കണ്ണൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കണ്ണില്‍ അംബാനിയും അദാനിയുമാണ് രാജ്യത്തെ ജനങ്ങളെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോഴും കോർപ്പറേറ്റുകള്‍ക്ക് ലാഭമുണ്ടാക്കിക്കൊടുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മോദിയുടെ ഭായിയും ബഹനും അംബാനിയും അദാനിയുമാണെന്നും വിജയരാഘവന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക- തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരായ സി ഐ ടി യു കര്‍ഷക സംഘം പ്രതിഷേധക്കൂട്ടായ്മക്കിടെയായിരുന്നു വിജയരാഘവന്റെ വിമര്‍ശനം.
രാജ്യത്തെ സാധാരണക്കാരന്റെ നില ഏറ്റവും പരിതാപകരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും ഇത്തരമൊരു അവസ്ഥ രാജ്യത്ത് ഇതുവരെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഹിജാബ് ധരിക്കുന്നവരെ കടന്നാക്രമിക്കുന്ന സാഹചര്യമാണ് രാജ്യത്ത് ഇപ്പോഴുളളത്. ഇതിനെതിരെ പ്രതികരിക്കേണ്ടതുണ്ട്. പാര്‍ലമെന്റ് നിശബ്ദമാകുന്ന സമയത്ത് തെരുവുകളില്‍ പ്രതിഷേധം ശക്തമാകണം.- വിജയരാഘവന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പാര്‍ലമെന്റിലുളള ഭൂരിപക്ഷത്തെ ജനവിരുദ്ധ നയങ്ങള്‍ നടപ്പിലാക്കാനുളള ലൈസന്‍സായാണ് മോദി സര്‍ക്കാര്‍ കാണുന്നത്. കൊവിഡ് മഹാമാരി വന്നതിനുശേഷം രാജ്യത്ത് അഞ്ച് കോടിയിലധികം ജനങ്ങള്‍ പട്ടിണിയിലായി. തൊഴില്‍ നഷ്ടമായവരുടെ എണ്ണത്തിലും വലിയ വര്‍ധനവാണുണ്ടായത്. എന്നാല്‍ അവസാനത്തെ കേന്ദ്രബജറ്റില്‍ ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും കൃഷിക്കുമൊക്കെയുളള വകയിരുത്തലുകളില്‍ കുറവുണ്ടായി. സംസ്ഥാനങ്ങളുടെ വിഹിതവും വെട്ടിക്കുറച്ചു. അതോടെ കൊവിഡ് ദുരിതത്തിലായ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാനുളള സാധ്യതകളുടെ വാതിലാണടഞ്ഞത്- എ വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.