ഉത്തര്‍ പ്രദേശിനെ ഏതു സംസ്ഥാനങ്ങളുമായാണ് താരതമ്യം ചെയ്യേണ്ടത് എന്നുപോലും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അറിയില്ലെന്ന് സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ഹിന്ദു മുസ്ലീം വര്‍ഗീയത പറയുന്നതിലും അക്രമം ഉണ്ടാക്കുന്നതിലും മാത്രമാണ് യോഗിക്ക് താല്‍പ്പര്യം. സർവമേഖലകളിലും യുപിയേക്കാള്‍ എത്രയോ മുന്പിലാണ് കേരളമെന്നും തെരഞ്ഞെടുപ്പില്‍ ബിജെപിയെ ജനങ്ങള്‍ തൂത്തെറിയുമെന്നും അഖിലേഷ് യാദവ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നീതി ആയോഗ് പട്ടികയില്‍ കേരളം ഏറ്റവും മുന്നിലാണ്. കേരളം ആരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും മുന്നിലാണ്. തൊഴില്‍ നല്‍കുന്നതില്‍ യുപിയേക്കാളും മുന്നിലാണ്. യുപിയിലാകട്ടെ വേണ്ടത്ര തൊഴില്‍ നല്‍കാനോ ആരോഗ്യ രംഗം മെച്ചപ്പെടുത്താനോ നിക്ഷേപം കൊണ്ടുവരാനോ സർക്കാരിന് കഴിഞ്ഞിട്ടില്ല. വൈദ്യുതി നിരക്ക് ഏറ്റവും കൂടുതല്‍ യുപിയിലാണ്. പെട്രോളിന്‍റെുയം ഡീസലിന്‍റെയും വില പിന്നെ പറയേണ്ടതില്ലല്ലോ. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അടക്കമുള്ള ബിജെപി നേതാക്കളെല്ലാം യുപിയില്‍ ശക്തമായ പ്രചാരണമാണ് നടത്തുന്നത്. യുപിയില്‍ തോറ്റാല്‍ കേന്ദ്രത്തിലും തോല്‍ക്കുമെന്ന് ബിജെപിക്ക് നന്നായി അറിയാം. അവര്‍ തോല്‍വി മണക്കുന്നുണ്ട് - അഖിലേഷ് യാദവ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
യുപി കേരളവും ബംഗാളും കശ്മീരും ആക്കരുതെന്ന ആദിത്യനാഥിന്‍റെ പ്രസ്താവന വലിയ വിവാദമായിരുന്നു. കേരളത്തിലും ബംഗാളിലും കാണുന്ന രാഷ്ട്രീയ അക്രമം യുപിയിൽ ഇല്ല. കേരളത്തിലും ബംഗാളിലും നൂറ് കണക്കിന് ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടു. യുപിയിലും ഇതേ അരാജകത്വം പടർത്താനാണ് നീക്കമെന്നുമുള്ള പച്ചക്കള്ളം അദ്ദേഹം പ്രചാരണത്തിലുടനീളം ആവര്‍ത്തിച്ചിരുന്നു.