തിരുവനന്തപുരം: കെപിസിസി നിര്‍ദ്ദേശം ലംഘിച്ച് കെവി തോമസ് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തത് തെറ്റാണെന്നും അച്ചടക്ക നടപടി ഉണ്ടാകുമെന്നും കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എംപി. സിപിഎം വേദിയിലെത്തി കെവി തോമസ് പിണറായി സ്തുതി നടത്തി. പാര്‍ട്ടി ശത്രുവിനെയാണ് പുകഴ്ത്തിയത്. ഇത് ചെയ്യാൻ പാടില്ലായിരുന്നു. വിലക്ക് ലംഘിച്ചതിന് കോൺഗ്രസ് നടപടിയെടുക്കണം. ഇല്ലെങ്കിൽ സിപിഎം സെമിനാറിൽ പങ്കെടുക്കരുതെന്ന പാർട്ടി തീരുമാനത്തെ അംഗീകരിച്ച ശശീ തരൂരിനോട് ചെയ്യുന്ന നീതികേടാകുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. വളരെ സംയമനത്തോടെയായിരുന്നു കഴിഞ്ഞ ദിവസംവരെ കെ. മുരളീധരന്‍ ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നത്. പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനായി പോകുന്ന കെവി തോമസിനെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം അവിടെ എന്തൊക്കെ പറയുമെന്ന് നോക്കിയ ശേഷം ബാക്കി പ്രതികരിക്കാമെന്നുമായിരുന്നു മുരളീധരന്‍റെ നിലപാട്.
പാര്‍ട്ടിയുടെ വിലക്കുകള്‍ ലംഘിച്ചതിനും മുഖ്യ ശത്രുവിനെ പുകഴ്ത്തി സംസാരിച്ചതിനും കെ. റെയില്‍ വിഷയത്തില്‍ പാര്‍ട്ടിയെ തള്ളിപ്പറഞ്ഞതിനും നടപടിയുണ്ടാകും. ഇല്ലെങ്കില്‍ സെമിനാറില്‍ പങ്കെടുക്കരുതെന്ന പാര്‍ട്ടി തീരുമാനത്തെ അംഗീകരിച്ച ശശി തരൂരിനോടുള്ള അനീതിയാകുമത് എന്നാണ് കെ. മുരളീധരന്‍ ഇന്നു പറഞ്ഞത്. കോൺഗ്രസിൽ നിന്ന് ഇനിയൊന്നും കിട്ടാനില്ലെന്ന ധാരണയുടെ അടിസ്ഥാനത്തിലാവാം തോമസ് സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്തതെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു. കെ വി തോമസ് ഒരു വർഷമായി സിപിഎമ്മുമായി ചർച്ച നടത്തിയെന്ന കെ സുധാകരന്റെ പ്രസ്താവനയോട് പ്രതികരിച്ച മുരളീധരൻ, തനിക്ക് അത്തരം ചർച്ചകളെ കുറിച്ച് അറിയില്ലെന്നും പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, കെപിസിസി നിര്‍ദ്ദേശം ലംഘിച്ച് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുത്ത കെവി തോമസിനെതിരെ നടപടി ഉടന്‍ ഉണ്ടാകില്ലെന്നാണ് സൂചന. കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമായിരിക്കും നടപടിയില്‍ തീരുമാനമുണ്ടാവുക. കെപിസിസി നല്‍കിയ ശുപാര്‍ശ എഐസിസി പ്രസിഡന്റ് സോണിയ ഗാന്ധി അച്ചടക്ക സമിതിക്ക് കൈമാറും. എ കെ ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതിയാണ് നടപടി തീരുമാനിക്കുക. എന്നാല്‍, നടപടി ഉടന്‍ വേണമെന്ന നിലപാടിലാണ് ഒരു വിഭാഗം നേതാക്കള്‍.