കണ്ണൂര്‍: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജോലിക്ക് വരണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. പണിമുടക്കില്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കരുതെന്ന ഉത്തരവ് ദൌര്‍ഭാഗ്യകരമാണെന്നും കോടതിയുടേത് പഴയ ബ്രിട്ടീഷ് രാജിന്‍റെ ശബ്ദമാണെന്നും ജയരാജന്‍ ആരോപിച്ചു. തൊഴിലാളികള്‍ക്ക് പണിയെടുക്കാനും പണി മുടക്കാനും അവകാശമുണ്ട്. സമരം ചെയ്യുന്നത് തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയാണ്. അതിന് കോടതിയുടെ ഔദാര്യം ആവശ്യമില്ല. സമരം ചെയ്യരുതെന്ന് ഉത്തരവിടാതെ ജനങ്ങള്‍ക്ക് അവരുടെ ദൈനംദിന കാര്യങ്ങളില്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളിലാണ് കോടതി ശ്രദ്ധ ചെലുത്തേണ്ടതെന്നും എം വി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
കോടതി വിധിക്കെതിരെ സി ഐ ടി യു നേതാവ് ആനത്തലവട്ടം ആനന്തനും രംഗത്തെത്തിയിരുന്നു. എന്തെങ്കിലും ഒരു കോടതി പറഞ്ഞാല്‍ സമരത്തില്‍ നിന്നും പിന്തിരിയില്ല. സുപ്രീം കോടതിയെക്കാള്‍ വലിയ കോടതിയല്ലല്ലോ ഹൈക്കോടതി. അവകാശബോധമുള്ള തൊഴിലാളികളെയും ജീവനക്കാരെയും ഓലപ്പാമ്പ് കാണിച്ച് ഭീഷണിപ്പെടുത്തി സമരത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ സാധിക്കില്ലെന്നാണ് ആനത്തലവട്ടം പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, സർക്കാർ ജീവനക്കാർ പണിമുടക്കരുതെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ സർക്കാർ ഇന്നലെ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. പണിമുടക്ക് ദിനങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജോലിക്ക് വരണമെന്ന് മുന്‍ കോടതി ഉത്തരവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്. ഉദ്യോഗസ്ഥരുടെ പണിമുടക്ക് തടയാൻ സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും പണിമുടക്കുന്നവർക്കെതിരെ കർശന നടപടി എടുക്കണമെന്നും ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. സർവ്വീസ് ചട്ടത്തിലെ റൂൾ 86 പ്രകാരം പണിമുടക്കുന്നത് നിയമവിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ചൂണ്ടികാട്ടി.
തൊഴിലാളിവിരുദ്ധ ലേബർകോഡുകൾ പിൻവലിക്കുക, അവശ്യപ്രതിരോധ സേവനനിയമം റദ്ദാക്കുക, കർഷകരുടെ അവകാശപത്രിക ഉടൻ അംഗീകരിക്കുക, എന്നിങ്ങനെ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ദേശീയ തലത്തില്‍ ബി എം എസ് ഒഴികെ 20- ഓളം സംഘടനകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. കേരളത്തില്‍ 22 തൊഴിലാളി സംഘടനകള്‍ സമരത്തില്‍ പങ്കെടുക്കുന്നത്. ഇന്നലെ രാവിലെ 6 മണിക്ക് ആരംഭിച്ച ദേശിയ പണിമുടക്ക് ഇന്ന് വൈകുന്നേരം 6 മണിക്ക് അവസാനിക്കും.