തൃശ്ശൂര്‍: വിഷു കൈനീട്ട വിവാദത്തില്‍ വീണ്ടും വെട്ടിലായി സുരേഷ് ഗോപി. കാറിലിരുന്ന് വിഷുക്കൈനീട്ടം നൽകുകയും വാങ്ങിയവരെക്കൊണ്ട് കാലുപിടിപ്പിക്കുകയും ചെയ്ത സുരേഷ് ഗോപിയുടെ നടപടി ആകെ വിമര്‍ശിക്കപ്പെട്ടിരുന്നു. എന്നാല്‍ വിമര്‍ശിക്കുന്നവരെ 'ചൊറിയൻ മാക്രിപ്പറ്റങ്ങളെന്ന്' അധിക്ഷേപിച്ചുകൊണ്ട് അദ്ദേഹം രംഗത്തെത്തി. അതിനെതിരെയും രൂക്ഷ വിമര്‍ശനമുയര്‍ന്നു. ഇപ്പോഴിതാ 'വിമര്‍ശകരോടൊക്കെ പോയി ചാകാന്‍ പറ' എന്ന മനുഷ്യവിരുദ്ധ പ്രസ്താവനയുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് സുരേഷ് ഗോപി. വിഷുക്കൈനീട്ടം സംസ്കാരത്തിന്‍റെ ഭാഗമാണെന്നും കിറ്റ് കൊടുക്കുന്നതുപോലെ ഒരു രൂപ കൊടുക്കുന്നത് ആരെയും സ്വാധീനിക്കാനല്ലെന്നും സര്‍ക്കാറിനെ പരോക്ഷമായി വിമര്‍ശിക്കാനും അദ്ദേഹം തയ്യാറായി.
അതിനെതിരെയും കേരളീയ സമൂഹത്തില്‍ നിന്നും രൂക്ഷമായ പ്രതികരണമാണ് ഉയര്‍ന്നുവരുന്നത്. കാലിൽ നമസ്കരിപ്പിച്ചിട്ട് കൈയിൽ കൊടുത്ത പണത്തെ വിഷുക്കൈനീട്ടം എന്ന് പറയരുതെന്നും തൻപ്രമാണിത്തത്തിന്‍റെയും ആണധികാരത്തിന്‍റെയും ഉത്തമ മാതൃകയാണതെന്നും കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍ പ്രതികരിച്ചു. സുരേഷ് ഗോപിയെ പോലുള്ളവര്‍ ഇപ്പോഴും പിന്തുടരുന്നത് പഴയ ജന്മിത്ത്വ ബ്രാഹ്മണിക്കല്‍ സംസ്കാരമാണ് അവര്‍ക്ക് ഈ ഭരണഘടന എന്താണെന്നും അതിന്റെ മൂല്യം എന്താണെന്നും അറിയില്ല എന്നാണ് സാമൂഹ്യ പ്രവര്‍ത്തക ബിന്ദു കല്യാണി പ്രതികരിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'ഞാന്‍ ദൈവീകമായി ചെയ്തതാണ്. അറിയാതെ ജീവിതത്തില്‍ ചെറിയ ചെറിയ തെറ്റുകളൊക്കെ ചെയ്തിട്ടുണ്ടാവാം. പക്ഷെ ദ്രോഹം ചെയ്തിട്ടില്ല. ദ്രോഹികളാണ് ഇതൊക്കെ ചെയ്യുന്നത്.' എന്നാണ് സുരേഷ് ഗോപി പറയുന്നത്. ഇതിനിടെ മേല്‍ശാന്തിമാര്‍ കൈനീട്ടം സ്വീകരിക്കുന്നതിനെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് വിലക്കിയിരുന്നു.കൈനീട്ട നിധി മേല്‍ശാന്തിമാരെ ഏല്‍പ്പിക്കുന്നത് ക്ഷേത്രങ്ങളെ ദുരുപയോഗം ചെയ്യുന്നതിന് തുല്യമാണെന്നെന്നാണ് ബോര്‍ഡ് അറിയിച്ചത്. എന്നാല്‍ ഇത് അവരുടെ വികലമായ രാഷ്ട്രീയ സങ്കല്‍പ്പമാണെന്ന് സുരേഷ് ഗോപിയുടെ പ്രതികരണം.