ഡയറി മില്‍ക് ചോക്ലേറ്റിലെ ഷെയറിങ് ബാറുകളുടെ വലുപ്പം പത്തു ശതമാനം കുറച്ച് കാഡ്ബറി. എന്നാല്‍ വില കുറച്ചിട്ടുമില്ല. നിലവില്‍ ഇംഗ്ലണ്ടില്‍ മാത്രമാണ് ഈ മാറ്റമെന്ന് അന്താരാഷ്ട്ര മാധ്യമമായ ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. അസംസ്കൃത വസ്തുക്കളുടെ വിലവര്‍ധിച്ചതുമൂലമുള്ള ഉല്‍പ്പാദന ചിലവാണ് വലിപ്പം വെട്ടിക്കുറക്കാന്‍ കാരണമെന്ന് മാതൃകമ്പനിയായ മോണ്ടെലെസ് അറിയിച്ചു. 200 ഗ്രാം ഡയറി മില്‍ക്കിന് രണ്ടു പൌണ്ടാണ് ഇംഗ്ലണ്ടില്‍ വില. ഏകദേശം 200 ഇന്ത്യന്‍ രൂപ. ഇനി അത്രയും പണം നല്‍കിയാല്‍ 180 ഗ്രാം ചോക്ലേറ്റേ ലഭിക്കൂ.
ഒരു ദശാബ്ദത്തിനിടെ ആദ്യമായാണ് ഡയറി മില്‍ക് ചോക്ലേളേറ്റിന്റെ വലിപ്പത്തില്‍ കുറവു വരുത്തുന്നത്. എന്നാല്‍ 2020ലും വിലയില്‍ മാറ്റം വരുത്താതെ അളവില്‍ കുറവു വരുത്തിയെന്ന് കമ്പനിക്കെതിരെ ആരോപണമുണ്ടായിരുന്നു. അന്ന് ക്രഞ്ചീസ്, ട്വിള്‍സ്, വിസ്പാസ് തുടങ്ങിയ ചോക്ലേറ്റുകളിലെ കലോറി അളവാണ് മൊണ്ടെലസ് കുറച്ചിരുന്നത്. എന്നാല്‍, ഇന്ത്യയടക്കം മറ്റു രാജ്യങ്ങളില്‍ ഡയറി മില്‍ക്കിന്റെ തൂക്കം കുറച്ചോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.150 രാഷ്ട്രങ്ങളില്‍ മൊണ്ടെലസ് ചോക്ലേറ്റുകള്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഇംഗ്ലണ്ടിൽ ഭക്ഷണവസ്തുക്കളുടെ വില കുതിച്ചുയരുന്നതിനിടെയാണ് കാഡ്ബറി ചോക്ലേറ്റിന്റെ അളവിൽ കുറവു വരുത്തുന്നത്. മുപ്പതു വർഷത്തെ ഏറ്റവും ഉയർന്ന (6.2) നിലയിലാണ് രാജ്യത്തെ ഉപഭോക്തൃ വില സൂചിക.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നേരത്തേ, ഇന്ത്യയില്‍ വില്‍ക്കുന്ന ചോക്ലേറ്റില്‍ മൃഗ കൊഴുപ്പ് അടങ്ങിയെന്ന പ്രചാരണം വലിയ വിവാദമായിരുന്നു. എന്നാല്‍ ഇന്ത്യയില്‍ തങ്ങള്‍ വില്‍ക്കുന്ന ചോക്ലേറ്റ് ഉല്‍പ്പന്നങ്ങള്‍ നൂറു ശതമാനവും വെജിറ്റേറിയന്‍ ആണെന്ന് കമ്പനി ഔദ്യോഗികമായി വ്യക്തമാക്കിയതോടെയാണ് പ്രതിഷേധം കെട്ടടങ്ങിയത്.