ലക്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി റെക്കോര്‍ഡ് വിജയത്തിലെത്തിയതിനുപിന്നാലെ വോട്ടര്‍മാർക്ക് നന്ദി പറഞ്ഞ് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ബിജെപിക്ക് ലഭിക്കുന്ന വോട്ടുകള്‍ കുറയ്ക്കാന്‍ സമാജ് വാദി പാര്‍ട്ടിക്ക് സാധിച്ചെന്ന് അഖിലേഷ് യാദവ് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അഖിലേഷിന്റെ പ്രതികരണം.
'ബിജെപിക്ക് ലഭിക്കുന്ന സീറ്റുകളുടെ എണ്ണം കുറയ്ക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ തെളിയിച്ചു. അവരുടെ വോട്ടുകളിലുണ്ടായ ഇടിവ് തുടരും. പകുതിയോളം കളളത്തരങ്ങള്‍ തുടച്ചുനീക്കപ്പെട്ടു. ബാക്കിയുളളവയും വൈകാതെ പോകും. ഞങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടിയുളള പോരാട്ടം തുടരും.-അഖിലേഷ് യാദവ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഉത്തര്‍പ്രദേശിലെ 403 സീറ്റുകളില്‍ 273 സീറ്റുകളും ബിജെപിയും സഖ്യകക്ഷികളും നേടി. എന്നാല്‍ 2017-ലെ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ 49 സീറ്റുകള്‍ കുറവായിരുന്നു ഇത്തവണ നേടാനായത്. സമാജ് വാദി പാര്‍ട്ടിക്ക് 111 സീറ്റുകളാണ് ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചത്. സമാജ് വാദി പാര്‍ട്ടിയും സഖ്യകക്ഷികളും 125 മണ്ഡലങ്ങളില്‍ വിജയിച്ചു. 2017-ലെ തെരഞ്ഞെടുപ്പിനേക്കാള്‍ 73 സീറ്റുകള്‍ സമാജ് വാദി അധികം നേടി. ഇത്തവണ സമാജ് വാദി പാര്‍ട്ടി കോണ്‍ഗ്രസിനോടോ ബി എസ് പിയോടോ സഖ്യമുണ്ടാക്കിയിരുന്നില്ല.