ഡല്‍ഹി: ലോകത്തെയാകെ ഭീഷണിയിലാക്കുന്ന റഷ്യ - ഉക്രൈന്‍ യുദ്ധത്തില്‍ ഇന്ത്യ നിഷ്പക്ഷ നിലപാട് തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം. ഇരു രാജ്യങ്ങളുടെയും ഒപ്പം ചേരാന്‍ ആഗ്രഹിക്കുന്നില്ലെന്നും പ്രശ്നം രമ്യതയില്‍ പറഞ്ഞു തീര്‍ക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. യുദ്ധം ഒഴിവാക്കാനായി വിളിച്ചു കൂട്ടിയ ഐക്യരാഷ്ട്ര സമിതി യോഗത്തിലും ഇന്ത്യ ഇതേ നിലപാടാണ് സ്വീകരിച്ചത്. വിദേശകാര്യ മന്ത്രാലയം നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ റഷ്യൻ അധിനിവേശം അവസാനിപ്പിക്കാൻ ഇന്ത്യ ശ്രമിക്കണമെന്ന് ഇന്ത്യയിലെ യുക്രൈൻ അംബാസഡർ ഇഗോർ പോളികോവ് ആവശ്യപ്പെട്ടു.
യുക്രൈനെതിരെ സൈനിക നടപടികള്‍ ആവശ്യമാണെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ നേരത്തെ വ്യക്തമാക്കിയിരുന്നു. റഷ്യയുടെ ആക്രമണത്തെ ചെറുക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇതുവരെ കാണാത്ത രീതിയിലുള്ള തിരിച്ചടി നല്‍കുമെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു. ഏത് രീതിയിലും ആക്രമിക്കാന്‍ സൈന്യം തയ്യാറാണ്. സൈന്യത്തെ റഷ്യയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ വിന്യസിപ്പിച്ചിട്ടുണ്ടെന്നും യുക്രൈന്‍ അതിര്‍ത്തിയിലുള്ള വിമാനത്താവളങ്ങളെല്ലാം അടച്ചുവെന്നും പുടിന്‍ അറിയിച്ചു. യുക്രൈനും റഷ്യന്‍ അക്രമണത്തെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നുണ്ട്. അഞ്ച് റഷ്യന്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടെന്നാണ് യുക്രൈന്‍റെ അവകാശവാദം. റഷ്യയില്‍ വ്യോമാക്രമണം നടന്നിട്ടുണ്ടെന്നാണ് അന്തരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, യുക്രൈനില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യയിലെ വിദ്യാര്‍ത്ഥികളെ രക്ഷിക്കാന്‍ മറ്റ് രാജ്യങ്ങളുടെ സഹായം ഇന്ത്യ അഭ്യര്‍ഥിച്ചു. യുദ്ധം ആരംഭിച്ചതിനാല്‍ യുക്രൈനില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ 200 ലധികം വിദ്യാര്‍ഥികളെ ഇന്ത്യയിലേക്ക് തിരികെ വരാന്‍ സാധിച്ചിട്ടില്ല. നേരത്തെ എയർ ഇന്ത്യ വിമാനം ഇറങ്ങേണ്ടിയിരുന്ന ബോറിസ്പിൽ വിമാനത്താവളത്തിൽ റഷ്യൻ ആക്രമണമുണ്ടായിരുന്നു. അതിനാല്‍, എയർ ഇന്ത്യയുടെ യുക്രൈയിനിലേക്കുള്ള രണ്ടാമത്തെ പ്രത്യേക വിമാനത്തിന് കീവിൽ ലാൻഡ് ചെയ്യാതെ മടങ്ങേണ്ടി വരികയാണുണ്ടായത്.