കൊറോണ വൈറസ് ലക്ഷണങ്ങൾ മോശമായതിനെ തുടർന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസനെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കൊറോണ വൈറസ് സ്ഥിരീകരിച്ച് 10 ദിവസം കഴിഞ്ഞിട്ടും രോഗലക്ഷണങ്ങൾ ഭേദമാകാത്ത സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം അദ്ദേഹത്തെ ലണ്ടനിലെ സെയ്ന്റ് തോമസ് ആശുപത്രിയിലേക്കു മാറ്റിയിരുന്നു. കൂടുതല്‍ മെച്ചപ്പെട്ട പരിചരണം ലഭ്യമാക്കുന്നതിനാണ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയതെന്ന് ഔദ്യോഗിക വക്താവിനെ ഉദ്ധരിച്ച് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട എന്ത് ആവശ്യങ്ങളും കൃത്യമായി നിറവേറ്റാന്‍ അദ്ദേഹം വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനു ശേഷം തിങ്കളാഴ്ചയോടെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായി. തുടര്‍ന്ന് വിദഗ്ധ മെഡിക്കല്‍ സംഘത്തിന്‍റെ നിര്‍ദേശപ്രകാരം അദ്ദേഹത്തെ രാത്രിയോടെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. മികച്ച പരിചരണമാണ് അദ്ദേഹത്തിനിപ്പോള്‍ ലഭിക്കുന്നതെന്ന് വക്താവ് അറിയിച്ചു.