അരുന്ധതി റോയ്ക്ക് 1997 ല്‍ ബുക്കര്‍ സമ്മാനം നേടിക്കൊടുത്ത ‘ദ ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സി’ന്റെ പശ്ചാത്തലമെന്ന നിലയില്‍ ലോകപ്രശസ്തമാണ് അയ്മനം. ഇപ്പോള്‍ മറ്റൊരു അസൂയവാഹമായ നേട്ടം ഈ കൊച്ചുഗ്രാമത്തെ തേടിയെത്തിയിരിക്കുകയാണ്. അന്താരാഷ്‌ട്ര ടൂറിസം മാഗസിനായ 'കോണ്ടേ നാസ്റ്റ് ട്രാവലറിന്റെ' ഈ വര്‍ഷം കണ്ടിരിക്കേണ്ട 30 സ്ഥലങ്ങളുടെ പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ് കോട്ടയം ജില്ലയിലെ അയ്മനം. ശ്രീലങ്ക, ഭൂട്ടാൻ, ഖത്തർ, ഇംഗ്ലണ്ട്, ദക്ഷിണ കൊറിയ, ഉസ്‌ബെക്കിസ്താൻ, സെർബിയ, യു.എസ്.എ. എന്നിവിടങ്ങളിലെ പ്രദേശങ്ങൾക്കൊപ്പമാണ് അയ്‌മനം ഇടംനേടിയത്. ഇന്ത്യയില്‍നിന്ന് സിക്കിം, മേഘാലയ, ഗോവ, കൊൽക്കത്ത, ഒഡീഷ, രാജസ്ഥാൻ, സിന്ധുദുർഗ്, ഭീംറ്റാൾ എന്നീ പ്രദേശങ്ങളും പട്ടികയിലുണ്ട്.
വേമ്പനാട് കായലിന്റെയും മീനച്ചലാറിന്റെയും അതിര്‍ത്തിഗ്രാമമായ അയ്മനം എഴുത്തുകാര്‍ക്ക് പ്രചോദനം നല്‍കുന്നതും ഡിജിറ്റല്‍ ലോകത്തില്‍നിന്നു വേര്‍പെട്ട് പ്രകൃതിയോടിണങ്ങി ലളിത ജീവിതം നയിക്കാന്‍ പ്രേരിപ്പിക്കുന്നതുമാണെന്നാണ് കോണ്ടേ നാസ്റ്റ് എഴുതുന്നു. നേരത്തെ, അയ്മനം മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമം പദ്ധതിക്ക് 'വേൾഡ് ട്രാവൽ മാർക്കറ്റിന്റെ' ഇന്ത്യൻ റെസ്പോൺസിബ്ൾ ടൂറിസം വൺ ടു വാച്ച് പുരസ്കാരം ലഭിച്ചിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഗ്രാമീണർക്കൊപ്പം ജീവിക്കുക, പാടത്തിലൂടെ നടക്കുക, കൃഷി അനുഭവം നേടുക, തദ്ദേശീയ തൊഴിൽ മനസ്സിലാക്കുക, ഗ്രാമീണ ഭക്ഷണ രീതി അതേമാതൃകയിൽ സഞ്ചാരികൾക്ക് പരിചയപ്പെടുത്തുക എന്നിവയെല്ലാമാണ് ഉത്തരവാദിത്ത ടൂറിസം ഗ്രാമം പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്ത് ഉറപ്പുവരുത്തുന്നത്. ജലാശയങ്ങള്‍ മാലിന്യ മുക്തമാക്കിയും പരമ്പരാഗത ഗതാഗത സംവിധാനങ്ങള്‍ ഒരുക്കിയുമൊക്കെ സഞ്ചാരികള്‍ക്ക് നവ്യാനുഭൂതി പകരാന്‍ അയ്മനത്തിനു കഴിയുന്നുവെന്നതാണ് എല്ലാ നേട്ടങ്ങളുടെയും കാതല്‍.