ബാംഗ്ലൂര്‍: കര്‍ണാടകയില്‍ അഴിമതി ആരോപണം ഉന്നയിച്ച കരാറുകാരന്‍റെ മരണത്തില്‍ പ്രതിഷേധം കനത്തതോടെ രാജി പ്രഖ്യാപിച്ച ഗ്രാമവികസന മന്ത്രി കെ എസ് ഈശ്വരപ്പ ഇന്ന് രാജി കത്ത് മുഖ്യമന്ത്രിക്ക് നല്‍കും. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്നും ധാര്‍മ്മികത കണക്കിലെടുത്താണ് രാജിയെന്നുമാണ് ഈശ്വരപ്പയുടെ വാദം. എന്നാല്‍, രാജികൊണ്ട് മാത്രം കാര്യമില്ലെന്നും ഈശ്വരപ്പയെ അറസ്റ്റ് ചെയ്യുന്നത് വരെ പ്രതിഷേധം തുടരുമെന്നുമാണ് പ്രതിപക്ഷ പാർട്ടിയായ കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്.
4 കോടിയുടെ ബില്ല് പാസാകാന്‍ നാല്‍പ്പത് ശതമാനം കമ്മീഷന്‍ മന്ത്രി ഈശ്വരപ്പ ആവശ്യപ്പെട്ടുവെന്നായിരുന്നു കരാറുകാരനായ സന്തോഷിന്‍റെ വെളിപ്പെടുത്തല്‍. മന്ത്രിക്ക് എതിരെ കേന്ദ്രഗ്രാമവികസന മന്ത്രി ഗിരിരാജ് സിങ്ങിനെ കണ്ട് പരാതി നല്‍കാനുള്ള തയാറെടുപ്പിലായിരുന്നു സന്തോഷ്. ഹിന്ദു യുവവാഹിനി ദേശീയ സെക്രട്ടറിയായ സന്തോഷ് ബിജെപി നേതാക്കള്‍ വഴി കേന്ദ്രമന്ത്രിയുടെ സമയം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് ദുരൂഹസാഹചര്യത്തില്‍ ഉഡുപ്പിയിലെ ലോഡ്ജില്‍ സന്തോഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പൊലീസ് റിപ്പോര്‍ട്ടെങ്കിലും കൊലപാതകമാണെന്നാണ് കുടുംബത്തിന്‍റെ ആരോപണം.
കർണാടകത്തിൽ ബി.ജെ.പി.യുടെ മുതിർന്ന നേതാക്കളിലൊരാളാണ് കെ. എസ്. ഈശ്വരപ്പ. ആർ.എസ്.എസിന്റെയും ലിംഗായത്ത വിഭാഗത്തിന്റെയും പിന്തുണയുള്ള പാർട്ടിയിലെ അനിഷേധ്യനാണ്. മുൻ മുഖ്യമന്ത്രി ബി. എസ്. യെദ്യൂരപ്പയ്ക്കും ഇപ്പോഴത്തെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്കും അടുപ്പമുള്ള നേതാവുമാണ് അദ്ദേഹം. കരാറുകാരന്‍ ആരാണെന്നുപോലും അറിയില്ലെന്നായിരുന്നു ഈശ്വരപ്പ ആദ്യം പറഞ്ഞിരുനത്. എന്നാല്‍ അദ്ദേഹത്തിനൊപ്പമുള്ള കരാറുകാരന്‍റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെ വെട്ടിലായി. വിവാദങ്ങള്‍ തുടങ്ങി ദിവസങ്ങള്‍ക്കകം തന്നെ സംസ്ഥാന വ്യാപക പ്രതിഷേധത്തിലേക്ക് കോണ്‍ഗ്രസ് നീങ്ങിയതാണ് മന്ത്രിയുടെ രാജിയിലേക്ക് നയിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തീവ്രസ്വഭാവത്തോടെയുള്ള ഈശ്വരപ്പയുടെ പ്രസ്താവനകൾ പലപ്പോഴും പാർട്ടിയെ വെട്ടിലാക്കാറുണ്ട്. ത്രിവർണപതാകയ്ക്കുപകരം കാവിപതാക ദേശീയപതാകയാകുന്ന കാലംവരുമെന്ന അദ്ദേഹത്തിന്റെ പരാമർശം അടുത്തിടെ വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. ശിവമോഗയിൽ ബജ്‌റംഗ്‌ദൾ പ്രവർത്തകൻ കൊലചെയ്യപ്പെട്ടപ്പോൾ, മുസ്‌ലിങ്ങളുടെ ഗുണ്ടായിസമാണെന്നരീതിയിൽ പ്രസ്താവന നടത്തിയതിന്റെ പേരിൽ ഈശ്വരപ്പക്കെതിരെ പോലീസ് കേസെടുത്തിരുന്നു.