റഷ്യ- ഉക്രൈന്‍ യുദ്ധം പത്താം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. യുക്രൈനില്‍ റഷ്യ നടത്തുന്ന അധിനിവേശത്തിനെതിരെ ഐക്യരാഷ്ട്ര സഭയില്‍ പ്രമേയം പാസാക്കി. നിരവധി രാജ്യങ്ങളും സംഘടനകളും സമൂഹ മാധ്യമങ്ങളുമെല്ലാം റഷ്യക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. എന്നിട്ടും റഷ്യ വ്ലാദിമിര്‍ പുടിന്‍റെ നേതൃത്വത്തില്‍ ഉക്രൈനെ ആക്രമിക്കുന്നത് തുടരുകയാണ്. അടിമുടി അഗ്രസീവായ ഭരണാധികാരിയാണ് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍. അദ്ദേഹത്തെക്കുറിച്ച് അത്രയധികം അറിയപ്പെടാത്ത ചില കാര്യങ്ങള്‍...
പതിനാലാം വയസ്സിൽ സഹപാഠിയുടെ കാൽ അടിച്ചൊടിച്ച വ്ളാഡിമിർ പുടിൻ, അതേപ്പറ്റി അധ്യാപികയോടു പറഞ്ഞത് ‘ചിലർക്ക് അടിയുടെ ഭാഷ മാത്രമേ മനസ്സിലാകൂ’ എന്നായിരുന്നു. എതിരാളി ചുവടു വയ്ക്കും മുൻപേ അടിച്ചൊതുക്കുകയെന്നത് കുട്ടിക്കാലം മുതല്‍ പുള്ളിയുടെ ഒരു പോളിസിയായിരുന്നു. 2015-ല്‍ വീണ്ടാമതും റഷ്യയുടെ പ്രസിഡന്റ് പദവി ഏറ്റെടുത്ത അദ്ദേഹം പറഞ്ഞത് ‘ഏറ്റുമുട്ടൽ ഒഴിവാക്കാനാവില്ലെങ്കിൽ, ആദ്യം അടിക്കണം’ എന്നാണ്. 2018 മാർച്ചിൽ നാലാവട്ടവും പ്രസിഡന്റായ പുടിന്‍ 2024 ൽ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞാലും തുടരാൻ അനുവദിക്കുന്ന ഭരണഘടനാഭേദഗതി കൊണ്ടുവന്ന് റഷ്യന്‍ ജനതയുടെ കരണത്തടിച്ചു. പിന്നീട് യുക്രൈനില്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ പറഞ്ഞത് യുക്രെയ്ൻ റഷ്യയുടെ കിരീടത്തിലെ രത്നമാണെന്നായിരുന്നു. ആ രത്നം കിരീടത്തില്‍ ഉറപ്പിക്കാനുള്ള പണിയാണ് അയാളിപ്പോള്‍ എടുക്കുന്നത്.
സമാധാനത്തിനുള്ള നൊബേല്‍
2014-ലും 2021-ലും സമാധാനത്തിനുള്ള നോബൽ പുരസ്കാരത്തിന് പുടിൻ നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. കൊറോണ വൈറസിനെതിരെ ലോകത്ത് ആദ്യമായി 'സ്പുട്നിക്' എന്ന പേരില്‍ കൊവിഡ് വാക്‌സിൻ വികസിപ്പിച്ച് ലോകത്തിന് ആദ്യത്തെ പ്രത്യാശ നല്‍കിയത് പുടിനാണെന്നായിരുന്നു പുടിനെ നാമനിർദേശം ചെയ്‌തുകൊണ്ട് റഷ്യ പറഞ്ഞിരുന്നത്. സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദിനെകൊണ്ട് ആയുധം താഴെവെപ്പിച്ച് സമാധാനം കൊണ്ടുവരാന്‍ ശ്രമിച്ചു എന്ന പേരിലായിരുന്നു 2014-ലെ നോമിനേഷന്‍.
