തിരുവനന്തപുരം: എസ് എഫ് ഐ പ്രവർത്തകരെയും ഗുണ്ടകളെയും കണ്ടാൽ തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയാണ് കേരളത്തിലുളളതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തിരുവനന്തപുരം ലോ കോളേജിൽ വനിതാ പ്രവർത്തകയുൾപ്പെടെയുളള കെ എസ് യു പ്രവർത്തകരെ എസ് എഫ് ഐക്കാർ മർദ്ദിച്ച വിഷയം നിയമസഭയിൽ ഉന്നയിക്കുകയായിരുന്നു അദ്ദേഹം.
എസ് എഫ് ഐ പ്രവർത്തകർ ഗുണ്ടകളെപ്പോലെയാണ് ലോ കോളേജിൽ പെരുമാറിയത്. സി പി എമ്മിന്റെ വിദ്യാർത്ഥി സംഘടനയെ ഇതുപോലെ ക്യാംപസുകളിൽ അഴിഞ്ഞാടാൻ അനുവദിക്കരുതെന്നും മുഖ്യമന്ത്രി നിയമസഭയിൽ വന്ന് പ്രതികൂട്ടിൽ നിൽക്കുന്നതിനുപകരം അവരെ ഉപദേശിക്കണമെന്നും വി ഡി സതീശൻ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കെ എസ് യു പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റാണ് എസ് എഫ് ഐ വളര്‍ന്നത്. ഒരു സംഘടനയെ മാത്രം നിരന്തരം വിമര്‍ശിക്കുന്നത് പ്രതിപക്ഷ നേതാവ് അവസാനിപ്പിക്കണം എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവിന് നൽകിയ മറുപടി. പരാതി പരിശോധിച്ച് രണ്ട് സംഘടനകളിലും പ്രവര്‍ത്തിക്കുന്നവരുടെ പേരില്‍ കേസെടുത്തിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഇന്നലെ രാത്രിയാണ് തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജില്‍ കെ എസ് യു പ്രവര്‍ത്തകരും എസ് എഫ് ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. യൂണിയന്‍ ഉദ്ഘാടനവുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘര്‍ഷത്തില്‍ കെ എസ് യു യൂണിറ്റ് പ്രസിഡന്റ് സഫ്‌ന യാക്കൂബ്, മിഥുന്‍, ആഷിഖ് എന്നിവര്‍ക്ക് പരിക്കേറ്റു. സഫ്‌നയെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ വലിച്ചിഴയ്ക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു.