ഡല്‍ഹി: ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാവും എം എല്‍ എയും ദളിത് ആക്ടിവിസ്റ്റിമായ ജിഗ്നേഷ് മേവാനിയുടെ അറസ്റ്റില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജിഗ്നേഷ് മേവാനിയുടെ അറസ്റ്റ് ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം. 'മോദി ജീ, ഭരണ സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് നിങ്ങള്‍ക്ക് വിയോജിക്കുന്നവരെ തകര്‍ക്കാന്‍ ശ്രമിക്കാം എന്നാല്‍ ഒരിക്കലും സത്യത്തെ തടവിലാക്കാന്‍ സാധിക്കില്ല'- രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
ജിഗ്നേഷ് മേവാനിയെ അറസ്റ്റ് ചെയ്ത അസം പൊലീസിന്റെ നടപടി അദ്ദേഹത്തെ ജനപ്രതിനിധിയായി തെരഞ്ഞെടുത്ത ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നും ഇതിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശക്തമായി പ്രതിഷേധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപിയുടെ സ്വേഛാധിപത്യത്തിന്റെ ഏറ്റവും പുതിയ തെളിവാണ് ജിഗ്നേഷ് മേവാനിയുടെ അറസ്റ്റെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും പറഞ്ഞു. ജനപ്രതിനിധിയായ ഒരാളെ ഇത്തരത്തില്‍ അറസ്റ്റ് ചെയ്യുന്നതിലൂടെ ബിജെപിയുടെ ഭയമാണ് വ്യക്തമാവുന്നതെന്നും ജനാധിപത്യത്തിന്റെ അടിത്തറ തന്നെ തകര്‍ക്കുന്ന തരത്തിലുളള നടപടിയാണ് അസം പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്നലെ രാത്രി പതിനൊന്നരയോടെ പലന്‍പൂരിലെ വീട്ടില്‍ നിന്നായിരുന്നു ജിഗ്നേഷ് മേവാനിയെ അസം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ട്വീറ്റിന്റെ പേരിലാണ് അറസ്റ്റെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 'ഗോഡ്‌സെയെ ദൈവമായി കാണുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിലെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കി സമാധാനത്തിനും സൗഹാര്‍ദ്ദത്തിനും അഭ്യര്‍ത്ഥിക്കണം' എന്നായിരുന്നു ജിഗ്നേഷ് മേവാനിയുടെ ട്വീറ്റ്. ഗുജറാത്തിലെ വാദ്ഗാമില്‍ നിന്നുളള എം എല്‍ എയാണ് ജിഗ്നേഷ് മേവാനി. സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച ജിഗ്നേഷ് അടുത്തിടെയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഗുജറാത്തിലെ ദളിത് ജനതയുടെ അവകാശങ്ങള്‍ക്കായി നടത്തിയ പോരാട്ടങ്ങളിലൂടെ ശ്രദ്ധേയനാണ് ജിഗ്നേഷ്.