തിരുവനന്തപുരം: കോവളം എം എല്‍ എ എം. വിന്‍സെന്റിന്‌റെ കാര്‍ അടിച്ചുതകര്‍ത്ത സംഭവത്തില്‍ ആഭ്യന്തരവകുപ്പിനും കേരളാ പൊലീസിനുമെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിയുടെ മൂക്കിനുതാഴെ കൊലപാതകങ്ങളും ഗുണ്ടാ ആക്രമണങ്ങളും നിത്യസംഭവമായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ഒരു എം എല്‍ എയ്ക്ക് പോലും സുരക്ഷിതത്വമില്ലെങ്കില്‍ സാധാരണ ജനങ്ങളുടെ അവസ്ഥ എന്തായിരിക്കുമെന്ന് വി ഡി സതീശന്‍ ചോദിച്ചു. 'ഇതാണ് ഇന്നത്തെ ഒറ്റപ്പെട്ട സംഭവം. കേരളം ഗുണ്ടകളുടെ കൊറിഡോറാണെന്ന് പ്രതിപക്ഷം നിയമസഭയില്‍ പറഞ്ഞു. അതിനെ അടിവരയിടുന്ന അക്രമ സംഭവങ്ങളാണ് ദിവസവും നടക്കുന്നത്. കേരളം ക്രമസമാധാനനില പൂര്‍ണമായും തകര്‍ന്ന നിലയിലേക്ക് മാറിയിരിക്കുകയാണ്- വി ഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കേരളത്തിലെ ഗുണ്ടാ- മയക്കുമരുന്ന് സംഘങ്ങള്‍ക്ക് എല്ലാ ഒത്താശയും ചെയ്യുന്നത് സി പി എം നേതാക്കളാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. സര്‍ക്കാരിന്റെയും സി പി എമ്മിന്റെയും സംരക്ഷണമുളളതുകൊണ്ടാണ് ഗുണ്ടകളെയും മയക്കുമരുന്ന് സംഘങ്ങളെയും അമര്‍ച്ച ചെയ്യാന്‍ പൊലീസിന് സാധിക്കാത്തതെന്നും ജങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന ഉത്തരവാദിത്വം നിര്‍വഹിക്കുന്നതില്‍ പൂര്‍ണ പരാജയമാണെന്ന് തെളിയിക്കുന്ന മുഖ്യമന്ത്രി ഉടന്‍ ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്ന് രാവിലെയാണ് തിരുവനന്തപുരം ബാലരാമപുരത്തെ വീടിനുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വിന്‍സെന്റ് എം എല്‍ എയുടെ കാര്‍ അടിച്ചുതകര്‍ത്തത്. ഉച്ചക്കട സ്വദേശി സന്തോഷാണ് എം എല്‍എയുടെ കാര്‍ അടിച്ചുതകര്‍ത്തത്. ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. സംഭവത്തില്‍ ബാലരാമപുരം പൊലീസ് കേസെടുത്തിട്ടുണ്ട്. മുല്ലപ്പെരിയാര്‍ ഡാം പൊട്ടാന്‍ പോകുമ്പോള്‍ എം എല്‍ എ നടപടിയെടുത്തില്ലെന്നാരോപിച്ചാണ് യുവാവ് വണ്ടി തകര്‍ത്തത്. ഇയാള്‍ മാനസിക അസ്വാസ്ഥ്യമുളളയാളാണ് എന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ തന്റെ കാര്‍ അടിച്ചുതകര്‍ത്ത സംഭവം ആസൂത്രിതമാണെന്നും നാട്ടുകാര്‍ പിടികൂടിയപ്പോള്‍ അക്രമി മാനസിക അസ്വാസ്ഥ്യം അഭിനയിക്കുകയാണ് എന്നുമാണ് വിന്‍സെന്റ് എം എല്‍ എ പറയുന്നത്. പട്ടാപ്പകല്‍ ആക്രമണം ഉണ്ടായിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.