ഡല്‍ഹി: കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ മുതിര്‍ന്ന നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, കെ സി വേണുഗോപാല്‍ എന്നിവരെ കണ്ട് രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോര്‍. ഗുജറാത്ത് തെരഞ്ഞെടുപ്പോടെ പ്രശാന്ത് കിഷോര്‍ പാര്‍ട്ടിയുടെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2024- ലെ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ മെനയാന്‍ നിരവധി തവണ ചര്‍ച്ചകള്‍ നടന്നെങ്കിലും ബിജെപിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തെരഞ്ഞെടുപ്പില്‍ ബുദ്ധി ഉപദേശിച്ചയാളെ വേണ്ടന്ന് ആദ്യം നിര്‍ദ്ദേശമുയര്‍ന്നിരുന്നു. എന്നാല്‍ പാര്‍ട്ടി വീണ്ടും പ്രതിസന്ധിയിലായിരിക്കുന്ന ഘട്ടത്തിലാണ് വീണ്ടും പ്രശാന്ത് കിഷോറുമായി വീണ്ടും ചര്‍ച്ച നടത്തിയിരിക്കുന്നത്.
പട്ടേല്‍ സമുദായ നേതാവ് ഹര്‍ദ്ദിക് പട്ടേല്‍ പരസ്യമായി നേതൃത്വത്തോട് ഇടഞ്ഞതും ഗുജറാത്ത് പി സി സി ഉപാധ്യക്ഷന്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നതുമാണ് ഗുജറാത്ത് കോണ്‍ഗ്രസില്‍ പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. പാര്‍ട്ടി തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ താന്‍ നിരന്തരം അവഗണിക്കപ്പെടുന്നു എന്നാരോപിച്ചാണ് ഹര്‍ദ്ദിക് പട്ടേല്‍ രംഗത്തെത്തിയത്. ഗുജറാത്ത് പി സി സി വര്‍ക്കിംഗ് പ്രസിഡന്‍റുകൂടിയായ തന്നെ പാര്‍ട്ടി പലകാര്യങ്ങളും അറിയിക്കുന്നില്ല. യോഗങ്ങള്‍ക്ക് വിളിക്കുന്നില്ല. പട്ടേല്‍ സമുദായത്തിന്റെ നേതൃത്വത്തില്‍ നടന്ന സമരങ്ങളാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നേറ്റം നടത്താന്‍ അവസരമൊരുക്കിയത്. നരേഷ് പട്ടേലിനെ പാര്‍ട്ടിയില്‍ കൊണ്ടുവരണം എന്ന് നേതൃത്വം നിരന്തരം പറയുന്നുണ്ടെങ്കിലും ആ ദിശയില്‍ ഒരു നടപടിയും കൈക്കൊള്ളുന്നില്ല. ഇപ്പോള്‍ പാര്‍ട്ടിയിലുള്ള പട്ടേലിനെത്തന്നെ അവര്‍ നേരാംവണ്ണം ഉപോയോഗിക്കുന്നില്ല. പാര്‍ട്ടിയില്‍ പുനസംഘടന നടത്തിയപ്പോള്‍ തന്നെ ആരും ബന്ധപ്പെട്ടില്ല. 75 ജനറല്‍ സെക്രട്ടറിമാരെ നിയമിച്ചപ്പോള്‍ തന്നോട് ചോദിച്ചില്ല എന്നൊക്കെയാണ് ഹര്‍ദ്ദിക് പട്ടേല്‍ കുറ്റപ്പെടുത്തുന്നത്. നേരത്തേ, പ്രശാന്ത് കിഷോറിന്‍റെ ഇടപെടലിനെ തുടര്‍ന്നാണ് ഹര്‍ദ്ദിക് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ മാത്രമേ പ്രശാന്ത് കിഷോറിന്‍റെ കോണ്‍ഗ്രസിലേക്കുള്ള രാഷ്ട്രീയ പ്രവേശനത്തിന് അന്തിമ തീരുമാനമാകൂ. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കാനുള്ള അനുവാദം മാത്രമാണ് ഇപ്പോള്‍ പ്രശാന്ത് കിഷോറിന് മുന്‍പില്‍ കോണ്‍ഗ്രസ് നേതൃത്വം മുന്‍പോട്ടു വെച്ചിരിക്കുന്നത്. ഇടഞ്ഞു നില്‍ക്കുന്ന നേതാക്കളെ അനുനയിപ്പിച്ച് പുതിയ തന്ത്രങ്ങള്‍ മെനയാനാണ് പ്രശാന്ത് കിഷോര്‍ ഉദ്ദേശിക്കുന്നതെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. അതേസമയം, പ്രശാന്ത് കിഷോര്‍ ഉപദേശകന്‍റെ റോള്‍ കൈകാര്യം ചെയ്യുമ്പോഴും കോണ്‍ഗ്രസിലേക്കുള്ള പ്രവേശനം ഇപ്പോഴും അനിശ്ചിതത്വത്തിലാണെന്നും ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.