ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബിജെപി എം പി വരുണ്‍ ഗാന്ധി. രാജ്യത്ത് 1.5 കോടി തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നുണ്ടെങ്കിലും യുവാക്കൾ ജോലിക്കായി ഇപ്പോഴും അലഞ്ഞു തിരിഞ്ഞു നടക്കുകയാണ്. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തില്‍ യുവാക്കള്‍ എന്തു ചെയ്യുമെന്ന് ഓര്‍ത്ത് പേടി തോന്നുകയാണെന്നും വരുണ്‍ ഗാന്ധി പറഞ്ഞു. 'ഞങ്ങളുടെ പോരാട്ടം തൊഴിലിനും സാമ്പത്തിക സമത്വത്തിനും വേണ്ടിയാണ്. എല്ലാവർക്കും തുല്യമായ അവസരങ്ങൾ ലഭിക്കണമെന്നാണ് ഭരണഘടന നിര്‍ദ്ദേശിക്കുന്നത്. എല്ലാവരും ഇതിനായാണ് പരിശ്രമിക്കേണ്ടത്. തെരഞ്ഞെടുപ്പ് സമയത്ത് പ്രഖ്യാപിച്ച തുക ആരുടെയും ബാങ്ക് അക്കൗണ്ടില്‍ വന്നതായി അറിയില്ല. തൊഴിലില്ലായ്മ പരിഹരിക്കുമെന്ന വാഗ്ദാനം ഇപ്പോഴും അതേപടി തന്നെ തുടരുകയാണ്. കര്‍ഷകര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് ഉറപ്പ് നല്‍കിയവര്‍ അതും പാലിക്കുന്നില്ല' - വരുണ്‍ ഗാന്ധി പറഞ്ഞു.
അണ്ണാ ഹസാരെ സമരത്തെ പിന്തുണച്ച ആദ്യത്തെ എംപി താനാണ്. സമരക്കാർക്കൊപ്പം ഇരിക്കുകയും അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കുകയും ചെയ്തു. കർഷക സമരം നടന്നപ്പോൾ, താന്‍ ഉദ്യോഗസ്ഥരെ വിളിച്ച് സമരക്കാരുടെ ആവശ്യങ്ങൾ പരിശോധിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തിരുന്നു - അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'രാഷ്ട്രീയം രാജ്യം കെട്ടിപ്പടുക്കുന്നതിനുള്ള ഒരു ഉപകരണമാണ്. തൊഴിലില്ലായ്മയ്ക്കും അഴിമതിക്കുമെതിരായ പോരാട്ടമാണ് നമ്മുടെ രാജ്യത്തിന്റെ യഥാർത്ഥ പോരാട്ടം. രാഷ്ട്രീയ പാർട്ടികളും നേതാക്കളും അവരുടെ സ്പർദ്ധ ഉപേക്ഷിച്ച് രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കണം. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രസംഗങ്ങളല്ല നമുക്ക് ആവശ്യം. ജയത്തിനും തോല്‍വിക്കുമപ്പുറം രാജ്യത്തിന്‍റെ പുരോഗതിക്കായുള്ള യഥാര്‍ത്ഥ സേവനമാണ് ഓരോ രാഷ്ട്രീയ പ്രവര്‍ത്തകനിലൂടെയും രാജ്യം ആഗ്രഹിക്കുന്നത്'- വരുണ്‍ ഗാന്ധി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രാജ്യത്തിന്‍റെ ഭാവിയില്‍ താന്‍ വളരെ ആശങ്കപ്പെടുന്നുണ്ട്. കാരണം ഇവിടുത്തെ ആളുകളെ സ്വപ്നങ്ങള്‍ വലുതാണ്. അത് സാക്ഷാത്കരിക്കാന്‍ പലപ്പോഴും നമ്മുടെ രാജ്യത്ത് സാധിക്കുന്നില്ല. പല മേഖലകളിലും സ്വകാര്യവത്ക്കരണം നടക്കുമ്പോള്‍ തൊഴിലവസരങ്ങള്‍ ഇനിയും പരിമിതമാകുമെന്നും ബിജെപി എം പി പറഞ്ഞു. തന്‍റെ മണ്ഡലമായ പിലിഭിത്തില്‍ സന്ദര്‍ശനത്തിനെത്തിയപ്പോഴായിരുന്നു വരുണ്‍ ഗാന്ധിയുടെ വിമര്‍ശനം.