തിരുവനന്തപുരം; സംസ്ഥാനത്ത് ഗുണ്ടാ ആക്രമണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസ് ഉന്നതതല യോഗം വിളിച്ചു. പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടും ഗുണ്ടകളെ അറസ്റ്റ് ചെയ്യാന്‍ കളക്ടര്‍മാരുടെ ഉത്തരവ് വൈകുന്നതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി യോഗം വിളിച്ചിരിക്കുന്നത്. വൈകിട്ട് നാല് മണിക്ക് മുഖ്യമന്ത്രിയുടെ ചേമ്പറിൽ യോഗം ചേരും. ഡിജിപി അനില്‍ കാന്ത്, ആഭ്യന്തര വകുപ്പ് സെക്രട്ടറി തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. ഗുണ്ടാ ആക്രമണം തടയാന്‍ കാപ്പ ചുമത്താനുള്ള അധികാരം ഡി ഐ ജിമാര്‍ക്ക് നല്‍കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. കാപ്പ നിയമം ചുമത്താനുള്ള പൊലീസിന്‍റെ ഭൂരിഭാഗം അപേക്ഷകളും കലക്ടര്‍മാര്‍ തള്ളിയതോടെയാണ് ഇക്കാര്യവുമായി പൊലീസ് സര്‍ക്കാരിനെ സമീപിച്ചത്. നിയമം നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ വ്യക്തമായ നിര്‍ദ്ദേശം നല്‍കണമെന്നാണ് ഡി ജി പി അനില്‍ കാന്ത് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കരുതല്‍ തടങ്കലിനായി പൊലീസ് നല്‍കിയ 145 അപേക്ഷകളില്‍ 39 എണ്ണം മാത്രമാണ് കലക്ടര്‍മാര്‍ അനുവദിച്ചത്. നാടുകടത്താനായി 201 പേരുടെ പട്ടിക തയാറാക്കിയതില്‍ 117 പേര്‍ക്കെതിരെയെ നടപടിയുണ്ടായുള്ളു എന്നും ഡിജിപി അനില്‍ കാന്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. ഗുണ്ടാപട്ടികയില്‍പെട്ടവരെ കരുതല്‍ തടങ്കലിലാക്കാനും ജില്ലക്ക് പുറത്തേക്ക് നാടുകടത്താനുമായി പൊലീസ് പ്രധാനമായി ഉപയോഗിക്കുന്ന നിയമമാണ് കാപ്പ. ആറു മാസത്തിനിടെ രണ്ട് തവണയെങ്കിലും ക്രിമിനല്‍ കുറ്റകൃത്യത്തിന് പ്രതിയാകുന്ന സ്ഥിരം ക്രിമിനലുകള്‍ക്ക് എതിരെയാണ് കാപ്പ ചുമത്തുക. എന്നാല്‍ ഈ വര്‍ഷം കാപ്പ നിയമം ഉപയോഗിക്കാന്‍ കളക്ടര്‍മാര്‍ പൊലീസിന് അനുവാദം നല്‍കിയില്ല. ഇതുമൂലം ഗുണ്ടാക്രമണം കൂടുന്നുവെന്നാണ് പൊലിസിന്‍റെ വാദം. അതിനാല്‍ ഇത്തരം സാഹചര്യങ്ങളില്‍ പോലീസിനോട് ചേര്‍ന്ന് തീരുമാനം എടുക്കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കണം എന്നാണ് അനില്‍ കാന്ത് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്.