അമൃത്സര്‍: പഞ്ചാബ് പി സി സി അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദുവിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ചണ്ഡിഗഡ് ഡിസിപി ദില്‍ഷര്‍ സിംഗ് ചന്ദേല്‍. തെരഞ്ഞെടുപ്പ് റാലിക്കിടെ പൊലീസുകാര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്ന് ആരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. പരാമര്‍ശത്തില്‍ സിദ്ദു മാപ്പ് പറയണമെന്നാണ് ആവശ്യം. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുന്‍പിലാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
2021 ഡിസംബര്‍ 27 നാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്. സുല്‍ത്താന്‍പൂര്‍ ലോധി മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ സിദ്ദു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ നവതേജ് ചീമയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് പൊലീസിനെ ചൊടിപ്പിച്ചത്. നിലവിലെ എം എല്‍ എ കൂടിയായ നവതേജ് വളരെ ശക്തനാണ്. പോലീസ് ഉദ്യോഗസ്ഥരെ വരച്ച വരയില്‍ നിര്‍ത്താന്‍ അദ്ദേഹത്തിനറിയാം. അതുകൊണ്ട് പാര്‍ട്ടി പ്രവർത്തകർ എല്ലാം നവതേജിനെപ്പോലെയാകണം.' എന്നായിരുന്നു നവജ്യോത് സിംഗ് സിദ്ദുവിന്‍റെ പരാമര്‍ശം. ഇത്തരം പരാമര്‍ശങ്ങള്‍ പൊലീസ് സേനയെ മാത്രമല്ല, പ്രതിരോധ സേനയെ ഒന്നടങ്കം കുറച്ചുകാണിക്കുന്നതിന് തുല്യമാണെന്ന് ദില്‍ഷര്‍ സിംഗ് ചന്ദേലിന്‍റെ പരാതിയില്‍ പറയുന്നു. സിദ്ദുവിന്‍റെ പരാമര്‍ശത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നും അദ്ദേഹത്തിന് 4 തവണ നോട്ടീസ് അയച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, നാളെയാണ് പഞ്ചാബില്‍ വോട്ടെടുപ്പ് നടക്കുന്നത്. സ്ഥാനാര്‍ഥികള്‍ ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ തിരക്കിലാണ്. അവസാനഘട്ട പ്രചാരണത്തില്‍ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെക്കുന്നത്. ഗ്രാമീണ മേഖലകളില്‍ ആംആദ്മി പാര്‍ട്ടിക്കാണ് പ്രാചരണങ്ങളില്‍ മുന്‍തൂക്കം ലഭിച്ചിരിക്കുന്നത്. പഞ്ചാബില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഖാലിസ്ഥാന്‍ സംഘടനയായ 'സിഖ്സ് ഫോര്‍ ജസ്റ്റിസ്' ബന്ദിന് ആഹ്വാനം ചെയ്ത പശ്ചാത്തലത്തിലാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.