ജൂഡോയിൽ ബ്ലാക്ക് ബെൽറ്റ്
വ്ലാദിമിർ പുട്ടിന്റെ ആയോധന കലാവൈഭവത്തെപ്പറ്റി റഷ്യയിൽ നിരവധി ഐതിഹ്യങ്ങൾ നിലവിലുണ്ട്. സത്യം എത്രത്തോളമുണ്ട്, പൊലിപ്പിക്കൽ എത്രത്തോളമുണ്ട് എന്ന് കൃത്യമായി വേർതിരിച്ചറിയുക പ്രയാസമാണ്. എങ്കിലും ജൂഡോയിൽ ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുണ്ട് അദ്ദേഹം. അത് റഷ്യയുടെ അമരത്തു വരുന്നതിനൊക്കെ മുമ്പ് നേടിയതാണ്. എന്നുമാത്രമല്ല, ഇത്തരത്തിലുള്ള ബെൽറ്റുകൾ നൽകുന്ന മാർഷ്യൽ ആർട്സ് ഓർഗനൈസേഷനുകളിൽ നിന്ന് അദ്ദേഹം നിരവധി ബെൽറ്റുകൾ വേറെയും നേടിയിട്ടുണ്ട്.
ദരിദ്ര ജീവിതം
പുടിന്റെ മാതാപിതാക്കൾ 17-ആം വയസ്സിൽ വിവാഹിതരായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തില്‍ ഗ്രനേഡ് പൊട്ടി അദ്ദേഹത്തിന്‍റെ പിതാവിന് ഗുരുതരമായ പരിക്കേറ്റു. വിക്ടർ, ആൽബർട്ട് എന്നീ രണ്ടു സഹോദരങ്ങള്‍ പട്ടിണി കിടന്നാണ് മരിച്ചത്. യുദ്ധാനന്തരം, പുടിന്റെ പിതാവിന് ഒരു ഫാക്ടറിയിൽ താല്‍ക്കാലിക ജോലിലഭിച്ചു. അമ്മയ്ക്ക് തെരുവുകൾ തൂത്തുവാരുന്ന ജോലിയായിരുന്നു.
ചാര സംഘടനയില്‍
1975-ല്‍ സോവിയറ്റ് യൂണിയന്‍റെ രഹസ്യ ഏജന്‍സിയായ കെ ജി ബിയില്‍ ചേര്‍ന്നു പുടിന്‍. മോസ്കോയിലുള്ള കെജിബിയുടെ വിദേശ ഇന്റലിജൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ 'പ്ലാറ്റോവ്' എന്ന പേരിലായിരുന്നു പഠനം. 15 വർഷം കെജിബിയിൽ സേവനമനുഷ്ഠിച്ച അദ്ദേഹം റഷ്യയിലുടനീളം യാത്ര ചെയ്തു. ലെഫ്റ്റനന്റ് കേണല്‍ പദവിയില്‍വരെ എത്തി. സോവിയറ്റ് യൂണിയൻ തകർന്നതോടെ പുടിൻ കെജിബി വിട്ടു. എന്നിട്ടും 1998-ൽ, കെജിബി പുനഃസംഘടിപ്പിച്ച് എഫ്എസ്ബിയുണ്ടാക്കിയപ്പോള്‍ അതിന്‍റെ തലവനായി നിയമിക്കപ്പെട്ടത് പുടിനായിരുന്നു.
മനുഷ്യരേക്കാള്‍ മൃഗങ്ങളെ സ്നേഹിക്കുന്നവന്‍
പുടിന് മനുഷ്യരേക്കാള്‍ പ്രിയം മൃഗങ്ങളോടാണെന്ന് പറഞ്ഞത് അദ്ദേഹത്തിന്‍റെ ഭാര്യ ല്യൂഡ്മില ഷ്ക്രെബ്നെവയാണ്. അവര്‍ പിന്നീട് പുടിനുമായുള്ള ബന്ധം അവസാനിപ്പിച്ചു. പുടിന് നിരവധി വളർത്തു നായ്ക്കൾ ഉണ്ട്. മൃഗങ്ങൾക്കൊപ്പം ഫോട്ടോ എടുക്കുന്നത് അദ്ദേഹത്തിന്റെ ഹോബിയാണ്. കുതിര കരടി കടുവ തുടങ്ങിയ മൃഗങ്ങളെ പരിചരിക്കാനാണ് താല്പര്യം. മാളുകൾക്കും റെസ്റ്റോറന്റുകൾക്കും ഉള്ളിൽ വളർത്തുമൃഗങ്ങളെ വളർത്തുന്നതും തെരുവ് മൃഗങ്ങളെ കൊല്ലുന്നത് നിരോധിക്കുന്നതുമടക്കം മൃഗ സംരക്ഷണത്തിനു വേണ്ടി മാത്രം ഡസന്‍കണക്കിന് നിയമങ്ങള്‍ പുടിന്‍ കൊണ്ടുവന്നിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക