കൊച്ചി: തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലെ ആചാരമായ കാല്‍ കഴുകിച്ചൂട്ട് തുടരാമെന്ന് ഹൈക്കോടതി. ക്ഷേത്രത്തിലെ തന്ത്രി 12 ശാന്തിമാരുടെ കാല്‍ കഴുകുന്ന ചടങ്ങ് പന്ത്രണ്ട് നമസ്കാരമാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് ആചാരം തുടരാന്‍ ഹൈക്കോടതി അനുവാദം നല്‍കിയത്. ഇന്ത്യയില്‍ വൈവിധ്യങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും ഭരണഘടന പരിരക്ഷ നല്‍കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഭക്തര്‍ ബ്രാഹ്മണരുടെ കാല്‍ കഴുകയാണെന്ന രീതിയില്‍ പ്രചരിച്ച വാര്‍ത്ത വ്യാജമാണെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍, ‘പന്ത്രണ്ട് നമസ്കാരം’ എന്ന ചടങ്ങിന്റെ പേര് ‘സമാരാധന’ എന്നാക്കി മാറ്റാനുള്ള കൊച്ചിൻ ദേവസ്വം ബോർഡിന്‍റെ തീരുമാനം നിയമപരമായി നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞു.
സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം എല്ലാ മതങ്ങളുടെയും ആചാരങ്ങള്‍ സംരക്ഷിക്കാന്‍ ഭരണഘടനപരമായ ഉത്തരവാദിത്വമുണ്ട്. പുരാതനമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിച്ചാണ് മതപരമായ ചടങ്ങുകള്‍ നിര്‍വഹിക്കുക. വിശ്വാസപരമായ ഇത്തരം കാര്യങ്ങളില്‍ ഇടപെടാന്‍ കൊച്ചി ദേവസ്വം ബോര്‍ഡിനോ സംസ്ഥാനത്തിനോ സാധിക്കില്ലെന്ന് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് പി. ജി. അജിത് കുമാറും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പൂർണത്രയീശ ക്ഷേത്രത്തിൽ പാപ പരിഹാരത്തിനായി ഭക്തർ ബ്രാഹ്മണരുടെ കാൽകഴുകുന്ന ചടങ്ങുണ്ടെന്ന മാധ്യമ വാർത്തയെ തുടര്‍ന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് വിധി പറഞ്ഞിരിക്കുന്നത്. മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ പ്രച്ചരിപ്പിക്കരുതെന്നും ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ വ്യാജ വാര്‍ത്തകള്‍ക്ക് സാധിക്കുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.