മഹാരാഷ്ട്ര: കോണ്‍ഗ്രസില്ലാതെ ഒരു മൂന്നാം മുന്നണി സാധ്യമാവില്ലെന്ന് എന്‍ സി പി അധ്യക്ഷന്‍ ശരത് പവാര്‍. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും അവരെ ഉള്‍ക്കൊളളിക്കാതെ ബിജെപി വിരുദ്ധ മുന്നണിയുണ്ടാക്കുക സാധ്യമല്ലെന്നുമാണ് അദ്ദേഹം പറയുന്നത്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപിക്കെതിരായ ഐക്യമുന്നണി രൂപീകരിക്കാന്‍ ദേശീയ, പ്രാദേശിക പാര്‍ട്ടികള്‍ ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് ശരത് പവാറിന്റെ പ്രതികരണം.
2014-ലെ പൊതുതെരഞ്ഞെടുപ്പിനുശേഷം പല പാർട്ടികളുടെയും നേതൃത്വത്തില്‍ പ്രതിപക്ഷ മുന്നണിക്കായി ശ്രമങ്ങള്‍ നടത്തിയിരുന്നു. പശ്ചിമ ബംഗാളില്‍ നിന്ന് മമതാ ബാനർജിയും തമിഴ് നാട്ടില്‍ നിന്ന് സ്റ്റാലിനും കേരളത്തില്‍ നിന്ന് പിണറായി വിജയനും മഹാരാഷ്ട്രയില്‍ നിന്ന് ഉദ്ദവ് താക്കറെയുമെല്ലാം ബിജെപിക്കെതിരെ ഒരു മൂന്നാം ബദല്‍ രൂപീകരിക്കുന്നതിനെക്കുറിച്ച് പലതവണ സംസാരിച്ചിട്ടുണ്ട്. എന്നാല്‍ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും സ്വാധീനമുളള ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസിനെ കൂടാതെ പ്രതിപക്ഷ പാര്‍ട്ടികള്‍ മുന്നണിയുണ്ടാക്കിയാലും അത് വിജയിക്കില്ലെന്നും അവര്‍ക്ക് ജനപിന്തുണയുണ്ടാവാന്‍ സാധ്യതയില്ലെന്നുമാണ് ശരത് പവാര്‍ പറഞ്ഞുവെയ്ക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ബിജെപി കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ എം എല്‍ എമാരുളള പാര്‍ട്ടി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ്. ബിജെപിക്ക് 1443 എം എല്‍ എമാരുളളപ്പോള്‍ കോണ്‍ഗ്രസിന് 753 എം എല്‍ എമാരുണ്ട്. മൂന്നാം സ്ഥാനത്തുളള തൃണമൂല്‍ കോണ്‍ഗ്രസിന് 236 എം എല്‍ എമാരാണുളളത്, ആം ആദ്മിക്ക് 156 ഉം, വൈ എസ് ആര്‍ കോണ്‍ഗ്രസിന് 151 ഉം, ഡി എം കെയ്ക്ക് 139 ഉം എം എല്‍ എമാരുണ്ട്