ബാംഗ്ലൂര്‍: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയ നടപടിക്കെതിരെ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ച പെണ്‍കുട്ടികളുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തി ബിജെപി. വിദ്യാര്‍ഥിനികളുടെ സ്വകാര്യ വിവരങ്ങള്‍ ഉള്‍പ്പെടെയാണ് കര്‍ണാടക ബിജെപി നേതൃത്വം ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഹിജാബ് വിവാദത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളാണ്. രാഷ്ട്രീയ നിലനില്‍പ്പിനായി പ്രായപൂര്‍ത്തികാത്ത പെണ്‍കുട്ടികളെ ഉപയോഗപ്പെടുത്തുന്നതില്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും നാണമില്ലേയെന്ന് ചോദിച്ചാണ് ബിജെപി ഘടകം വിദ്യാര്‍ഥിനികളുടെ സ്വകാര്യ വിവരങ്ങള്‍ കന്നഡയിലും ഇംഗ്ലീഷിലും ട്വീറ്റ് ചെയ്തത്.
ബിജെപിയുടെ ഈ നീക്കത്തിനെതിരെ ശിവസേന എംപി പ്രിയങ്ക ചതുർവേദി രംഗത്തെത്തി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ വിവരങ്ങള്‍ ഉപയോഗിച്ച് പ്രതിപക്ഷത്തെ ആക്രമിക്കണമെങ്കില്‍ ബിജെപി എത്രമാത്രം അധപതിച്ചുവെന്ന് മനസിലാകും. സാമൂഹിക മാധ്യമങ്ങളില്‍ ഇത്തരം ട്വീറ്റുകള്‍ ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കര്‍ണാടക ഡിജിപി തയ്യാറാകണമെന്ന് പ്രിയങ്ക ചതുർവേദി പറഞ്ഞു. ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ വിഷയത്തില്‍ അടിയന്തരമായി ഇടപെടണം. പ്രായപൂർത്തിയാകാത്തവരുടെ പേരും വിലാസവും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുന്നത് ക്രിമിനൽ കുറ്റമാണ്. ഇത് അംഗീകരിക്കാനാവില്ലെന്നും ചതുർവേദി കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, വിദ്യാര്‍ത്ഥികള്‍ മതപരമായ വസ്ത്രം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ധരിക്കുന്നത് നിരോധിച്ചുകൊണ്ട് കര്‍ണാടക ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറത്തിറക്കിയിരുന്നു. ഹിജാബ് വിഷയത്തില്‍ വാദം പൂര്‍ത്തിയാകുന്നത് വരെ ഈ രീതി തുടരണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥിനികള്‍ നല്‍കിയ ഹര്‍ജിയില്‍ ഇന്നും വാദം തുടരും. ജസ്റ്റിസ് ഋതുരാജ് അവസ്തി അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.