റായ്പൂര്‍: മികച്ച നിരവധി പരിഷ്കാരങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയ ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നിര്‍ത്തലാക്കുന്നു. പഴയ തരത്തിലുള്ള പെന്‍ഷന്‍ പദ്ധതി തന്നെ പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് ചത്തീസ്ഗഡ് കോണ്‍ഗ്രസ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. നേരത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അശോക് ഗഹലോട്ട് നേതൃത്വം നല്‍കുന്ന രാജസ്ഥാന്‍ സര്‍ക്കാറും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുന്നതായി ബജറ്റ് അവതരണ വേളയില്‍ പ്രഖ്യാപിച്ചിരുന്നു.
പങ്കാളിത്ത പെന്‍ഷന് ഇടതുപക്ഷവും ട്രേഡ് യൂണിയനുകളും എതിരാണ്. എന്നാല്‍ സിപിഎം നേതൃത്വത്തില്‍ കേരളം ഭരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ഇക്കാര്യത്തിന്‍ പ്രതിരോധ നടപടികളൊന്നും കൈകൊണ്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ വലിയ ചുവടുകള്‍ വെയ്ക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുന്ന പ്രവര്‍ത്തങ്ങള്‍ രാജ്യത്ത് ത്വരിതഗതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. തൊഴില്‍ നിയമങ്ങള്‍ പലവിധത്തില്‍ അട്ടിമറിക്കപ്പെടുകയും കരാര്‍ നിയമങ്ങള്‍ സാര്‍വത്രികമാക്കുകയും ചെയ്യുകയാണ്. ജോലി സമയം 8 മണിക്കൂര്‍ എന്നതില്‍ നിന്ന് 12 മണിക്കൂര്‍ ആക്കി വര്‍ദ്ധിപ്പിക്കാന്‍ വിവിധ സംസ്ഥാനങ്ങളില്‍ നീക്കം നടന്നത് കൊവിഡ് അടച്ചുപൂട്ടലിന്റെ കാലത്താണ്. അതായത് രാജ്യത്തെ എല്ലാ നിയമങ്ങളും തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും എതിരാകുകയും വന്‍കിട തൊഴിലുടമകള്‍ക്ക് അനുകൂലമാകുകയും ചെയ്യുന്ന ഘട്ടത്തിലാണ് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നിര്‍ത്താനും ജീവനക്കാര്‍ക്ക് ഏറ്റവും മെച്ചമുള്ള പഴയ പെന്‍ഷന്‍ പദ്ധതി തിരികെകൊണ്ടുവരാന്‍ ശ്രമങ്ങള്‍ നടക്കുകയും ചെയ്യുന്നത്. ഇത് ജീവനക്കാരില്‍നിന്നും ട്രേഡ് യൂണിയനുകളില്‍ നിന്നും സര്‍ക്കാരുകള്‍ക്ക് വലിയ തോതിലുള്ള പിന്തുണ ലഭിക്കാന്‍ ഇടയാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഛത്തീസ്ഗഡ് സര്‍ക്കാര്‍ അടുത്ത ബജറ്റ് അവതരണ വേളയില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. നാളയാണ് (മാര്‍ച്ച് -9) ഛത്തീസ്ഗഡ് നിയമസഭയില്‍ ബജറ്റവതരണം നടക്കുന്നത്. ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി രാജ്യത്ത് പശ്ചിമ ബംഗാള്‍ ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയാണ് നിലവിലുള്ളത്. കേരളത്തില്‍ ഇത് നിലവില്‍ വന്നത് 201-മുതലാണ്. രാജ്യത്തെ എല്ലാ യൂണിയനുകളും ഇത് തൊഴിലാളി വിരുദ്ധമാണ് എന്നും പഴയ പെന്‍ഷന്‍ പദ്ധതിയിലേക്ക് മടങ്ങണമെന്നും ആവശ്യപ്പെടുന്നവരാണ്. എന്നാല്‍ ഫലപ്രദമായ ചെറുത്തുനില്‍പ്പുകളോ ബദല്‍ നയസമീപനങ്ങളോ ഇതുവരെ ഉണ്ടായിട്ടില്ല. ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ പോലും ഈ വഴിക്കുള്ള ഒരു നീക്കവും ഇതുവരെ നടന്നിട്ടില്ല. ഒന്നാം പിണറായി സര്‍ക്കാര്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനപരിശോധിക്കും എന്ന് പ്രകടന പത്രികയില്‍ പറഞ്ഞിരുന്നുവെങ്കിലും രണ്ടാമതും അധികാരത്തിലെത്തിയിട്ടും ഇത്തരത്തില്‍ എന്തെങ്കിലും നീക്കം നടക്കുന്നതിന്റെ ലക്ഷണങ്ങള്‍ കാണാനില്ല.
തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയും രാജ്യത്തെ ഫെഡറല്‍ സംവിധാനം സുശക്തമാക്കുന്നതിനെ കുറിച്ചും ഏറ്റവും ആദ്യം സംസാരിക്കേണ്ടിയിരുന്ന ഇടതുപക്ഷത്തെ അമ്പരപ്പിച്ചുകൊണ്ടാണ് ഇപ്പോള്‍ തമിഴ്നാട്ടിലെ എം കെ സ്റ്റാലിനും ചത്തീസ്ഗഡിലെ ഭൂപേഷ് ഭാഗലും രാജസ്ഥാനിലെ അശോക് ഗഹ്ലോട്ടും പശ്ചിമ ബംഗാളിലെ മമത ബാനര്‍ജിയും നയപരിപാടികള്‍ പ്രഖ്യാപിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ സാമ്പത്തിക, രാഷ്ട്രീയ നയസമീപനങ്ങള്‍ക്കെതിരെ ഏറ്റവുമാദ്യം രംഗത്തുവരുന്നതും ഇവരാണ്. കോണ്‍ഗ്രസ് സംവിധാനത്തിലെ കെട്ടുറപ്പില്ലായ്മയും മതനിരപേക്ഷ ചേരിയിലെ ഐക്യമില്ലായ്മയും അലട്ടുമ്പോഴും അശോക് ഗഹ്ലോട്ട്, ഭൂപേഷ് ഭാഗല്‍ എന്നീ നേതാക്കളുടെ രാഷ്ട്രീയ ഇച്ഛാശക്തിയും ജനങ്ങളോടുള്ള പ്രതിബദ്ധതയും പ്രതീക്ഷ പകരുന്നതാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക