അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തേണ്ടതുണ്ട് . 102 ലോക്സഭാ മണ്ഡലങ്ങളിലെ, 690 നിയമസഭാ മണ്ഡലങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ 18.52 കോടി സമ്മതിദായകർ വോട്ടു ചെയ്തു. ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും ഗോവയിലും മണിപ്പൂരിലും ജനവിധി ബി ജെ പിക്ക് അനുകൂലമാണ്. പഞ്ചാബിൽ ആം ആദ്മി പാർട്ടി അധികാരം പിടിച്ചെടുത്തിരിക്കുന്നു. കോൺഗ്രസിനെ സംബന്ധിച്ച് ഈ തിരഞ്ഞെടുപ്പ് വിധി തീർത്തും ഞെട്ടലുളവാക്കുന്നതാണ്. ഇപ്പോഴുണ്ടായിരിക്കുന്നത് കോൺഗ്രസിൻ്റെ ദയനീയ പരാജയമാണ്. അത് ആത്മപരിശോധനയ്ക്ക് വിധേയമാക്കണം. 137 വർഷത്തെ പാരമ്പര്യമുള്ള കോൺഗ്രസ് ആസേതു ഹിമാചലം ജനഹൃദയങ്ങളിൽ മുദ്ര പതിപ്പിച്ചു. ദീർഘകാലം ഇന്ത്യ ഭരിച്ച ഒരു മഹത്തായ പാർട്ടിക്ക് എന്തേ ഇങ്ങനെ ഒരു പതനം സംഭവിച്ചു.
ജനങ്ങളെ സേവിക്കാതെ, ജനഹൃദയങ്ങളുടെ വിശ്വാസം പിടിച്ചു പറ്റാതെ ഒരു പാർട്ടിക്കും ഇനി പിടിച്ചു നിൽക്കാനാവില്ല. കോൺഗ്രസിനുള്ളിൽ ഉൾപ്പാർട്ടി ജനാധിപത്യവും തുറന്ന സംവാദവും ആവശ്യമാണ്. G 23 നേതാക്കളുടെ അഭിപ്രായ വ്യത്യാസങ്ങൾ പറഞ്ഞു തീർക്കണം. അച്ചടക്കത്തിൻ്റെ വാൾമുന കൊണ്ട് പാർട്ടിയെ ഒതുക്കി നിർത്താനാവില്ല. എല്ലാവരും കാസാബീയങ്കമാരല്ല. ലക്ഷോപലക്ഷം കോൺഗ്രസ് പ്രവർത്തകർക്ക് ആശയും ആവേശവും പ്രതീക്ഷയുമാണ് കോൺഗ്രസ്. ജനാധിപത്യവും മതേതരത്വവും ബഹുസ്വരതയും കാത്തുസൂക്ഷിക്കാൻ കോൺഗ്രസിനേ കഴിയൂ.
ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒന്നും ചെയ്തില്ല എന്നല്ല ഞാൻ പറയുന്നത്. ഹത്രാസ്, ലക്കിംപൂർ, ഉന്നാവ് എന്നീ പ്രശ്നങ്ങളിൽ കോൺഗ്രസ് ഇടപെട്ടെങ്കിലും ജനഹൃദയങ്ങളിൽ ഇടം നേടാൻ കഴിഞ്ഞില്ല. ഇലക്ഷൻ എഞ്ചിനീയറിംഗും തിരഞ്ഞെടുപ്പ് ആസൂത്രണവും പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് കോൺഗ്രസ് ആവിഷ്കരിക്കേണ്ടതാണ്. കേരളത്തിലും ഊർജ്ജസ്വലമായ ഒരു നേതൃത്വം ഉയർന്നുവന്നതാണ്. പക്ഷെ അവിടവിടെ പൊട്ടിത്തെറികളും അഭിപ്രായവ്യത്യാസങ്ങളും ഉയർന്നു വന്നത് കോൺഗ്രസ് പ്രവർത്തകർക്ക് അരോചകമുണ്ടാക്കി. ചില നേതാക്കളുടെ ഉള്ളിലുള്ള ഹിഡൻ അജണ്ട മാറ്റി വെച്ചേ മതിയാവൂ. വ്യക്തിതാൽപ്പര്യങ്ങൾക്കുവേണ്ടി പാർട്ടിയുടെ ഐക്യത്തെ ബലി കഴിക്കരുത്.
പ്രതിപക്ഷം ആണെങ്കിൽ പോലും കോൺഗ്രസ് ഇവിടെ ഉണ്ടാകേണ്ടത് അനിവാര്യമാണ്. തെറ്റുകളും കുറ്റങ്ങളും ചൂണ്ടിക്കാണിക്കാനുള്ള ആർജ്ജവം നേതാക്കൾ കാണിക്കണം. ചിലർ മൗനികളായിരിക്കുന്നത് നല്ലതല്ല. 2024 ലോകസഭയിലേക്ക് ഇനി അകലം കുറവാണ്. അതിനുമുമ്പ് തന്ത്രം ആവിഷ്കരിക്കണം. അല്ലെങ്കിൽ കോൺഗ്രസിൻ്റെ സ്ഥിതി ദയനീയമാകും. ഈ സ്ഥിതി മാറ്റണം. കോൺഗ്രസിനോടുള്ള വികാരവായ്പ് കൊണ്ടാണ് ഇത്രയും പറഞ്ഞു പോയത്. കണക്കുകൾ കൊണ്ടു സ്വന്തം പാർട്ടിയുടെ ദ്വാരം അടക്കാൻ ശ്രമിക്കുന്നത് വിഡ്ഢിത്തമാണ്. പാർട്ടിയെ ഉടച്ചുവാർക്കണമെന്ന് ശശി തരൂരും പറയുകയുണ്ടായി. രണ്ടു പ്രാവശ്യം മുഖ്യമന്ത്രിയായ മായാവതിയും പാർട്ടിയും തിരഞ്ഞെടുപ്പു ഫലത്തിൽ നിന്നും മാഞ്ഞുപോയി. ഈ തിരഞ്ഞെടുപ്പു വിധി ഒരു മുന്നറിപ്പ് ആണ് ഈ മഹാരാജ്യത്ത് രണ്ടു കൊച്ചു സംസ്ഥാനങ്ങളിൽ മാത്രമാണ് അധികാരമുള്ളത്. അതറിഞ്ഞു മാറ്റമുണ്ടാക്കിയില്ലെങ്കിൽ ഹാ കഷ്ടം! എന്നല്ലാതെ എന്ത് പറയാൻ.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക