പറയുന്ന ഒരു ആനിരാജയും കെ.കെ.രമയും , നിതാന്ത പോരാളിയായി കെ. അജിതയുമുണ്ടായില്ലേ. അതാണ് ലിംഗ രാഷ്ട്രീയം .
അത് എല്ലാ വ്യവസ്ഥാപിത പാർട്ടികളുടെയും ഹൃസ്വദൃഷ്ടികൾക്കപ്പുറത്താണ്. അതിലാണ് പ്രത്യാശ, അതാണ് ജീവിക്കാൻ പ്രേരിപ്പിക്കുന്നത് ലിംഗനീതി കെട്ടുപോകാത്ത കാലത്തോളം അതിനങ്ങിനെ മണ്ണിട്ട് മൂടാമെന്ന് ആരും വ്യാമോഹിയ്ക്കേണ്ട. ഈ കോടതികളൊന്നും അവസാനവാക്കല്ല. ഞങ്ങൾ പോരാട്ടം തുടരും. കഥകളിൽ എന്ന പോലെ എന്നും രാക്ഷസൻ തന്നെ ജയിച്ചു കൊള്ളണമെന്നില്ലല്ലോ...
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക