ഡല്‍ഹി: കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തില്‍ ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌റിവാള്‍. കഴിഞ്ഞ എട്ടുവര്‍ഷം ഭരണത്തിലിരുന്ന മോദി സര്‍ക്കാര്‍ എത്ര കശ്മീരി പണ്ഡിറ്റുകളെ പുനവധിവസിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചോദിച്ചു. 'കശ്മീരി പണ്ഡിറ്റുകളുടെ പലായനം ആരംഭിച്ച് കഴിഞ്ഞ 25 വര്‍ഷത്തിനിടെ കഴിഞ്ഞ എട്ടുവര്‍ഷമുള്‍പ്പെടെ 13 വര്‍ഷം ബിജെപി അധികാരത്തിലുണ്ടായിരുന്നു. ഈ കാലയളവില്‍ ഏതെങ്കിലും ഒരു കശ്മീരി പണ്ഡിറ്റ് കുടുംബത്തെയെങ്കിലും ബിജെപി പുനരധിവസിപ്പിച്ചിട്ടുണ്ടോ? ഒരു കുടുംബമെങ്കിലും കശ്മീര്‍ കാഴ് വരയിലേക്ക് തിരികെ മടങ്ങിയിട്ടുണ്ടോ? - അരവിന്ദ് കെജ്‌റിവാള്‍ ചോദിച്ചു. ഡല്‍ഹി ബജറ്റിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ദി കശ്മീര്‍ ഫയല്‍സ് ഇതുവരെ 200 കോടി കളക്ഷന്‍ നേടിയിട്ടുണ്ട്. കശ്മീരി പണ്ഡിറ്റുകള്‍ നേരിട്ട ദുരിതംവെച്ച് ബിജെപി പണമുണ്ടാക്കുകയാണ്. ഈ കുറ്റകൃത്യം രാജ്യത്തെ ജനങ്ങള്‍ ഒരിക്കലും പൊറുക്കില്ല. ബിജെപി ഈ വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. സിനിമ യൂട്യൂബില്‍ അപ്പ്‌ലോഡ് ചെയ്യണമെന്നാണ് ആം ആദ്മി ആവശ്യപ്പെടുന്നത്. അതുവഴി കാശ്മീരി പണ്ഡിറ്റുകള്‍ നേരിട്ട ദുരന്തം എല്ലാവരും മനസിലാക്കട്ടെ. യൂട്യൂബില്‍ നിന്ന് സിനിമയ്ക്ക് ലഭിക്കുന്ന പണം കശ്മീരി പണ്ഡിറ്റുകളുടെ ഉന്നമനത്തിനായി ചെലവഴിക്കണം'-അരവിന്ദ് കെജ്‌റിവാള്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
1990-കളില്‍ നടന്ന കാശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ ആസ്പദമാക്കി വിവേക് അഗ്നിഹോത്രി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് ദി കാശ്മീര്‍ ഫയല്‍സ്. മാര്‍ച്ച് 11-നാണ് ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്തത്. സിനിമയുടെ ഉള്ളടക്കത്തിനെതിരെ ചലച്ചിത്ര സാമൂഹിക രാഷ്ട്രീയ മേഖലയിലുള്ളവര്‍ രംഗത്തെത്തിയിരുന്നു. ബിജെപിയുടെ പ്രത്യയശാസ്ത്രവും അജണ്ടയും കടത്തിവിടാനായി മാത്രം നിര്‍മ്മിച്ച സിനിമയാണ് കശ്മീർ ഫയല്‍സ് എന്നാണ് സിനിമക്കെതിരെ ഉയർന്നുവന്ന പ്രധാന വിമർശനം. അന്നത്തെ തീവ്രവാദികളുടെ ആക്രമണങ്ങളില്‍ ഹിന്ദുക്കള്‍ മാത്രമല്ല സിഖുകാരും മുസ്ലീങ്ങളുമെല്ലാം കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതൊന്നും സിനിമകയില്‍ കാണിക്കാതെ കശ്മീരി പണ്ഡിറ്റുക ള്‍ മാത്രം ആക്രമിക്കപ്പെടുന്നു എന്ന തരത്തിലാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നതെന്നും വിമര്‍ശനമുയർന്നിരുന്നു.