അസമത്വങ്ങളുടെ ഈ വിളഭൂമിയില്‍ മാര്‍ക്സ് നമുക്ക് സ്വപ്‌നങ്ങള്‍ തന്നു- കെ ടി കുഞ്ഞിക്കണ്ണന്‍

എല്ലാ സമ്പത്തും ഉല്പാദിപ്പിച്ചു ദരിദ്രരായി കഴിയുന്ന തൊഴിലാളികളെയും ഭൂമിയിലെ എല്ലാ സൗന്ദര്യങ്ങളും സൃഷ്ടിച്ച വിരൂപരായി കഴിയുന്നവരെയും സർവ്വ ഐശ്വര്യങ്ങളും സൗഭാഗ്യങ്ങളും സൃഷ്ടിച്ചു നിസ്വരും ദുരിത ജീവിതം നയിക്കുന്നവരുമായ മനുഷ്യരുടെ അതിജീവനത്തെ കുറിച്ചാണ് ജീവിതം മുഴുവൻ മാർക്സ് ചിന്തിച്ചത്. അവരുടെ വിമോചനത്തിന് വേണ്ടിയാണ് ആ ജീവിതം മുഴുവൻ സമർപ്പിച്ചത്. അപരിഹാര്യമായി തുടരുന്ന മുതലാളിത്തപ്രതിസന്ധിയുടെ ഭീഷണമായ സാഹചര്യത്തിലാണ് വീണ്ടും മാർക്സ് സ്മരണകളുണർത്തി മാർച്ച് 14 കടന്നു വരുന്നത്. ആഗോളവൽക്കരണത്തിൻ്റെ പ്രധാന വൈരുധ്യമായി എറിക് ഹോംബ്സ്ബോം നിരീക്ഷിക്കുന്നത് എല്ലാം എല്ലായിടത്തും ലഭ്യമായിരിക്കെ തന്നെ എല്ലാം എല്ലാവർക്കും ലഭ്യമാവാത്ത അവസ്ഥയാണതെന്നാണ്. മനുഷ്യർക്കാവശ്യമായതെല്ലാം ഉല്പാദിപ്പിക്കാനും എല്ലായിടത്തും എത്തിക്കാനും മുതലാളിത്തത്തിന് ഇന്ന് കഴിയും. എന്നാൽ അതിന് മുതലാളിത്തം തയ്യാറാവുന്നില്ല. ഇത്‌ മുതലാളിത്തത്തിന്റെ ശൈശവ ദശയില്‍ തന്നെ അതിന്റെ എല്ലാ രൂക്ഷതയോടും കൂടി തിരിച്ചറിയുകയും ബദല്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു എന്നതാണ് മാര്‍ക്സ് എന്നാ ചിന്തകനെ അതുല്യനാക്കി ഇന്നും ജീവിപ്പിക്കുന്നത്.

ലോകത്തെ മാറ്റുന്ന തത്വചിന്തയാണ് മാർക്സും എംഗൽസും ചേർന്ന് അവതരിപ്പിച്ചത്. ചരിത്രത്തിലെ ഏറ്റവും വിപ്ലവകാരിയായ വർഗ്ഗത്തിൻ്റെ തത്വശാസ്ത്രം. ചരിത്രം നിരന്തരമായ പരിവർത്തനത്തിന് വിധേയമാണെന്നും ചരിത്രത്തിലെ മറ്റെല്ലാ വ്യവസ്ഥകളെയും പോലെ മുതലാളിത്തവും പരിവർത്തന വിധേയമാണെന്നും മനുഷ്യരാശി മുതലാളിത്തത്തിൽ നിന്നും സോഷ്യലിസത്തിലേക്കും പ്രവേശിക്കുമെന്നും മാർക്സ് വിലയിരുത്തി. മത്സരാധിഷ്ഠിതമായ ഒരു സമ്പദ് വ്യവസ്ഥ കുത്തകയിലേക്ക് നയിക്കുമെന്ന് മാർക്സ് കണ്ടിരുന്നു. ഇന്ന് ഭൂമിയെ ഒരേസമയം സമൃദ്ധിയുടെയും ദാരിദ്ര്യത്തിൻ്റെയും വിളഭൂമിയാക്കി മാറ്റിയിരിക്കുന്നു മുതലാളിത്തം. അസമത്വങ്ങളുടെ വിളഭൂമി. ശാസ്ത്ര സാങ്കേതിവിദ്യയുടെ നൂതന സാധ്യതകൾ കൂടി ഉപയോഗിച്ചുള്ള മുതലാളിത്തത്തിൻ്റെ നിയോലിബറൽ ഘട്ടത്തിലാണിന്ന് ലോകം. 

മാർക്സിൻ്റെ ദർശനവും ത്യാഗപൂർണ്ണമായ ജീവിതവും മനുഷ്യാധ്വാനത്തിനുമേല്‍ നടത്തുന്ന കൊടിയ ചൂഷണങ്ങളില്‍ നിന്നുള്ള അതിജീവന പോരാട്ടങ്ങൾക്ക് കരുത്തും ആത്മവിശ്വാസവും നൽകും. ശാസ്ത്രത്തിൻ്റെയും യുക്തിയുടെയും വഴികളിലൂടെ സഞ്ചരിക്കാനും ഏതു പ്രതികൂല സാഹചര്യങ്ങളിലും ശുഭാപ്തി വിശ്വാസം കൈവിടാതെ ഇച്ഛാശക്തിയോടെ പ്രവർത്തിക്കാനുമാണ് മാർക്സ് പഠിപ്പിച്ചത്. സമൂഹത്തിൻ്റെയും ചരിത്രത്തിൻ്റെയും അനിവാര്യതകളെ മനസിലാക്കാനും മാറ്റിത്തീർക്കാനുമുള്ള രീതിശാസ്ത്രവും ഉൾക്കാഴ്ചയുമാണ് മാർക്സിസം മനുഷ്യസമൂഹത്തിന് നൽകുന്നത്. സ്വർഗത്തിൽ സമൃദ്ധമായിരുന്ന അഗ്നി സ്വർഗാധിപൻ്റെ കല്പനകളെ ലംഘിച്ചു  അന്ധകാര പൂർണ്ണമായ ഭൂമിയിലെ മനുഷ്യർക്ക് എത്തിക്കാൻ ശ്രമിച്ച കുറ്റത്തിന് പിടിക്കപ്പെട്ട്  പാറക്കെട്ടുകളിൽ ബന്ധനസ്ഥനാക്കപ്പെട്ട പ്രൊമിത്യൂസ് ആയിരുന്നു മാർക്സിൻ്റെ ആദർശപുരുഷൻ ... മനുഷ്യന് നിഷേധിക്കപ്പെട്ട വെളിച്ചത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടി, മഹാ പീഢകളേറ്റുവാങ്ങേണ്ടി വന്ന ഗ്രീക്ക് മിത്തോളജിയിലെ ത്യാഗത്തിൻ്റെയും ധീരതയുടെയും പ്രതീകമായ പ്രൊമിത്യൂസിൻ്റേതുപോലെ ആദർശാത്മകമായൊരു ജീവിതമായിരുന്നു മാർക്സിൻ്റേത്.

അനീതികരമായ ഒന്നിനോടും സന്ധി ചെയ്യാത്ത മാർക്സിനെ ബൂർഷാ മാധ്യമങ്ങളും പണ്ഡിതമന്യന്മാരും ധാർഷ്ഠ്യക്കാരനും താന്തോന്നിയുമെല്ലാമായിട്ടാണ് ചിത്രീകരിച്ചത്. അറസ്റ്റും ജയിലും നാടുകടത്തലും ഒരിക്കലും വിട്ടുമാറാത്ത ദാരിദ്ര്യവുമായിരുന്നു മാർക്സിൻ്റെ ജീവിതമെന്നത്. ഭരണകൂട ഭീകരതകൾക്ക് മുമ്പിലെന്നപോലെ ജീവിത പ്രാരാബ്ധങ്ങൾക്കും കഷ്ടപ്പാടുകൾക്കും മുമ്പിലും മാർക്സ് ഒരിക്കലും കീഴടങ്ങി കൊടുത്തില്ല. ഒരുതരത്തിലുള്ള വെല്ലുവിളികൾക്കും അനിശ്ചിതത്വങ്ങൾക്കും കീഴടങ്ങി കൊടുക്കാത്ത ശുഭാപ്തി വിശ്വാസത്തിൻെറ യും സമരോത്സുകതയുടേയും പര്യായമായിരുന്നു മാർക്സിൻ്റെ ജീവിതം. മനുഷ്യദുരിതങ്ങളെ സംബന്ധിച്ച അജ്ഞേയവാദപരമായ വിധി വിശ്വാസങ്ങളെയും എല്ലാവിധ അമൂർത്താശയങ്ങളെയും മാർക്സ് തള്ളിക്കളഞ്ഞിരുന്നു. മനുഷ്യജീവിതത്തെ നിർണയിക്കുന്ന ഭൗതിക ബന്ധങ്ങളെയും ഉല്പാദന ബന്ധങ്ങളെയും അതിൻ്റെ ആധുനികരൂപമായ മുതലാളിത്തത്തെയും മാറ്റി ഉല്പാദന വിതരണവ്യവസ്ഥകളെ സാമൂഹ്യ നിയന്ത്രണത്തിൽ കൊണ്ടുവരണമെന്നാണ് മാർക്സ് നിഷ്കർഷിച്ചത്. അതുകൊണ്ടുതന്നെ മനുഷ്യ വിമോചനമല്ലാതെ യാതൊരു സ്ഥാപിത താത്പര്യവുമില്ലാത്ത ചിന്തകന്‍ എന്ന് മാര്‍ക്സിനെ നമുക്ക് വിളിക്കാം. വിമോചന സ്വപ്‌നങ്ങള്‍ മനുഷ്യമനസ്സില്‍ അവശേഷിക്കുന്നിടത്തോളം കാലം മാക്സിന് മരണമില്ല. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

Contact the author

K T Kunjikkannan

Recent Posts

K T Kunjikkannan 3 weeks ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 3 weeks ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 2 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 2 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 2 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More
Mridula Hemalatha 5 months ago
Views

കോണ്‍ഗ്രസിന്റെ ഉണര്‍വ്വിനുപിന്നിലെ ചാലകശക്തി; അധ്യക്ഷ പദവിയില്‍ ഒരുവര്‍ഷം പിന്നിടുന്ന ഖാര്‍ഗെ - മൃദുല ഹേമലത

More
More