ചെന്നൈ: തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയപ്പോള്‍ ആരാധക ബാഹുല്യം മൂലം ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിച്ച് നടന്‍ വിജയ്. വോട്ട് ചെയ്യാനായി വിജയ് ബൂത്തിലേക്ക് എത്തിയപ്പോള്‍ ആരാധകരും മാധ്യമപ്രവര്‍ത്തകരും താരത്തെ വളയുകയായിരുന്നു. അതോടെ ബൂത്തില്‍ കുറച്ച് നേരത്തേക്ക് തിക്കും തിരക്കും അനുഭവപ്പെട്ടു. ഇത് മനസിലാക്കിയ വിജയ് ഉദ്യോഗസ്ഥരോട് നേരിട്ടുച്ചെന്ന് ക്ഷമാപണം നടത്തുകയായിരുന്നു.
വോട്ടവകാശം കൃത്യമായി ഉപയോഗപ്പെടുത്തുന്ന നടന്മാരില്‍ ഒരാളാണ് വിജയ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സൈക്കിളില്‍ എത്തി വിജയ് വോട്ട് രേഖപ്പെടുത്തിയത് ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയായിരുന്നു. ഇന്ധനവില വര്‍ദ്ധനക്കെതിരെ വിജയ്‌യുടെ പ്രതിഷേധമായി സൈക്കിള്‍ യാത്രയെ വിശേഷിപ്പിച്ചിരുന്നു. എന്നാല്‍ വലിയ വാഹനം തിരക്കിലേക്ക് കൊണ്ടുവരുന്നതിന്‍റെ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് സൈക്കിള്‍ തെരഞ്ഞെടുത്തതെന്നായിരുന്നു വിജയ് യുടെ മറുപടി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തമിഴ്നാട്ടില്‍ 10 വർഷത്തിന് ശേഷമാണ് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. ദ്രാവിഡ മുന്നേറ്റ കഴകവും (ഡിഎംകെ) അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകവും (എഐഎഡിഎംകെ) തമ്മില്‍ കടുത്ത പോരാട്ടമാണ് നടക്കുന്നത്. തെരഞ്ഞെടുപ്പില്‍ വിജയമുറപ്പിക്കാന്‍ ബിജെപിയും ശ്രമിക്കുന്നുണ്ട്. ഭരണ നേട്ടങ്ങള്‍ എണ്ണി പറഞ്ഞാണ് ഡി എം കെ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്നാല്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കി വോട്ട് പിടിക്കാനുള്ള ശ്രമമാണ് ഡി എം കെ നടത്തുന്നതെന്നും ഇത് സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകര്‍ക്കുമെന്നുമാണ് എ ഐ എ ഡി എം കെയുടെ ആരോപണം. 648 നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും 12,607 വാർഡിലേക്കുമാണ് തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.