ഡല്‍ഹി: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനടക്കം കുറ്റക്കാരായ എല്ലാവരെയും ശിക്ഷിക്കുമെന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. "താന്‍ അധികാരത്തിലെത്തിയാല്‍ കര്‍ഷകരെ കൊന്നവരെയും സംരക്ഷിച്ചവരെയുമെല്ലാം ജയിലിലടക്കും' അഖിലേഷ് പറഞ്ഞു. ഉത്തർപ്രദേശില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ ജനങ്ങളെ അഭിസംബോധന ചെയ്യവേയാണ് അഖിലേഷ് യോഗി സർക്കാരിനെതിരെ ആഞ്ഞടിച്ചത്.
'സമാജ് വാദി പാര്‍ട്ടി അധികാരത്തില്‍ വരുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്. അങ്ങനെ അധികാരത്തിലെത്തിയാല്‍ കര്‍ഷകരുടെ ജീവനെടുത്തവര്‍ മാത്രമല്ല, അവരെ സംരക്ഷിക്കുന്നവരും ജയിലില്‍ പോകും. സമാധാനപരമായി ധര്‍ണ്ണ നടത്തുകയായിരുന്ന കര്‍ഷകരുടെ ഇടയിലേക്കാണ് മന്ത്രിപുത്രന്‍ വണ്ടിയിടിച്ച് കയറ്റിയത്. ലഖിംപൂര്‍ ഖേരിയിലേതുപോലുളള സംഭവം ലോകത്ത് എവിടെയും ഇതുവരെ ഉണ്ടായിട്ടില്ല'- അഖിലേഷ് യാദവ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചാണ് ആശിഷ് മിശ്രക്ക് ജാമ്യം അനുവദിച്ചത്. കര്‍ഷകര്‍ക്കിടയിലേക്ക് ആശിഷ് മിശ്രയും സംഘവും വാഹനം ഇടിച്ച് കയറ്റുകയായിരുന്നു. സംഭവത്തില്‍ നാല് കര്‍ഷകരും ഒരു മാധ്യമപ്രവര്‍ത്തകനുമുള്‍പ്പെടെ 9 പേര്‍ കൊല്ലപ്പെട്ടിരുന്നു. കേസന്വേഷിച്ച ഉത്തർ പ്രദേശ് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം കേസിൽ 5,000 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനാണ് ആശിഷ് മിശ്ര.