പെണ്ണുങ്ങള്‍ക്കെന്താ സിപിഎം സെക്രട്ടേറിയറ്റിലിരിക്കാന്‍ പാടില്ലേ? - സുഫാദ് സുബൈദ

'അണ്ടിയോടടുക്കുമ്പോഴേ മാങ്ങയുടെ പുളിയറിയൂ' എന്നൊരു ചൊല്ലുണ്ട് മലയാളത്തില്‍. അതാണ്‌ സ്ത്രീ പ്രാധിനിത്യ കാര്യത്തില്‍ ഇപ്പോള്‍ സിപിഎമ്മില്‍ സംഭവിച്ചിരിക്കുന്നത്. ബ്രാഞ്ച് തലത്തില്‍ സിപിഎം കൊട്ടിഘോഷിച്ച സ്ത്രീ പങ്കാളിത്തം സംസ്ഥാന കമ്മിറ്റിയിലും സെക്രട്ടേറിയേറ്റിലും എത്തുമ്പോള്‍ ഒന്നുമല്ലാതാകുന്നതാണ് നാം കണ്ടത്. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ബ്രാഞ്ച് തലത്തില്‍ നടന്ന കമ്മിറ്റികളുടെ തെരെഞ്ഞെടുപ്പില്‍ സാമാന്യം ഭേദപ്പെട്ട രീതിയില്‍ സ്ത്രീ പങ്കാളിത്തം കൊണ്ടുവരാന്‍ സിപിഎമ്മിന് കഴിഞ്ഞിരുന്നു. പരിമിതികള്‍ ഉണ്ടെങ്കിലും ഇത് വ്യാപകമായ രീതിയില്‍ പ്രശംസിക്കപ്പെട്ടിരുന്നു. എന്നാല്‍ ലോക്കല്‍ കമ്മിറ്റി, ഏരിയാ കമ്മിറ്റി, ജില്ലാ കമ്മിറ്റി എന്നിങ്ങനെ മേല്‍ക്കമ്മിറ്റികളിലേക്ക് കടക്കുന്നതിനനുസരിച്ച് വനിതാ പ്രാധിനിത്യം കുറഞ്ഞുകുറഞ്ഞുവരുന്നതാണ് കണ്ടത്. ഇപ്പോള്‍ ഏറ്റവുമൊടുവില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് പുനസംഘടിപ്പിച്ചപ്പോള്‍ നേരത്തേയുണ്ടായിരുന്ന പി കെ ശ്രീമതിയെ അല്ലാതെ മറ്റാരെയും അവിടെ കാണാനില്ല. കെ കെ ശൈലജ മുതല്‍ പ്രവര്‍ത്തന മികവ് പുലര്‍ത്തുന്ന നിരവധി വനിതാ നേതാക്കള്‍ പാര്‍ട്ടിക്ക് ഉണ്ടായിട്ടും സംസ്ഥാനത്തെ പാര്‍ട്ടിയുടെ ഉന്നത സമിതിയിലേക്ക് കൂടുതല്‍ പേരെ കണ്ടെത്താന്‍ സിപിഎമ്മിന് കഴിഞ്ഞില്ല.

സ്ത്രീ, ആദിവാസി, ദളിത്, പിന്നോക്ക, ന്യൂനപക്ഷ വിഭാഗങ്ങളുടെ സാമൂഹ്യ പങ്കാളിത്തവും ഇടപെടല്‍ ശേഷിയും വലിയ ചര്‍ച്ചയാകുന്ന സമകാലീന രാഷ്ട്രീയ സാഹചര്യത്തിലാണ് ഇന്ത്യയിലെ മുഖ്യധാര കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായ സിപിഎമ്മിന്റെ 23- ാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ മുന്നോടിയായി കേരളാ സംസ്ഥാന സമ്മേളനം നടന്നത്. സംസ്ഥാന കമ്മിറ്റിയും സെക്രട്ടേറിയറ്റുമാണ് സംസ്ഥാന തലത്തിലെ ഏറ്റവും ഉയര്‍ന്ന ബോഡികള്‍. അവിടെയെത്തുമ്പോള്‍ പാര്‍ട്ടി പതറുന്ന കാഴ്ച്ചയാണ് കണ്ടത്.  90 അംഗ സംസ്ഥാന കമ്മിറ്റിയില്‍ വെറും 13 പേരാണ് വനിതകള്‍. ഇവരില്‍ അധികവും നേരത്തെ തന്നെ കമ്മിറ്റിയില്‍ ഇടം പിടിച്ചവരാണ്. പുതുതായി വെറും മൂന്നു പേര്‍ മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത്. എത്രയോ കാലമായി സംസ്ഥാന കമ്മിറ്റികളില്‍ പ്രവര്‍ത്തിക്കുന്ന  പി. കെ. സൈനബ, കെ. പി. മേരി, സി. എസ്. സുജാത, ജെ. മേഴ്‌സിക്കുട്ടിയമ്മ, കെ. കെ. ശൈലജ, പി. സതീദേവി, സൂസൻ കോടി, ടി. എൻ. സീമ തുടങ്ങിയവരില്‍നിന്ന് സെക്രട്ടേറിയറ്റിലേക്ക് ഒരു തെരഞ്ഞെടുപ്പ് നടത്താന്‍ സിപിഎം നേതൃത്വം എന്തുകൊണ്ട് ശ്രമിച്ചില്ല? പുത്തലത്ത്  ദിനേശന്‍, എം സ്വരാജ്, പി എ മുഹമ്മദ്‌ റിയാസ്, പി കെ  ബിജു  തുടങ്ങിയവരൊക്കെ സെക്രട്ടേറിയറ്റിലെത്തുമ്പോള്‍ രണ്ടുവട്ടം എം എല്‍ എ ആയ കെ കെ ലതിക തന്റെ 61-ാം വയസ്സില്‍, ഈ സമ്മേളനത്തിലാണ് സംസ്ഥാന സമിതിയിലേക്ക് പിച്ചവെച്ചത്. ഇത്  ഒരു പോരായ്മയായി പാര്‍ട്ടിക്ക് തോന്നാത്തത് എന്തുകൊണ്ടാണ്? തീര്‍ച്ചയായും തുല്യ പരിഗണന സിപിഎം വനിതാ നേതാക്കള്‍ക്ക് നല്‍കുന്നില്ല എന്ന് തന്നെയാണ് ഇതിലൂടെ വ്യക്തമാകുന്നത്. 

തിരുമാനങ്ങള്‍ എടുക്കുന്ന, പോളിസികള്‍ തീരുമാനിക്കുന്ന ഇടങ്ങളില്‍ എത്തുമ്പോള്‍ മാത്രമേ ഏതൊരു വിഭാഗവും ശാക്തീകരിക്കപ്പെടുകയുള്ളൂ എന്ന സത്യം കമ്മ്യൂണിസ്റ്റുകാര്‍ക്ക് മനസ്സിലാകുന്നില്ല എന്നാണോ കരുതേണ്ടത്? നമ്മുടെ സമൂഹത്തില്‍  ഒരു പെണ്ണിന് പൊതുരംഗത്തെത്തണമെങ്കില്‍ ഒരാണിനെക്കാള്‍ എത്രയോ വലിയ കടമ്പകള്‍ താണ്ടണം. അതുകൊണ്ട് തന്നെ ഏതെങ്കിലും ഒരു തലത്തിലെ കമ്മിറ്റിയില്‍ വരുന്ന ആണുങ്ങളില്‍ നിന്നും പെണ്ണുങ്ങളില്‍ നിന്നും മേല്‍കമ്മിറ്റികളിലേക്ക് ഒരു തെരഞ്ഞെടുപ്പ് നടത്തുമ്പോള്‍ പെണ്ണുങ്ങള്‍ക്ക് ഒരധിക പരിഗണനയാണ് നല്‍കേണ്ടത്. എന്നാല്‍ വനിതാ നേതാക്കളെ അപ്പാടെ തഴയുന്ന സമീപനമാണ് സംസ്ഥാന കമ്മിറ്റിയും സെക്രട്ടേറിയറ്റും പുനസംഘടിപ്പിക്കുമ്പോള്‍ സിപിഎം കൈകൊണ്ടത്. മാത്രമല്ല എന്തുകൊണ്ട് സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം നല്‍കാന്‍ സിപിഎം തയാറാകുന്നില്ല എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് '' നിങ്ങള്‍ പാര്‍ട്ടിയെ തകര്‍ക്കാനാണോ ശ്രമിക്കുന്നത് എന്ന മറുചോദ്യമാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തിരിച്ചുവെച്ചത്. എന്തുകൊണ്ടാണ് കൂടിയ ആണ്‍പാര്‍ട്ടി എന്ന തലത്തില്‍ നിന്ന് സിപിഎമ്മിന് മാറാന്‍ കഴിയാത്തത്? എന്തുകൊണ്ട് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഏറ്റവും ഉയര്‍ന്ന ബോഡികളില്‍ കൊണ്ടുവരണം എന്ന ഇച്ഛാപൂര്‍വമായ പ്രവര്‍ത്തനങ്ങള്‍ സിപിഎം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളില്‍ നടക്കുന്നില്ല?. ഇത് വളരെ ഗൌരവത്തോടെ കാണേണ്ട വിഷയം തന്നെയാണ്.  തീര്‍ച്ചയായും ആണധികാര വെല്ലുവിളികളെ, കയ്യാങ്കളി രാഷ്ട്രീയത്തെ മറികടക്കാന്‍, സ്ത്രീകളെയും മറ്റ് പലതരത്തില്‍ സമൂഹത്തില്‍ പിന്നാക്കാവസ്ഥ അനുഭവിക്കുന്ന വിഭാഗങ്ങളേയും നേതൃനിരയിലേക്ക് കൊണ്ടുവരേണ്ടതുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സിപിഎമ്മിന്റെ കൊച്ചി സമ്മേളനം വലിയ പരാജയത്തിലാണ് കലാശിച്ചത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Sufad Subaida

Recent Posts

K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 2 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More
Mridula Hemalatha 5 months ago
Views

കോണ്‍ഗ്രസിന്റെ ഉണര്‍വ്വിനുപിന്നിലെ ചാലകശക്തി; അധ്യക്ഷ പദവിയില്‍ ഒരുവര്‍ഷം പിന്നിടുന്ന ഖാര്‍ഗെ - മൃദുല ഹേമലത

More
More