കൊച്ചി: കൊച്ചി ടാറ്റൂ സ്റ്റുഡിയോ പീഡനക്കേസില്‍ ഡി എന്‍ എ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു. തെളിവുകള്‍ കണ്ടെടുക്കുന്നതിന്‍റെ ഭാഗമായി ഫോറന്‍സിക്ക് വിദഗ്ദരുടെ സഹായവും തേടിയിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. സുജീഷിനെതിരെ പരാതി നല്‍കിയ യുവതികളുടെ വൈദ്യ പരിശോധന പൂര്‍ത്തിയായെന്നും മജിസ്ട്രേറ്റിന് മുന്‍പില്‍ അവരുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
പ്രതിയുടെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തും. നിലവില്‍ മറ്റാര്‍ക്കും കുറ്റകൃത്യത്തില്‍ പങ്കില്ലെന്നുമാണ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. പ്രതിക്കെതിരെ നിരവധി തെളിവുകള്‍ കണ്ടെത്താന്‍ സാധിച്ചുവെന്നും കൊച്ചി ഡിജിപി പറഞ്ഞു. സുജീഷിനെ കഴിഞ്ഞ ദിവസം ഇൻക്ഫെക്ടഡ് സ്റ്റുഡിയോയില്‍ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ടാറ്റൂ ആര്‍ട്ടിസ്റ്റായ സുജീഷ്, ടാറ്റൂ ചെയ്യുവാന്‍ സ്റ്റുഡിയോയില്‍ എത്തിയ തങ്ങളെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് 6 പെണ്‍കുട്ടികളാണ് പരാതി നല്‍കിയത്. സുജീഷിനെതിരെ നാല് കേസുകള്‍ പാലാരിവട്ടത്തും രണ്ടെണ്ണം ചേരാനല്ലൂര്‍ സ്റ്റേഷനിലുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ടാറ്റൂ ചെയ്യുന്ന സൂചിമുന നട്ടെല്ലിനോട് ചേർത്ത് നിർത്തിയാണ് തന്നെ പീഡിപ്പിച്ചതെന്ന് റെഡിറ്റ് എന്ന സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമിലൂടെ യുവതി വെളിപ്പെടുത്തിയതോടെയാണ് ഇൻക്ഫെക്ടഡില്‍ വെച്ചുനടന്ന കൂടുതല്‍ പീഡന കഥകള്‍ പുറംലോകം അറിയുന്നത്.