കണ്ണൂര്‍: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ഹൈറേഞ്ച് റൂറൽ ഡവലപ്‌മെന്റ് സൊസൈറ്റിയിൽ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി ഡയക്ടറായി നിയമിച്ചതിനെതിരെ വിമര്‍ശനവുമായി കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം. വി. ജയരാജന്‍. സ്വര്‍ണക്കടത്തിലുള്ള മുന്‍ പരിചയം വെച്ചാണോ സ്വപ്ന സുരേഷിന് ജോലി നല്‍കിയതെന്നും പ്രതിക്ക് വീണ്ടും നയതന്ത്രബാഗേജിലൂടെ സ്വർണ്ണം കടത്താനുള്ള വഴിയാണ് ബിജെപിക്കാരുടെ പുതിയ നിയമനമെന്നും എം വി ജയരാജന്‍ പറഞ്ഞു. മോദിയുടെ ചിത്രത്തിന് കീഴിൽ വെച്ച് സ്വപ്ന സുരേഷിന് സംഘപരിവാർ എൻ.ജി.ഒ. സംഘടന ഉയർന്ന പദവിയിൽ ജോലിനൽകിയെന്ന വാർത്ത ബിജെപിക്ക് നാണക്കേടുണ്ടാക്കിയില്ലെങ്കിലും നാടിന് മാനക്കേടാണെന്നും എം. വി. ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
സർക്കാറിന്‍റെ ഐ.ടി. സംരംഭസ്ഥാപനത്തിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന സ്വകാര്യ കൺസൾട്ടൻസി സ്ഥാപനത്തിൽ മുമ്പ് ജോലി ലഭിച്ചപ്പോൾ സർക്കാറിനെ കുറ്റപ്പെടുത്തുകയും മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തവരാണ് ബിജെപി നേതാക്കൾ. മുമ്പ് നയതന്ത്ര ബാഗ് വഴി സ്വർണ്ണം കടത്തിയപ്പോൾ കേസിൽ നിന്ന് രക്ഷപ്പെടാൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുടെ നിർദ്ദേശാനുസരണം ബിജെപി ചാനൽ എക്‌സിക്യൂട്ടീവ് എഡിറ്റർ മറുപടി തയ്യാറാക്കി കൊടുത്തത് കേരളം മറന്നിട്ടില്ല. ബിജെപി നേതൃത്വവുമായി വിവാദ വനിതയ്ക്ക് നേരത്തെ തന്നെ ബന്ധമുണ്ടെന്ന് വ്യക്തമായതാണ്. സാമൂഹികരംഗത്തെ സേവനം പരിഗണിച്ചാണ് ജോലിനൽകിയത് എന്നാണ് ആർഎസ്എസ് നേതാക്കളുടെ പ്രതികരണം. ബിജെപിക്ക് അകത്ത് തന്നെ ഈ നിയമനം വിവാദമായിരിക്കുകയാണ്. വ്യത്യസ്തമായ പ്രതികരണങ്ങൾ വന്നുകഴിഞ്ഞു. എച്ച്.ആർ.ഡി.എസ്. എന്ന സ്ഥാപനത്തിന്റെ മുൻകാലതട്ടിപ്പുകൾ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നു. സ്വർണ്ണക്കടത്തിലുള്ള മുൻപരിചയം വെച്ചാണോ ഈ ജോലി പ്രതിക്ക് നൽകിയത് എന്ന ചോദ്യത്തിന് ഇവർ മറുപടി പറഞ്ഞേ തീരൂ - എം. വി. ജയരാജന്‍ ആവശ്യപ്പെട്ടു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ആദിവാസി വിഭാഗത്തിനായി അട്ടപ്പാടി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എന്‍ ജി ഒയാണ് എച്ച് ആര്‍ ഡി എസ് എന്നാണ് അവരുടെ അവകാശം. സ്ഥാപനത്തിലെ സ്ത്രീശാക്തീകരണ വിഭാഗം ഡയറക്ടറായാണ് സ്വപ്നയെ നിയമിച്ചിരിക്കുന്നത്. കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക, ഗുജറാത്ത്, ത്രിപുര, ഉത്തരാഖണ്ഡ്, അസം, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ആദിവാസി മേഖലകളിലാണ് കൂടുതലായും തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ പറയുന്നു.