കീവ്: അന്താരാഷ്‌ട്ര മര്യാദകള്‍ ലംഘിച്ചുകൊണ്ട് റഷ്യ നടത്തിയ കടന്നാക്രമണത്തെ തുടര്‍ന്ന് യുക്രൈനില്‍ നിന്ന് ഇതിനകം 10 ലക്ഷത്തിലധികം പേര്‍ പലായനം ചെയ്തതായി ഐക്യ രാഷ്ട്രസംഘടനയുടെ അഭയാര്‍ത്ഥി കമ്മീഷന്‍. കഴിഞ്ഞ അഞ്ചു ദിവസങ്ങള്‍ക്കൊണ്ട് മാത്രം ആറര ലക്ഷത്തിലധികം പേര്‍ അയല്‍ രാജ്യങ്ങളിലേക്ക് ഓടിപ്പോയിട്ടുണ്ട്. സര്‍ക്കാര്‍ നടത്തിയ കുടിയൊഴിപ്പിക്കലിന്റെ ഭാഗമായും പലായനത്തിന്റെ ഭാഗമായുമാണ് ഇത്രയധികം ആളുകള്‍ രാജ്യം വിട്ടത്.
യുദ്ധം ആരംഭിച്ചതിന് ശേഷം ഇതുവരെ 136 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 13 പേര്‍ കുട്ടികളാണ്. അതേസമയം യുക്രൈന്‍റെ കണക്കനുസിച്ച് ഇത് 352 ആണ്. 14 കുട്ടികള്‍ മരണപ്പെട്ടതായാണ് യുക്രൈന്‍ ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക കണക്ക്. ഇതിനിടെ യുദ്ധം ശക്തമാക്കിയതിനെ തുടര്‍ന്ന് ജനങ്ങള്‍ കീവ് നഗരം വിടണമെന്ന് റഷ്യ ആവശ്യപ്പെട്ടിട്ടുണ്ട്. കീവ് തങ്ങളുടെ അധീനതയില്‍ കൊണ്ടുവരിക എന്ന ലക്ഷ്യംവെച്ച് വന്‍ സേനാ വിഭാഗത്തെ റഷ്യ അങ്ങോട്ട് എത്തിക്കുകയാണ്. സിവിലിയന്‍സ് കൊല്ലപ്പെടുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജനങ്ങളോട് കീവ് വിടാന്‍ ആവശ്യപ്പെട്ടത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പതിറ്റാണ്ടുകള്‍ക്കിടയില്‍ യൂറോപ്പിലെ ഏറ്റവും വലിയ കരയുദ്ധമാണ് ഇപ്പോള്‍ നടക്കുന്നത് എന്ന് യുക്രൈന്‍ പ്രസിഡന്‍റ് വളാദിമിര്‍ സെലെന്‍സ്കി പറഞ്ഞു. ഖര്‍കീവ് ചത്വരത്തിലേക്ക് ആക്രമണം അഴിച്ചുവിട്ട റഷ്യന്‍ നടപടി ഭീകര പ്രവര്‍ത്തനമായി കണക്കാക്കണമെന്ന് വളാദിമിര്‍ സെലെന്‍സ്കി ആവശ്യപ്പെട്ടു. അതേസമയം റഷ്യയുടെ ആണവ ഭീഷണി കാര്യമാക്കേണ്ടതില്ലെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍ പറഞ്ഞു. ആണവായുധങ്ങള്‍ ഒരുക്കിവെയ്ക്കേണ്ട സാഹചര്യം യു എസിനെ സംബന്ധിച്ച് ഇപ്പോഴില്ലെന്നും പ്രസിഡണ്ട് വ്യക്തമാക്കി.