ഇരയ്‌ക്കൊപ്പം കരയുകയും വേട്ടക്കാരനൊപ്പം സന്തോഷിക്കുകയും ചെയ്യുന്ന കംപ്ലീറ്റ് തിരക്കഥാകൃത്താണ് രഞ്ജിത്തെന്ന് നടന്‍ വിനായകന്‍. നടിയെ ആക്രമിച്ച കേസില്‍ ജയിലിലായ ദിലീപിനെ കാണാന്‍ ആലുവ സെന്‍ട്രല്‍ ജയിലിലെത്തിയ നടന്‍ ഹരിശ്രീ അശോകന്റെയും സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്തിന്റെയും ചിത്രങ്ങളടക്കമാണ് വിനായകന്‍ പങ്കുവെച്ചിരിക്കുന്നത്. ഇരുപത്തിയാറാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ നടി ഭാവനയെ ക്ഷണിച്ചത് രഞ്ജിത്തായിരുന്നു. ചലച്ചിത്രമേളയിലെ ഭാവനയുടെ സാന്നിദ്ധ്യം വളരെയധികം ശ്രദ്ധനേടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വിനായകന്റെ പ്രതികരണം.
പോരാട്ടത്തിന്റെ പെണ്‍പ്രതീകമെന്ന് വിശേഷിപ്പിച്ചാണ് രഞ്ജിത്ത് ഭാവനയെ വേദിയിലേക്ക് സ്വാഗതം ചെയ്തത്. അതിനുപിന്നാലെ രഞ്ജിത്തിനെതിരെ വന്‍ തോതില്‍ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. രഞ്ജിത്ത് ദിലീപിനെ കാണാനായി ജയിലില്‍ പോയ വാര്‍ത്തകളും ചിത്രങ്ങളും പങ്കുവെച്ചായിരുന്നു വിമര്‍ശനങ്ങള്‍. തുടർന്ന് വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രഞ്ജിത്ത് രംഗത്തെത്തിയിരുന്നു. ദിലീപിനെ ജയിലില്‍ പോയി കണ്ടത് സ്വന്തം ഇഷ്ടപ്രകാരമായിരുന്നില്ലെന്നും സുരേഷ് കൃഷ്ണ ആവശ്യപ്പെട്ടതുകൊണ്ടാണ് ജയിലില്‍ പോയതെന്നുമാണ് രഞ്ജിത്ത് നല്‍കിയ വിശദീകരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'ജയിലിന് പുറത്ത് നിന്നാല്‍ ഒരു ചര്‍ച്ചയാകുമെന്ന് കരുതിയാണ് അകത്ത് കയറിയത്. രണ്ട് വാക്ക് മാത്രമാണ് അന്ന് ദിലീപിനോട് സംസാരിച്ചത്. സംഭവം നടന്ന സമയത്ത് അദ്ദേഹം അത് ചെയ്തുവെന്ന് വിചാരിക്കാന്‍ സാധിക്കുമായിരുന്നില്ല. ഇപ്പോള്‍ ആരെയും ന്യായീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമാണിത്. ആരുടെയും പുറകെ നടന്ന് നേടിയെടുത്തതല്ല ഈ പദവി. ആരും പേടിപ്പിച്ച് നിര്‍ത്താമെന്നും വിചാരിക്കേണ്ട. അക്കാദമിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സര്‍ക്കാരുമായി കൂടിയാലോചിച്ചതിന് ശേഷമാണ് തീരുമാനം എടുക്കുന്നത്. സര്‍ക്കാര്‍ വിരുദ്ധ കാര്യങ്ങളൊന്നും ചെയ്യാന്‍ ഇതിലെ അംഗങ്ങളാരും ആഗ്രഹിക്കുന്നില്ല' -എന്നാണ് രഞ്ജിത്ത് പറഞ്ഞത്.