ഡല്‍ഹി: നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്‍റണിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. നടി ക്രൂരമായ രീതിയില്‍ ആക്രമിക്കപ്പെടുമ്പോള്‍ ആ വാഹനം ഓടിച്ചിരുന്നയാളാണ് പ്രതി മാര്‍ട്ടിന്‍ ആന്‍റണി. ഇയാള്‍ക്ക് ജാമ്യം നല്‍കരുതെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എ എസ് ഓക്, ജസ്റ്റിസ് അജയ് രസ്തോഗി എന്നിവരങ്ങിയ ബെഞ്ച് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. അഞ്ചുവര്‍ഷത്തോളമായി മാര്‍ട്ടിന്‍ ജയിലിലാണെന്നും, വിചാരണ പൂര്‍ത്തിയാകാന്‍ എത്രകാലം വേണ്ടിവരുമെന്നതിനെ കുറിച്ച് ഒരു വ്യക്തതയുമില്ലെന്നും ഈ കേസില്‍ മറ്റു പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിട്ടുള്ളതിനാല്‍, മാര്‍ട്ടിന്‍ ആന്റണിക്ക് ജാമ്യത്തിന് അര്‍ഹതയുണ്ട്. ഈ സാഹചര്യത്തില്‍ രണ്ടാം പ്രതിയായ മാര്‍ട്ടിന്‍ ആന്റണിക്ക് ജാമ്യം അനുവദിക്കുകയാണ് എന്നുമാണ് കോടതി വിധിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.
മാര്‍ട്ടിന്‍ ആന്റണിക്ക് ജാമ്യമനുവദിച്ചാല്‍ ഇക്കാര്യം ഉന്നയിച്ചുകൊണ്ട് മറ്റു പ്രതികള്‍ ജാമ്യം നേടാന്‍ സാധ്യതയുണ്ട് എന്നും അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ നടത്തിയ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ജാമ്യം അനുവദിക്കരുതെന്നുമുള്ള അന്വേഷണ സംഘത്തിന്റെ തടസ്സവാദം കോടതി തള്ളി. ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധിയില്‍ കര്‍ശന ഉപാധികള്‍ വെയ്ക്കണമെന്ന സംസ്ഥാന സർക്കാരിന്റെ വാദവും കോടതി തള്ളി. ഇക്കാര്യം വിചാരണക്കോടതിക്ക് തീരുമാനിക്കാം എന്ന് കോടതി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്റ്റാന്‍റിംഗ് കൌണ്‍സില്‍ നിഷേ രാജന്‍ ഷൌന്കറും, അന്വേഷണ സംഘത്തിനുവേണ്ടി രഞ്ജിത്ത് കുമാറുമാണ് കോടതിയില്‍ ഹാജരായത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നടി ആക്രമിക്കപ്പെട്ട ദിവസം നടിയേയും കൊണ്ട് വീട്ടില്‍ നിന്ന് പുറപ്പെട്ട കാറ് ഡ്രൈവ് ചെയ്തിരുന്നത് മാര്‍ട്ടിന്‍ ആന്റണിയായിരുന്നു. ഇയാളുടെ അറിവോ സഹകരണമോ ഇല്ലാതെ നടിയെ ആക്രമിക്കാന്‍ സാധിക്കില്ലായിരുന്നു എന്നാണ് അന്വേഷണ സംഘത്തെ പ്രതിനിധീകരിച്ച അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്. ഇയാള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയടക്കമുള്ളവരുടെ ജാമ്യം കോടതിക്ക് അനുവദിക്കേണ്ടി വരുമെന്നും സംസ്ഥാനത്തിനു വേണ്ടി ഹാജരായ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടിയെങ്കിലും കോടതി വഴങ്ങിയില്ല. അതേസമയം വധഗൂഢാലോചനക്കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജി ഈ മാസം 17-ന് കേരള ഹൈക്കോടതി പരിഗണിക്കും.