തിരുവനന്തപുരം: ഇഫ്താര്‍ സംഗമം എന്തിനാണെന്നുപോലും അറിയാത്തവരോട് എന്ത് പറയാനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിദ്വേഷത്തിന്റെ കാലത്ത് ഇഫ്താര്‍ സംഗമത്തിന് വലിയ പ്രാധാന്യമുണ്ടെന്നും അതിന്റെ അര്‍ത്ഥം അറിയാത്തവര്‍ പുലമ്പുമ്പോള്‍ താന്‍ എന്ത് പറയാനാണെന്നും വി ഡി സതീശന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തതില്‍ കെ പി സി സി എതിര്‍പ്പ് പ്രകടിപ്പിച്ചില്ലെന്നും പാര്‍ട്ടിക്കുളളില്‍ ഇരട്ടനീതി പാടില്ല എന്നുമുളള കെ വി തോമസിന്റെ പരാമര്‍ശത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'ഇഫ്താര്‍ സംഗമം നടത്താന്‍ എനിക്ക് പാര്‍ട്ടി വിലക്കുണ്ടായിരുന്നില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകരോടൊപ്പമാണ് ഇഫ്താര്‍ നടത്തിയത്. വിലക്കുണ്ടായിരുന്നെങ്കില്‍ പരിപാടി നടത്തില്ലായിരുന്നു. കെ കരുണാകരന്‍ തുടങ്ങിയ പാരമ്പര്യം തുടരുക മാത്രമാണ് ഞാന്‍ ചെയ്തത്. ഇഫ്താറിന്റെ പ്രാധാന്യം അറിയാത്തവരോട് എന്താണ് പറയേണ്ടത്- വി ഡി സതീശന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തതില്‍ കെ പി സി സി നേതൃത്വം ഒരു എതിര്‍പ്പും പ്രകടിപ്പിച്ചില്ല. തനിക്ക് ഒരു നീതി, പാര്‍ട്ടിക്കുളളിലെ മറ്റുളളവര്‍ക്ക് മറ്റൊരു നീതി എന്ന നിലപാട് ശരിയാണോ എന്നാണ് കെ വി തോമസ് ചോദിച്ചത്. 'സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്ന ജനങ്ങളെ പൊലീസിനെ വിട്ട് അടിച്ചമര്‍ത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനൊപ്പം വേദി പങ്കിട്ടു എന്നാണ് കെ പി സി സി എനിക്കെതിരെ ആരോപിക്കുന്ന കുറ്റം. അപ്പോള്‍ മുഖ്യമന്ത്രിയോടൊപ്പം ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത വി ഡി സതീശനെതിരെ എന്ത് നടപടിയാണ് സ്വീകരിക്കാന്‍ പോകുന്നത്? അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ കെ പി സി സി എന്തെങ്കിലും നിര്‍ദേശം മുന്നോട്ടുവെച്ചിട്ടുണ്ടോ എന്നും മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ട പ്രതിപക്ഷ നേതാവ് ഇനി എല്‍ ഡി എഫിലേക്ക് പോകും എന്ന് ആരെങ്കിലും കരുതുന്നുണ്ടോ' എന്നുമാണ് കെ വി തോമസ് ചോദിച്ചത്.