ന്യൂഡല്‍ഹി: അഭ്യൂഹങ്ങള്‍ക്ക് വിരാമിട്ടുകൊണ്ട് ഗുജറാത്തിലെ പാട്ടീദാര്‍ നേതാവ് നരേഷ് പട്ടേല്‍ ഇന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും. ഇന്ന് അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി നടത്തുന്ന കൂടിക്കാഴ്ച്ചക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമാണ് രാഷ്ട്രീയ നിരീക്ഷകര്‍ കല്‍പ്പിക്കുന്നത്. പട്ടേല്‍ സമുദായ സംവരണ പ്രക്ഷോഭത്തില്‍ മധ്യസ്ഥശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച നരേഷ് പട്ടേല്‍ സമുദായത്തിന്റെ ആരാധനാലയമായ മാ ഖോഡിയാര്‍ ക്ഷേത്രം നിയന്ത്രിക്കുന്ന ശ്രീ ഖോദല്‍ധാം ട്രസ്റ്റിന്റെ അധ്യക്ഷനാണ്. പട്ടേല്‍ സമുദായത്തിലെ ലുവ വിഭാഗത്തില്‍ നിന്നുള്ള നരേഷ് പട്ടേല്‍ ഗുജറാത്തില്‍ വലിയ സ്വാധീനമുള്ള വ്യക്തിയാണ്.
നരേഷ് പട്ടേലിനെ കൂടെ നിര്‍ത്താന്‍ ആം ആദ്മി പാര്‍ട്ടി, കോണ്‍ഗ്രസ്, ഭരണകക്ഷിയായ ബിജെപി തുടങ്ങിയവര്‍ ഏറെ നാളായി ശ്രമം നടത്തിവരികയാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറാണ് ഇപ്പോള്‍ ഈ പേരിന് വാര്‍ത്താ പ്രാധാന്യം നല്‍കിയത്. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നരേഷ് പട്ടേലിനെ കോണ്‍ഗ്രസ്സില്‍ എത്തിക്കണമെന്നാണ് പ്രശാന്ത് കിഷോര്‍ നേതൃത്വത്തെ ഉപദേശിച്ചത്. ഇതിന്റെ ഭാഗമായാണ് നരേഷ് പട്ടേല്‍ സോണിയാ ഗാന്ധിയെ കാണുന്നത്. ഗുജറാത്തിലെ പ്രബല സമുദായമായ പട്ടേല്‍ വിഭാഗത്തിന് ഏകദേശം 50 നിയമസഭാ മണ്ഡലങ്ങളിലെയെങ്കിലും വിധി നിര്‍ണ്ണയിക്കാന്‍ കഴിയുമെന്നാണ് തെരഞ്ഞെടുപ്പ് വിശാലന വിദഗ്ദരുടെ വിലയിരുത്തല്‍. ഇത് മുന്നില്‍ കണ്ടാണ് ഈ വിഭാഗത്തില്‍ നിന്നുള്ള പ്രബല നേതാവിനെ തങ്ങളുടെ കൂട്ടത്തില്‍ എത്തിക്കാന്‍ പാര്‍ട്ടികള്‍ ശ്രമം നടത്തുന്നത്.182 നിയമസഭ മണ്ഡലങ്ങlളാണ് ഗുജറാത്തില്‍ ഉള്ളത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, തല്‍ക്കാലം ബിജെപിയില്‍ ചേരാന്‍ യാതൊരു പദ്ധതിയുമില്ലെന്ന് ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്‍റും പട്ടേല്‍ സമുദായ സംവരണ പ്രക്ഷോഭത്തിലൂടെ ജനസ്വാധീനം നേടിയ നേതാവുമായ ഹര്‍ദ്ദിക് പട്ടേല്‍ പറഞ്ഞു. ഗുജറാത്തില്‍ കോണ്‍ഗ്രസ് ശക്തമാണ്. ഉറച്ച ചില തീരുമാനങ്ങള്‍ എടുക്കാന്‍ നേതൃത്വം തയ്യാറാകുമെന്നും ഹൈക്കമാന്‍ഡ് എന്നെ കേള്‍ക്കുമെന്നുമാണ് പ്രതീക്ഷ' - ഹാര്‍ദ്ദിക് പറഞ്ഞു. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നരേഷ് പട്ടേലിനെ കോൺഗ്രസിലേക്ക് എത്തിക്കാൻ രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ ശ്രമിക്കുന്നതാണ് ഹാര്‍ദ്ദിക് പട്ടേലിനെ ചൊടിപ്പിക്കുന്നത്. പട്ടേൽ സമുദായത്തിനിടയില്‍ ഹാര്‍ദ്ദികിനെക്കാള്‍ സ്വീകാര്യനാണ് നരേഷ്. അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നാല്‍ തനിക്ക് കിട്ടേണ്ട പല സ്ഥാനമാനങ്ങളും നഷ്ടപ്പെടുമെന്ന് ഹാര്‍ദ്ദിക് ഭയക്കുന്നു. അതുകൊണ്ടാണ് പട്ടേല്‍ വിഭാഗത്തിന്റെ സംവരണ സമരം നയിച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പടെ ബി.ജെ.പിയെ വിറപ്പിച്ച ഹാര്‍ദിക് ബി.ജെ.പി നേതാക്കളെയും ആശയങ്ങളെയും പരസ്യമായി പിന്തുണച്ച് രംഗത്തുവരാന്‍ കാരണം.