ബംഗളുരു: ഹിജാബ് നിരോധനത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കര്‍ണാടക ഹൈക്കോടതിയില്‍ വാദം തുടരുന്നു. മതചിഹ്നങ്ങളായ കുരിശും തലപ്പാവും പൊട്ടുമെല്ലാം ക്ലാസ്മുറികളില്‍ അനുവദിക്കുമ്പോള്‍ ഹിജാബിന് മാത്രം എന്തിനാണ് നിരോധനം എന്ന് ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ സീനിയര്‍ അഡ്വക്കേറ്റ് രവിവര്‍മ്മ കുമാര്‍ ചോദിച്ചു. മതത്തിന്റെ പേരില്‍ മുസ്ലീം പെണ്‍കുട്ടികളെ ഒറ്റപ്പെടുത്തുകയും ക്ലാസില്‍ നിന്ന് പുറത്താക്കുകയുംചെയ്യുകയാണെന്നും രവിവര്‍മ്മ കോടതിയില്‍ പറഞ്ഞു. ജസ്റ്റിസുമാരായ റിതുരാജ് അവസ്തി, കൃഷ്ണ എസ് ദീക്ഷിത്, ജെ എം ഖാസി എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.
'മുസ്ലീം വിദ്യാര്‍ത്ഥികളെ ഒറ്റപ്പെടുത്തുകയാണ്. സിഖുകാര്‍ തലപ്പാവ് ധരിക്കുന്നുണ്ട്. ഹിന്ദുക്കള്‍ ദുപ്പട്ടയണിയുന്നുണ്ട്, പൊട്ട് തൊടുന്നുണ്ട്. ക്രിസ്ത്യാനികള്‍ കുരിശ് ധരിക്കുന്നുണ്ട്. എന്നിട്ടും കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവില്‍ മുസ്ലീം വിദ്യാര്‍ത്ഥികളുടെ ഹിജാബ് മാത്രമാണ് പരാമര്‍ശിക്കപ്പെട്ടിട്ടുളളത്. ഹിജാബിനോട് മാത്രമാണ് വിവേചനം. ഇത് അവരുടെ മതം കാരണമല്ലേ. ആര്‍ട്ടിക്കിള്‍ 15-ന്റെ ലംഘനമാണിത്'-അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ദുപ്പട്ട, വള, തലപ്പാവ്, പൊട്ട്. കുരിശ് തുടങ്ങി മിക്ക ആളുകളും അവരവരുടെ മതചിഹ്നങ്ങള്‍ ധരിക്കുന്നവരാണ്. മതചിഹ്നങ്ങള്‍ സമൂഹത്തിന്റെ വൈവിദ്ധ്യം കാണിക്കുക മാത്രമാണ് ചെയ്യുന്നത്. ഹിജാബ് മാത്രം നിരോധിക്കുന്നത് എന്തുകൊണ്ടാണ്. പൊട്ട് തൊട്ട് വന്ന ഒരു വിദ്യാര്‍ത്ഥിയെയും സ്‌കൂളില്‍ നിന്ന് പുറത്താക്കിയിട്ടില്ല. വളയിട്ട് വരുന്നവരെയും കുരിശ് ധരിച്ചുവരുന്നവരെയും സര്‍ക്കാര്‍ തൊട്ടിട്ടില്ല. പിന്നെ എന്തുകൊണ്ടാണ് ഹിജാബ് ധരിക്കുന്നതുമാത്രം നിരോധിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം വൈവിദ്ധ്യത്തെ പ്രോത്സാഹിപ്പിക്കുകയാവണം. സമൂഹത്തിലെ വൈവിദ്ധ്യങ്ങളെ അംഗീകരിക്കുന്ന ഇടമാകണം ക്ലാസ്മുറികള്‍' എന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.