തിരുവനന്തപുരം: വീണ്ടും സിപിഎം സംസ്ഥാന സമിതിയിലേക്ക് മടങ്ങിയെത്തിയ പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി സെക്രട്ടറിയായി നിയമിച്ചു. ദേശാഭിമാനി ചീഫ് എഡിറ്ററായി പുത്തലത്ത് ദിനേശനെയും ചിന്ത വാരികയുടെ എഡിറ്ററായി തോമസ് ഐസകിനേയും നിയമിച്ചു. എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിന്‍റെയും ഇ എം എസ് അക്കാദമിയുടേയും ചുമതല എസ് രാമചന്ദ്രന്‍ പിള്ളയ്ക്കാണ്. ഇതുസംബന്ധിച്ച സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദ്ദേശം സംസ്ഥാന സമിതി അംഗീകരിച്ചു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പദവിയിൽ നിന്നും പുത്തലത്ത് ദിനേശൻ ഒഴിഞ്ഞതിന് പിന്നാലെയാണ് പി ശശിയെ നിയമിച്ചത്.
സദാചാര ലംഘന ആരോപണങ്ങളെ തുടർന്ന് 2011-ലാണ് കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന ശശി പാർട്ടിക്ക് പുറത്തായത്. ഡിവൈഎഫ്ഐ ജില്ലാ നേതാവായ യുവതിയാണ് ശശിക്കെതിരെ പരാതി നൽകിയത്. എന്നാൽ ശശിക്കെതിരായ നടപടി പാർട്ടിക്കുള്ളിൽ ഒതുങ്ങിയതോടെ ക്രൈം വാരിക എഡിറ്റർ ടി. പി. നന്ദകുമാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഈ കേസിൽ തെളിവില്ലെന്ന് കണ്ടാണ് കോടതി പി. ശശിയെ കുറ്റവിമുക്തനാക്കിയത്. തുടര്‍ന്ന് 2018 ജൂലൈയിൽ പാർട്ടിയിലേക്ക് മടങ്ങിയെത്തിയ ശശി, 2019 മാർച്ചിൽ കണ്ണൂർ ജില്ലാ കമ്മിറ്റിയിലേക്കും തിരിച്ചെത്തി. നേരത്തെ ഇ. കെ. നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായിരുന്നു ശശി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, സിപിഎം കേന്ദ്രക്കമ്മിറ്റിയംഗം ഇ. പി. ജയരാജൻ എൽഡിഎഫ് കണ്‍വീനറാകും. എ. വിജയരാഘവൻ പിബി അംഗമായതോടെയാണ് പുതിയ മാറ്റം.