കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിനുള്ള സമയപരിധി ഇന്ന് അവസാനിക്കും. അന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസത്തെ സാവകാശം കൂടി ചോദിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. സമയപരിധി അവസാനിക്കുന്നതോടെ കാവ്യ മാധവനെ ചോദ്യം ചെയ്യുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ നിര്‍ത്തി വച്ചേക്കും. ചോദ്യം ചെയ്യല്‍ തുടരുന്നതിന് നിയമപരമായി തടസ്സമില്ലെന്നാണ് ക്രൈംബ്രാഞ്ച് നിലപാട്. കൂടുതല്‍ സമയം ആവശ്യപ്പെട്ടുള്ള സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈകോടതിയുടെ അനുകൂല വിധി വരുന്നത് വരെ നടപടികള്‍ താല്‍കാലികമായി നിര്‍ത്തും. ഹര്‍ജി കോടതിയുടെ പരിഗണനയില്‍ ആണെന്ന് വിചാരണ കോടതിയെ അറിയിക്കും. വിധി വന്നതിന് ശേഷം കാവ്യ മാധവന് ചോദ്യം ചെയ്യലിനുള്ള പുതിയ നോട്ടീസ് നല്‍കാനാണ് അന്വേഷണ സംഘം ആലോചിക്കുന്നത്.
സംവിധായകൻ ബാലചന്ദ്രകുമാറിനെ ദിലീപിന്റെ സുഹൃത്ത് ശരത്തുമായി ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാൻ ആലോചിക്കുന്നുണ്ട്. ദിലീപിന്റെ അനുജൻ അനൂപ്, ഭാര്യാസഹോദരൻ സുരാജ് എന്നിവരെയും ബാലചന്ദ്രകുമാറിനൊപ്പമിരുത്തി ചോദ്യം ചെയ്യും. ബാലചന്ദ്രകുമാറിനോട് ബുധനാഴ്‌ച കൊച്ചിയിൽ എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. കാവ്യ മാധവൻ ദുബായിൽ പോയതിനാൽ ചോദ്യം ചെയ്യലിന് നോട്ടീസ് നൽകാനായിട്ടില്ല. കാവ്യയെയും ദിലീപിനെയും ബാലചന്ദ്രകുമാറിന് ഒപ്പമിരുത്തി ചോദ്യം ചെയ്‌തേക്കും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കേസില്‍ നിര്‍ണ്ണായകമായ സാക്ഷി മൊഴികള്‍ ശേഖരിക്കാനുള്ള വിവരം അന്വേഷണ സംഘം കോടതിയെ അറിയിക്കും. ദിലീപിന്റെ ബന്ധുക്കള്‍ അടക്കമുള്ളവര്‍ക്ക് നോട്ടീസ് നല്‍കിയെങ്കിലും ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. ഇക്കാര്യവും കോടതിയെ അറിയിക്കും. പതിനെട്ടിനകം തുടരന്വേഷണ റിപ്പോർട്ട് നൽകാനായിരുന്നു ഹൈക്കോടതി നിർദേശം നല്‍കിയിരുന്നത്. കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷ റദ്ദാക്കുന്നതടക്കമുള്ള നടപടികള്‍ക്കായി അന്വേഷണ സംഘം വിചാരണ കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.
ദിലീപിന്റെയും മറ്റ് പ്രതികളുടെയും ആറ് മൊബൈൽ ഫോണുകളുടെ ഫോറൻസിക് പരിശോധനാ റിപ്പോർട്ടും പരിശോധിച്ചുവരികയാണ്. നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി പൾസർ സുനി, നടൻ ദിലീപിന് അയച്ച കത്ത് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. കത്തിന്റെ ആധികാരികത ഉറപ്പാക്കാൻ സുനിയുടെ കൈയക്ഷരത്തിന്റെ സാമ്പിൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഈ റിപ്പോർട്ടും ലഭിക്കാനുണ്ട്.