ശിഥിലമായിപ്പോയിരുന്ന സാര്‍വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പുനഃസംഘാടനം റഷ്യയിലെ ഒക്ടോബര്‍ വിപ്ലവാനന്തര കാലഘട്ടത്തില്‍ നടന്നിരുന്നു. അതാണ് 1919-ല്‍ രൂപീകൃതമായ 'മൂന്നാം ഇന്റര്‍നാഷണല്‍' എന്ന കോമിന്റേണ്‍. ലെനിന്റെ നേതൃത്വത്തില്‍ രൂപീകൃതമായ പ്രസ്തുത സംഘടന ലോകത്തെ നാശത്തിലേക്കു നയിച്ച രണ്ടു മഹായുദ്ധങ്ങള്‍ക്കിടയിലുള്ള രണ്ടു പതിറ്റാണ്ടുകാലത്ത് ലോകരാജ്യങ്ങളിലെങ്ങുമുള്ള അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് ദിശാബോധം നല്‍കിയ മഹത്തായ പ്രസ്ഥാനമായിരുന്നു. എന്നാല്‍ ആ സംഘടനകൊണ്ട് പ്രാദേശിക ദേശീയതയ്ക്ക് അമിതമായ സാധ്യത നൽകിയെന്നല്ലാതെ മറ്റൊരു നേട്ടവും ഉണ്ടായിരുന്നില്ലെന്ന് ലെനിനെ കണക്കിന് പരിഹസിക്കുന്ന ആളാണ് ഇപ്പോഴത്തെ റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ.
സോവിയറ്റ് യൂണിയൻ തകരാന്‍ കാരണം ലെനിനെപോലുള്ള നേതാക്കളാണെന്ന് ഉറച്ചു വിശ്വസിക്കുന്ന പുടിന്‍ സോവിയറ്റ് യൂണിയൻ പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. അതിന് അമേരിക്കയടക്കമുള്ള സാമ്രാജ്യത്ത ശക്തികള്‍ പോകുന്ന അതേ പാതയിലൂടെ സഞ്ചരിക്കാനാണ് പുടിനും പ്രിയം. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെടുന്ന രാജ്യങ്ങളിലെ ഭരണാധികാരികളെ, തങ്ങള്‍ക്കും ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ക്കും വിധേയമായി നില്‍ക്കാത്തതിന്റെ പേരില്‍, അട്ടിമറിക്കാന്‍ നോക്കുന്ന രാജ്യങ്ങളുടെ പട്ടികയിലേക്കാണ് റഷ്യയും കയറിക്കൂടുന്നത്. ഗ്വാട്ടിമാലയിലും ചിലിയിലും ഇറാനിലും ഹെയ്ത്തിയിലും പെറുവിലും ഹോണ്ടുറാസിലും ബ്രസീലിലുമെല്ലാം തെരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റുകളെ സൈനിക അട്ടിമറിയിലൂടെ പിഴുതുമാറ്റിയ അമേരിക്ക റഷ്യയെ നോക്കി ഇപ്പോള്‍ ചിരിക്കുന്നുണ്ടാകും.
റഷ്യന്‍ ബാരല്‍ ബോംബുകളും മോര്‍ട്ടാറുകളും തകര്‍ത്തെറിഞ്ഞ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് പിഞ്ചുകുഞ്ഞുങ്ങളടക്കം, ട്വിറ്ററിലൂടെ ലോകത്തിനു കൈമാറിക്കൊണ്ടിരിക്കുന്ന സന്ദേശങ്ങള്‍, അവര്‍ അകപ്പെട്ട പ്രതിസന്ധിയുടെ ആഴവും പരപ്പും വരച്ചുകാട്ടുന്നുണ്ട്. ഏതു സമയവും തങ്ങള്‍ കൂട്ടനരമേധത്തിനു ഇരകളാവാമെന്നും സഹായിക്കാന്‍ ആരുമില്ലെന്നും യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി വികാരഭരിതനായി പറയുമ്പോഴും അമേരിക്ക ചിരിക്കുന്നുണ്ടാകും. യുക്രൈനില്‍ സൈനിക കേന്ദ്രങ്ങള്‍ സ്ഥാപിച്ചും നാറ്റോയില്‍ അംഗത്വം വാഗ്ദാനം ചെയ്തും യുക്രൈനെ മോഹിപ്പിച്ച് കൂടെനിര്‍ത്തിയത് അമേരിക്കയാണ്. യുക്രേനിയൻ പ്രവിശ്യകളായ ഡൊനെറ്റ്‌സ്‌കിനും ലുഹാൻസ്‌കിനും സ്വയംഭരണ പദവി നല്‍കിക്കൊണ്ട് റഷ്യയെ ആദ്യം പ്രകോപിപ്പിച്ചത് യുക്രൈനാണ്. 'മിൻസ്‌ക്' ഉടമ്പടിയുടെ നഗ്നമായ ലംഘനമാണ് അതെന്നും ഉടമ്പടി പാലിക്കാന്‍ ഫ്രാന്‍സും ജര്‍മ്മനിയും അമേരിക്കയും ഒന്നും ചെയ്തില്ലെങ്കില്‍ കടുത്ത നടപടിയുണ്ടാകുമെന്നും പുടിന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
അപ്പോഴൊക്കെ, ഭീഷണിക്കുമുന്നില്‍ കീഴടങ്ങരുതെന്ന് യുക്രൈന് കരുത്തുപകര്‍ന്നത് ഇതേ രാജ്യങ്ങളാണ്. റഷ്യ ആക്രമണത്തിനു മുതിര്‍ന്നാല്‍ പ്രതിരോധത്തിന്‍റെ മുന്‍പന്തിയില്‍ നാറ്റോ ഉണ്ടാകുമെന്നായിരുന്നു ബൈഡന്‍റെ പ്രഖ്യാപനം. എന്നാല്‍ യുദ്ധം തുടങ്ങിയതോടെ ബൈഡന്‍ കളംമാറ്റി ചവുട്ടി. നാറ്റോ പോയിട്ട് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍പോലും രക്ഷക്കയക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു കഴിഞ്ഞു. റഷ്യന്‍ നരനായാട്ടിന്‍റെ അനന്തര ഫലങ്ങള്‍ സിറിയയില്‍ നിന്നും ഇപ്പോഴും മുഴങ്ങികേള്‍ക്കുന്നുണ്ട്. പഴയ സാറിസ്റ്റ് കിരാതവാഴ്ചയുടെ ഓര്‍മകളുണര്‍ത്തിക്കൊണ്ട്, റഷ്യന്‍ പട്ടാളം കീവിലെക്ക് ഇരച്ചെത്തുകയാണ്. യുക്രൈനില്‍നിന്നും ഉയരുന്ന നിലവിളികള്‍ പോലും ലോകം കേള്‍ക്കില്ല. സാമ്രാജ്യത്വം, ഉഭയസമ്മത കരാറുകളിലൂടെയും സൈനികാക്രമണങ്ങളിലൂടെയും രാജ്യങ്ങളെ വരുതിയില്‍നിര്‍ത്തുന്നതിന്‍റെ ഏറ്റവും പുതിയ ഉദാഹരണമാണ് നാം കാണുന്നത്. എല്ലാ നീതിശാസ്ത്രങ്ങളും ധാര്‍മികതയും അവഗണിക്കപ്പെടുന്നു, വെല്ലുവിളിക്കപ്പെടുന്നു. ഫാസിസത്തിന്റെ രൗദ്രഭാവപ്രകടനങ്ങള്‍ ആരംഭിച്ചിരിക്കുന്നു. സാംസ്കാരിക നവോത്ഥാനത്തിന്റെ അസ്തിവാരങ്ങള്‍ക്ക് ഇടര്‍ച്ച സംഭവിക്കുന്നു. അപ്പുറത്ത് അമേരിക്കയും ഇസ്രായേലുമടക്കമുള്ള സാമ്രാജ്യത്വ ശക്തികളുടെ ആയുധപ്പുരകളില്‍ തിരക്കേറുന്നുണ്ടാകണം. 'വിമതരുടെ' കൈകളിലേക്ക് റൈഫിളുകളും ഗ്രനേഡുകളും ഒഴുകുന്നുണ്ടാകണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക