ഡല്‍ഹി: എട്ടുവര്‍ഷം കേന്ദ്രം ഭരിച്ച പ്രധാനമന്ത്രി ഇപ്പോള്‍ കശ്മീര്‍ ഫയല്‍സിന്റെ സംവിധായകന്‍ വിവേക് അഗ്നിഹോത്രിയുടെ കാല്‍ക്കല്‍ അഭയം പ്രാപിച്ചിരിക്കുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി അധ്യക്ഷനുമായ അരവിന്ദ് കെജ്‌റിവാള്‍. സിനിമ ടാക്‌സ് ഫ്രീ ആക്കണമെന്ന് ആവശ്യപ്പെടുന്ന ബിജെപിക്കാര്‍ സിനിമ യൂട്യൂബിലിടാന്‍ വിവേക് അഗ്നിഹോത്രിയോട് ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. കശ്മീരി പണ്ഡിറ്റുകളുടെ പേരുപറഞ്ഞ് ചിലര്‍ കോടികള്‍ സമ്പാദിക്കുമ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ സിനിമയുടെ പോസ്റ്റര്‍ ഒട്ടിക്കുന്ന പണി ഏറ്റെടുത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി നിയമസഭയില്‍ സംസാരിക്കവേയാണ് അദ്ദേഹം ബിജെപിയെയും കശ്മീര്‍ ഫയല്‍സിനെയും വിമര്‍ശിച്ചത്.
'കാശ്മീര്‍ ഫയല്‍സ് എന്ന സിനിമയ്ക്ക് നികുതിയിളവ് നല്‍കണമെന്നാണ് ഇന്നലെ നിയമസഭയില്‍ ബിജെപി നേതാക്കള്‍ ആവശ്യപ്പെടുകയുണ്ടായി. അപ്പോള്‍ അവര്‍ക്ക് പുറകിലുണ്ടായിരുന്ന രണ്ടുനേതാക്കള്‍ മദ്യശാലകള്‍ അടച്ചുപൂട്ടണമെന്നാണ് ആവശ്യപ്പെട്ടത്, വേറെ ചിലര്‍ കശ്മീരിനെക്കുറിച്ച് മുദ്രാവാക്യം വിളിക്കാനും ആവശ്യപ്പെടുന്നു. അവര്‍ക്കുതന്നെ അറിയില്ല എന്താണ് അവര്‍ വിളിച്ചുപറയുന്നത് എന്ന്. മുകളില്‍ നിന്ന് പറയാന്‍ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ പറയുകമാത്രമാണ് ഈ നേതാക്കള്‍ ചെയ്യുന്നത്'-അരവിന്ദ് കെജ്‌റിവാള്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'ഇന്ന് രാജ്യത്തെ ബിജെപിക്കാര്‍ മുഴുവന്‍ തെരുവുകളില്‍ പോയി ഒരു സിനിമയുടെ പോസ്റ്റര്‍ ഒട്ടിക്കുകയാണ്. സിനിമയുടെ പോസ്റ്റര്‍ ഒട്ടിക്കാനാണോ നിങ്ങള്‍ രാഷ്ട്രീയത്തിലേക്ക് വന്നത്. രാജ്യത്ത് കശ്മീര്‍ ഫയല്‍സ് ടാക്‌സ് ഫ്രീ ആക്കണം എന്നാണ് അവർ ആവശ്യപ്പെടുന്നത്. അത് യൂട്യൂബിലിടാന്‍ വിവേക് അഗ്നിഹോത്രിയോട് ആവശ്യപ്പെടു... അപ്പോള്‍ എല്ലാവര്‍ക്കും ഫ്രീയായി കാണാമല്ലോ. കശ്മീരി പണ്ഡിറ്റുകളുടെ പേര് പറഞ്ഞ് ചിലര്‍ കോടികളുണ്ടാക്കുകയാണ്. നിങ്ങളെക്കൊണ്ട് അവര്‍ പോസ്റ്ററൊട്ടിക്കുന്ന പണി ചെയ്യിക്കുകയാണ്. കണ്ണ് തുറന്നു നോക്കൂ നിങ്ങളെന്താണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്ന്. നിങ്ങളെ അവര്‍ എന്തൊരു ദുഷിച്ച അവസ്ഥയിലാണ് കൊണ്ടെത്തിച്ചിരിക്കുന്നത് എന്ന് മനസിലാക്കൂ'-അരവിന്ദ് കെജ്‌റിവാള്‍ കൂട്ടിച്ചേര്‍ത്തു.
1990-കളില്‍ നടന്ന കാശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ ആസ്പദമാക്കി വിവേക് അഗ്നിഹോത്രി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് ദി കാശ്മീര്‍ ഫയല്‍സ്. മാര്‍ച്ച് 11-നാണ് ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്തത്. സിനിമയുടെ ഉള്ളടക്കത്തിനെതിരെ ചലച്ചിത്ര സാമൂഹിക രാഷ്ട്രീയ മേഖലയിലുള്ളവര്‍ രംഗത്തെത്തിയിരുന്നു. ബിജെപിയുടെ പ്രത്യയശാസ്ത്രവും അജണ്ടയും കടത്തിവിടാനായി മാത്രം നിര്‍മ്മിച്ച സിനിമയാണിത്. അന്നത്തെ തീവ്രവാദികളുടെ ആക്രമണങ്ങളില്‍ ഹിന്ദുക്കള്‍ മാത്രമല്ല സിഖുകാരും മുസ്ലീങ്ങളുമെല്ലാം കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതൊന്നും സിനിമകയില്‍ കാണിക്കാതെ ഹിന്ദുക്കള്‍ മാത്രം ആക്രമിക്കപ്പെടുന്നു എന്ന തരത്തിലാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നതെന്ന് തുടങ്ങി വ്യാപക വിമര്‍ശനങ്ങളായിരുന്നു റിലീസിന് പിന്നാലെ കാശ്മീര്‍ ഫയല്‍സിനെതിരെ ഉയര്‍ന്നുവന്നത്.