ന്യൂസിലന്‍ഡ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് മലയാളി താരം സഞ്ജു സാംസണെ തഴഞ്ഞു. പകരം രോഹിത് ശർമ്മ ടീമിൽ ഇടം കണ്ടെത്തി. ശ്രീലങ്കയ്‌ക്കെതിരായ അവസാന ട്വൻറി-20-യിൽ വെറും ആറു റണ്ണിന് സഞ്ജു പുറത്തായിരുന്നു. ലോകകപ്പുകൂടി മുന്നില്‍ കണ്ടുള്ള പുതിയ ടീമിൽ എത്താൻ കഴിയാതിരുന്നത്, ഇന്ത്യൻ എ- ടീമിന്‍റെ ഭാഗമായ സഞ്ജുവിന്‍റെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയാണ്. ആറാഴ്ച നീളുന്ന ന്യൂസിലന്‍ഡ് പരമ്പരയിൽ ട്വൻറി-20 ലോകകപ്പിനുള്ള ഒരുക്കമാണ് പ്രധാനം. രണ്ട് ടെസ്റ്റും മൂന്ന് ഏകദിന മാച്ചുകളും അഞ്ച് ട്വന്‍റി-20യും ഉൾപ്പെടുന്നതാണ് ന്യൂസിലന്റ് പരമ്പര. ഈ മാസം 24-നാണ് പരമ്പരയുടെ തുടക്കം.
ബംഗ്ലാദേശ്, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക എന്നിവര്‍ക്കെതിരായ പരമ്പരയില്‍ ടീമിലുണ്ടായിരുന്നു സഞ്ജു. എന്നാല്‍ ലങ്കയ്‌ക്കെതിരെ അവസാന ടി-20യില്‍ മാത്രമാണ് 25-കാരന് കളിക്കാന്‍ സാധിച്ചത്. ആദ്യ പന്ത് തന്നെ സ്പിന്നര്‍ സന്‍കടനെ സിക്‌സറിന് പറത്തി സഞ്ജു ക്യാപ്റ്റന്‍ കോലിയെ പോലും ആവേശം കൊള്ളിച്ചു. എന്നാല്‍, ലെഗ് സ്പിന്നര്‍ വാനിഡു ഹസരംഗ ഡിസില്‍വയുടെ ഗൂഗ്ലി മനസിലാക്കാന്‍ സഞ്ജുവിനായില്ല. ഓഫ് സൈഡില്‍ കുത്തിയ പന്ത് നേരെ ഉള്ളിലേക്ക് തിരിയുകയായിരുന്നു.
രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നീ നാല് സ്പിന്നര്‍മാര്‍ ടീമില്‍ സ്ഥാനം നേടി. ടീം ഇന്ത്യ: വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, ശ്രയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, നവ്ദീപ് സൈനി, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ ഠാകൂര്‍.