സി പി എം പ്രവര്‍ത്തകന്‍ ഹരിദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി നിജില്‍ ദാസിനെ ഒളിവില്‍ കഴിഞ്ഞ പിണറായിയിലെ വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്തതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. ഞങ്ങളറിയാതെ ഒരീച്ചപോലും പറക്കില്ലെന്ന് സിപിഎമ്മുകാര്‍ വീമ്പുപറയുന്ന പിണറായിയിലെ പാണ്ട്യാലമുക്കില്‍ മുഖ്യമന്ത്രിയുടെ വീടിന് 200 മീറ്റര്‍ മാത്രം അകലെയാണ് സിപിഎമ്മുകാരനെ കൊന്ന ആര്‍ എസ് എസുകാരന്‍ പ്രതി കഴിഞ്ഞത്.
24 മണിക്കൂറും പൊലീസിന്റെയും സി പി എമ്മിന്റെയും ശക്തമായ നിരീക്ഷണ സംവിധാനങ്ങളുളള സ്ഥലത്ത് ആര്‍എസ്എസുകാരനായ പ്രതിക്ക് ഒളിച്ചുതാമസിക്കാന്‍ ധൈര്യം നല്‍കിയതാരാണ് എന്ന് വി ടി ബല്‍റാം ചോദിക്കുന്നു. സി പി എം- ആര്‍ എസ് എസ് ബന്ധമാണോ കണ്ണൂര്‍ ജില്ലയിലെ ഗ്രൂപ്പ് വഴക്കാണോ കാരണമെന്നുകൂടി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
വി ടി ബല്‍റാമിന്റെ പോസ്റ്റ്
"ഞങ്ങളറിയാതെ ഒരീച്ച ഇവിടെ പറക്കില്ല" എന്ന് സിപിഎമ്മുകാർ വീമ്പു പറയാറുള്ള ഒരു ടിപ്പിക്കൽ പാർട്ടി ഗ്രാമമാണ് പിണറായി പാണ്ട്യാലമുക്ക്. അവിടെയാണ് ആ പാർട്ടിയുടെ പരമോന്നത നേതാവ് കൂടിയായ സംസ്ഥാന മുഖ്യമന്ത്രിയുടെ വീടിന്റെ വെറും 200 മീറ്റർ മാത്രം അകലെ ഒരു സിപിഎമ്മുകാരനെ കൊന്ന കേസിലെ ആർഎസ്എസുകാരനായ പ്രതി ദിവസങ്ങളോളം ഒളിവിൽ കഴിഞ്ഞത്!
പിണറായി വിജയന്റെ ഈ വീട് നോക്കിക്കാണാൻ പുറത്തുനിന്ന് രണ്ട് പാർട്ടി സഖാക്കൾ വന്നുവെന്നതിന്റെ പേരിലാണ് ഒരുകാലത്ത് സിപിഎമ്മിൽ വലിയ വിഭാഗീയതയുണ്ടായതും അത് വളർന്ന് ടി പി ചന്ദ്രശേഖരന്റെ കൊലപാതകം വരെ എത്തിയതും എന്ന് കേരളത്തിന്റെ ഓർമ്മയിലുണ്ട്.
മുഖ്യമന്ത്രിയുടെ വീടിന്റെ പരിസരം എന്ന നിലയിൽ 24 മണിക്കൂറും പോലീസ് ബന്തവസ്സും സിപിഎമ്മിന്റെ ശക്തമായ നിരീക്ഷണ സംവിധാനങ്ങളുമുള്ള ഒരു പ്രദേശത്ത് തന്നെ ആർഎസ്എസുകാരനായ പ്രതി ഒളിയിടം കണ്ടെത്തിയെങ്കിൽ അതിനയാൾക്ക് ധൈര്യം പകർന്നതാരാണ്?
ഒന്നുകിൽ ഇരുവശത്തേയും ഉന്നത നേതാക്കൾ അറിഞ്ഞുകൊണ്ടുള്ള സിപിഎം- ആർഎസ്എസ് ബന്ധം, അല്ലെങ്കിൽ കണ്ണൂർ ജില്ലയിലെ സിപിഎം ഗ്രൂപ്പ് വഴക്ക്. ആ നിലയിലേക്ക് കൂടി അന്വേഷണം വ്യാപിക്കണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക