ടാറ്റൂ അല്ലെങ്കില്‍ നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ പച്ചകുത്തല്‍ ഇന്നത്തെ കാലത്തെ ട്രെന്‍ഡ് ആണ്. നഗരങ്ങളില്‍ പടര്‍ന്നു പിടിച്ച ഈ ട്രെന്‍ഡ് ഇന്ന് ഗ്രാമങ്ങളില്‍പ്പോലും എത്തി നില്‍ക്കുന്നു. ചിലര്‍ ചെറിയ ചിത്രങ്ങള്‍ ടാറ്റൂ ചെയ്യുമ്പോള്‍ മറ്റുചിലര്‍ക്ക് പ്രിയം ദേഹം മുഴുവന്‍ ടാറ്റൂ കുത്താനാണ്. എന്നാല്‍ ട്രെന്‍ഡിനു പിന്നാലെ ഓടുന്നവര്‍ ഈ ടാറ്റൂയിങിലെ അപകടങ്ങള്‍ കൂടിയൊന്നു അറിഞ്ഞുവയ്ക്കുന്നത് നന്നാകും.
എയിഡ്‌സ് മുതല്‍ ഹെപ്പറ്റൈറ്റിസ് വരെ
ടാറ്റു പതിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് നീഡില്‍, ലോഷനുകള്‍, നിറങ്ങള്‍ എന്നിവയുടെ ഗുണമേന്മയും ടാറ്റു ആര്‍ട്ടിസ്റ്റിന്റെ വൈദഗ്ധ്യവുമാണ് ടാറ്റു പതിപ്പിക്കുന്നവരുടെ ആരോഗ്യപ്രശ്‌നങ്ങളെ സ്വാധീനിക്കുക. ഇവയെല്ലാം സ്‌കിന്‍ അലര്‍ജി, അണുബാധ, ത്വക്കില്‍ ഉണ്ടാവുന്ന മറ്റ് ഗുരുതര പ്രശ്‌നങ്ങള്‍ എന്നിവയിലേക്ക് നയിച്ചേക്കാം. ടാറ്റൂവി൦ഗിന് ഉപയോഗിക്കുന്ന നീഡിലുകള്‍ സുരക്ഷിതമല്ലെങ്കില്‍ അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. സൂചികള്‍ ഉപയോഗിച്ച് ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന മുറിവുകള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ കരിയുമെന്ന് ടാറ്റൂ സെന്ററുകള്‍ പറയുമ്പോഴും മാസങ്ങളോളം കരിയാത്ത മുറിവുകളും ഉണ്ടാവാറുണ്ട്. കൃത്യമായ അണുവിമുക്തമാക്കല്‍ നടക്കാത്ത കേന്ദ്രങ്ങള്‍ ഹെപ്പറ്റൈറ്റിസ്, എച്ച്.ഐ.വി തുടങ്ങിയ മാരകരോഗങ്ങളാവും ഉപഭോക്താവിനെ തേടിയെത്തുക.
പതിയ്ക്കാന്‍ 5,000, മായ്ക്കാന്‍ 80,000
പച്ചകുത്താന്‍ എളുപ്പമാണ്. മായ്ക്കാന്‍ അങ്ങനെയല്ല. ടാറ്റൂ പിന്നീട് നീക്കംചെയ്യാൻ ആഗ്രഹിക്കുന്ന ഒരു ചെറിയ സാഹചര്യം പോലും ഉണ്ടെങ്കിൽ, ചുവപ്പ്, മഞ്ഞ, ഓറഞ്ച് എന്നീ നിറങ്ങൾ ടാറ്റൂ ചെയ്യുമ്പോൾ ഒഴിവാക്കുക. ലേസർ ഉപയോഗിച്ച് ടാറ്റൂ നീക്കം ചെയ്യുന്ന ചികിത്സകളെ ഏറ്റവും പ്രതിരോധിക്കുന്നവയാണ് ഈ പറഞ്ഞ നിറങ്ങൾ. മറ്റ് നിറങ്ങൾക്ക് പോലും, നീക്കം ചെയ്യുവാൻ എട്ട് ആഴ്ചയിൽ ശരാശരി 15 സന്ദർശനങ്ങൾ എടുക്കും. ടാറ്റൂ ചെയ്യാന്‍ ഏകദേശം 5000 രൂപയാണ് ചെലവുവരികയെങ്കില്‍ അതു മായ്ച്ചുകളയാന്‍ 80,000 രൂപയിലധികം ചിലവുവരും. വേദനയടക്കമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ വേറെയും ഉണ്ടാകും.
ആര്‍ക്കും തുടങ്ങാം!
സൂചികളുപയോഗിച്ച് ശരീരത്തില്‍ മുറിവുകള്‍ വീഴ്ത്തിയാണ് ടാറ്റൂ ചെയ്യുന്നത്. സ്വാഭാവികമായും ചെയ്യുന്ന ആര്‍ടിസ്റ്റിന്‍റെയും സ്ഥാപനത്തിന്‍റെയും കഴിവും പ്രാപ്തിയും വിശ്വാസ്യതയും ഉറപ്പുവരുത്തുക എന്നത് പ്രധാനമാണ്. ഒരു ടാറ്റൂ സെന്‍റര്‍ തുടങ്ങാന്‍ നഗരസഭ അല്ലെങ്കില്‍ പഞ്ചായത്ത് സെക്രട്ടറിയുടെ ലൈസന്‍സ് മാത്രമാണ് വേണ്ടത്. വികസിത രാജ്യങ്ങളിലടക്കം ടാറ്റൂ കേന്ദ്രങ്ങള്‍ക്ക് പ്രത്യേക അനുമതി ആവശ്യമുണ്ട്. ഉപയോഗിയ്ക്കുന്ന ഉപകരണങ്ങള്‍, അണുവിമുക്തമാക്കുന്നതിനുള്ള സൗകര്യങ്ങള്‍, വൈദഗ്ധ്യമുള്ളവർ എന്നിവ നിര്‍ബന്ധമാണ്. എന്നാല്‍ ഇന്ത്യയില്‍ ഇത്തരത്തില്‍ പ്രത്യേക നിബന്ധനകളില്ലാത്തത് വലിയ അപകടങ്ങള്‍ക്കാണ് വഴിവെയ്ക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക