കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയും നടനുമായ ദിലീപിന്റെ സഹോദരന്‍ അനൂപിനെ, കോടതിയില്‍ മൊഴിനല്‍കാന്‍ അഭിഭാഷകന്‍ പഠിപ്പിക്കുന്ന ഓഡിയോ രേഖ മാധ്യമങ്ങള്‍ പുറത്തുവിട്ടു. നടിയും ദിലീപിന്റെ ആദ്യഭാര്യയുമായ മഞ്ജൂ വാര്യർ മദ്യപിക്കാറുണ്ട് എന്ന് കോടതിയില്‍ മൊഴിനല്‍കണം എന്ന് അഭിഭാഷകന്‍ അനൂപിനോട് ആവശ്യപ്പെടുന്നു. മഞ്ജൂ വാര്യർ മദ്യപിക്കാറുണ്ടോ എന്ന് ചോദിക്കുന്ന ദിലീപിന്റെ അഭിഭാഷകനോട് 'ഇല്ല.' എന്നാണ് അനൂപ് ആദ്യം ഉത്തരം പറയുന്നത്. എന്നാല്‍ മദ്യപിക്കാറുണ്ട് എന്നാണ് പറയേണ്ടത് എന്ന് അഭിഭാഷകന്‍ അനൂപിന് പറഞ്ഞുകൊടുക്കുന്നു.
''മഞ്ജൂ മദ്യപിക്കാറുണ്ട് എന്ന് മൊഴിനല്‍കണം. വീട്ടില്‍ നിന്ന് ഇറങ്ങുന്നതിന് മുന്‍പ് അവര്‍ മദ്യപിക്കാറുണ്ട് എന്നു പറയണം. മഞ്ജു പലതവണ വീട്ടില്‍ മദ്യപിച്ചു വന്നിട്ടുണ്ട്. ഇക്കാര്യം ചേട്ടനോട് നിരവധി പ്രാവശ്യം പറഞ്ഞെങ്കിലും ചേട്ടന്‍ നോക്കാം എന്ന് പറയുക മാത്രമാണ് ഉണ്ടായത്. ഇത് സംബന്ധമായി അവര്‍ തമ്മില്‍ കുടുംബ വഴക്കുണ്ടായതായി അറിയില്ല എന്നും കോടതിയില്‍ പറയണമെന്ന് അഭിഭാഷകന്‍ അനൂപിനോട് നിര്‍ദ്ദേശിക്കുന്നു. അതേസമയം ദിലീപ് കഴിഞ്ഞ 10 വര്‍ഷമായി മദ്യം കൈകൊണ്ട് തൊട്ടിട്ടില്ല എന്ന് കോടതിയില്‍ പറയണമെന്നും അഭിഭാഷകന്‍ നിര്‍ദ്ദേശിക്കുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നടി ആക്രമിക്കപ്പെട്ട ദിവസം നടന്‍ ദിലീപ് ആശുപത്രിയില്‍ ആയിരുന്നുവെന്ന് കോടതിയില്‍ പറയണമെന്നും അദ്ദേഹത്തിനു കടുത്ത പണിയും ചുമയും ഉണ്ടായിരുന്നുവെന്നും താന്‍ സമയം കിട്ടുമ്പോഴെല്ലാം ആശുപത്രിയില്‍ ദിലീപിനെ ചെന്ന് കാണുമായിരുന്നുവെന്നും നിര്‍ദ്ദേശിക്കുന്ന ദിലീപിന്റെ അഭിഭാഷകന്‍ കൂടുതല്‍ ചോദ്യങ്ങളുണ്ടായാല്‍ ചോദ്യം മനസ്സിലായില്ല എന്ന് പറഞ്ഞൊഴിയാനും അനൂപിനോട് പറയുന്നത് ഈ ഓഡിയോകളില്‍ വ്യക്തമാണ്.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സഹോദരന്‍ അനൂപ് ചോദ്യംചെയ്യലിന് ഹാജരായി. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ആലുവ പൊലീസ് ക്ലബിലാണ് അനൂപ് ചോദ്യംചെയ്യലിനായി എത്തിയത്. ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് ടി.എന്‍ സുരാജിന്റെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും.അതേസമയം, നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് അന്വേഷണ സംഘത്തിന് കൂടുതല്‍ സമയം അനുവദിക്കരുതെന്ന് ദിലീപ് ഹൈക്കോടതിയില്‍. പ്രോസിക്യൂഷന്‍ ആവശ്യത്തെ എതിര്‍ത്ത ദിലീപ്, വ്യാജ തെളിവുണ്ടാക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കൂടുതല്‍ സമയം ചോദിക്കുന്നതെന്നാണ് കോടതിയെ അറിയിച്ചത്.